News - 2025

നമ്മുടെ ഹൃദയത്തിൽ നിന്നും, നമ്മുടെ ആശംസകളിൽ നിന്നും ആരെയും ഒഴിവാക്കാതിരിക്കുക : ഫ്രാൻസിസ് മാർപാപ്പ 

അഗസ്റ്റസ് സേവ്യ൪ 07-11-2015 - Saturday

സ്വന്തം ഗ്രൂപ്പുകളുണ്ടാക്കി ജനത്തെ വിഭജിക്കുകയും, അന്യജനവിഭാഗങ്ങളെ ബഹിഷ്കരിക്കുകയും ചെയ്യുന്നത്, ഫരിസയരെ  അനുകരിക്കലാണെന്ന്, വ്യാഴാഴ്ച്ചയിലെ പ്രഭാഷണത്തിൽ  ഫ്രാൻസിസ് മാർപാപ്പ  അഭിപ്രായപ്പെട്ടു. ഇത് വിഭാഗീയതയിലേക്കും സംഘർഷത്തിലേക്കും നയിക്കുന്നു. "എന്നാൽ യഥാർത്ഥ ക്രൈസ്തവർ വിവേകത്തോടെ വാതിലുകൾ തുറന്നിടുന്നു."

"നമ്മുടെ ജീവിതത്തിൽ നീര്‍ണ്ണായകമായ രണ്ട് വഴികളാണുള്ളത്. നമ്മളിൽ പെടാത്തവരെ ബഹിഷ്ക്കരിക്കുന്നതാണ് ഒരു വഴി. എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് രണ്ടാമത്തേത്." നവംബർ 5-ാ൦ തീയതിയിൽ സെന്റ് മാർത്ത ഹൌസിൽ നടത്തിയ ദിവ്യബലിയർപ്പണവേളയിലെ പ്രഭാഷണത്തിൽ  പിതാവ്  പറഞ്ഞു.

"ബഹിഷ്ക്കരണത്തിന്റെ പാത വളരെ ചെറുതാണ്. അത് എല്ലാ യുദ്ധങ്ങളുടേയും, സംഘർഷങ്ങളുടേയും മൂലകാരണമാണ്." ചില രാജ്യങ്ങള്‍ താഴ്ന്ന ജനവിഭാഗങ്ങളെ വിലകുറച്ചു കാണുന്നു; അതേസമയം മറ്റുചിലർ കുടുംബങ്ങളിൽ നിന്നും, സുഹൃത് വലയങ്ങളിൽ നിന്നും  പുറന്തളപ്പെടുന്നു. ഇതെല്ലാം സംഘർഷങ്ങളിലേക്ക് നയിക്കുന്നു.

"ഇതിൽ നിന്നും വളരെ ഭിന്നമാണ്  ജനവിഭാഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള വഴി, മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ യേശുവിലേക്ക് അടുപ്പിക്കുന്ന വഴി."  അന്യരെ വിധിക്കുകയും അവരെ പുച്ഛത്തോടെ കാണുകയും ചെയ്യുന്ന മനോഭാവത്തെ പിതാവ് നിശിതമായി വിമർശിച്ചു. മറ്റുള്ളവരെ അധിക്ഷേപിക്കുകയും അധമരായീ കരുതി  മാറ്റി നിറുത്തുകയും ചെയ്യുന്നവരെ ശാസിക്കുന്ന,വിശുദ്ധ പൌലൊസ് ശ്ലീഹായുടെ വചനഭാഗം പരാമാർശിച്ചു കൊണ്ടാണ് പിതാവ് പ്രസംഗിച്ചത്.

"വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിൽ പരാമർശിക്കുന്ന നിയമജ്ഞരും ഫരിസിയരും മറ്റുള്ളവരെ വിലകുറച്ചു കാണുന്നവരാണ്. തങ്ങൾ നിയമങ്ങൾ അനുസരിക്കുന്നതുകൊണ്ട് നന്മയുള്ളവരെന്ന് അവർ സ്വയം കരുതുന്നു. ചുങ്കക്കാരനെ പോലുള്ളവർ പാപികളെന്ന് അവർ വിധി എഴുതുന്നു. കുരിശുമരണത്തിലൂടെ കർത്താവ് എല്ലാവരെയും നിത്യജീവിതത്തിലേക്ക് ക്ഷണിക്കുകയാണ്. അവിടുന്ന്  ആരെയും ഒഴിവാക്കുന്നില്ല. അന്യരെ ഉൾക്കൊള്ളുന്നത് എളുപ്പമുള്ള ഒരു കാര്യമല്ല."

തുടർന്ന്  പിതാവ്, ആടിനെ നഷ്ടപ്പെട്ട ആട്ടിടയന്റെയും, നാണയം നഷ്ടപ്പെട്ട സ്ത്രീയുടെയും ഉപമകള്‍ വിവരിച്ചു. "നഷ്ടപ്പെട്ടത് തിരിച്ചു കിട്ടിയപ്പോൾ അവർ  ആഹ്ളാദിക്കുന്നു. പക്ഷേ അവർ സ്വയം ആഹ്ളാദിക്കുകയല്ല ചെയ്തത്.അവർ അയൽക്കാരുടെയടുത്ത് പോയി തങ്ങളുടെ ആഹ്ളാദം പങ്കുവെയ്ക്കുകയാണ് ചെയ്തത്. അതാണ് ഉൾപ്പെടുത്തൽ, ദൈവത്തെ ഉൾപ്പെടുത്തൽ."

"ജനങ്ങളെ ആട്ടിയകറ്റുന്ന ബഹിഷ്ക്കരണത്തിന്റെ  അന്ധകാരമല്ല, ഉൾക്കൊള്ളലിന്റെ പ്രകാശവും സന്തോഷവുമാണ് ദൈവം ആഗ്രഹിക്കുന്നത്. നാം മറ്റുള്ളവരെ പുറന്തള്ളുകയാണെങ്കിൽ, ദൈവത്തിന് മുമ്പിൽ നമുക്ക് കണക്ക് പറയേണ്ടി വരും എന്ന് ഓർത്തിരിക്കുക. നമ്മുടെ പ്രാർത്ഥനകളിൽ നിന്നും, നമ്മുടെ ഹൃദയത്തിൽ നിന്നും, നമ്മുടെ ആശംസകളിൽ നിന്നും ആരെയും ഒഴിവാക്കാതിരിക്കുക." ഈ ഒരു ഓർമ്മപ്പെടുത്തലോടെയാണ് പിതാവ് തന്‍റെ പ്രസംഗം അവസാനിപ്പിച്ചത്.


Related Articles »