News

ക്രൈസ്തവരക്തസാക്ഷിത്വം, ഇപ്പോഴും മറ്റു രൂപങ്ങളിൽ തുടരുന്നു : കർദ്ദിനാൾ ഡൊണാൾഡ് വേൾ

സ്വന്തം ലേഖകന്‍ 10-12-2015 - Thursday

അപ്പോസ്തലന്മാര്‍ ജീവിച്ചിരിന്ന കാലഘട്ടത്തിൽ, റോമൻ ആംപി തിയേറ്ററുകളിലെ സിംഹകൂടുകളിലേക്ക് എടുത്തെറിയപ്പെട്ട ക്രൈസ്തവരുടെ രക്തസാക്ഷിത്വം, ഇപ്പോഴും മറ്റു രൂപങ്ങളിൽ തുടരുകയാണെന്ന് കർദ്ദിനാള്‍ ഡോണാള്‍ഡ് വേൾ, തന്റെ പുതിയ പുസ്തകമായ ‘To the Martyrs: A Reflection on the Supreme Christian Witness’ൽ കുറിച്ചു.

ക്രൈസ്തവ മാനവീകത, വിശുദ്ധ ബലി തുടങ്ങി അനവധി ക്രിസ്ത്യൻ വിഷയങ്ങളെ പറ്റി, കർഡിനാൾ വേൾ ആധികാരികമായ നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. രക്ത്വസാക്ഷിത്വമാണ് അദ്ദേഹത്തിന്റെ പുതിയ പുസ്തകത്തിന്റെ പ്രമേയം. Emmaus Road Publishing ആണ് പുതിയ പുസ്തകത്തിന്റെ വിതരണാവകാശം ഏറ്റെടുത്തിരിക്കുന്നത്.

“വിശ്വാസത്തിനു വേണ്ടി പീഢനമേറ്റു വാങ്ങേണ്ടി വരുന്ന, ഈ കാലഘട്ടത്തിലെ ക്രൈസ്തവരോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനായി ഈ പുസ്തകം സമർപ്പിക്കുന്നു.” കർദ്ദിനാൾ വേൾ പറഞ്ഞു.

പുരാതന കാലം മുതൽ തന്നെ, ക്രൈസ്തവ സഭയിൽ, രക്ത സാക്ഷികളെ പ്രകീർത്തിക്കുന്ന പാരമ്പര്യമുണ്ട്. തിരുസഭയ്ക്ക് രക്തസാക്ഷികളോടുള്ള ആദരവിനെ സൂചിപ്പിക്കാനായി പല ഉദ്യമങ്ങളും നേരത്തെ തന്നെ ആരംഭിച്ചിരിന്നു. അവര്‍ രക്തസാക്ഷിത്വം സംഭവിച്ചിടത്ത് ദേവാലയങ്ങൾ പണിയുക, അൾത്താരയിൽ തിരുശേഷിപ്പുകള്‍ സൂക്ഷിക്കുക, സഭയുടെ കലണ്ടറിൽ തിരുന്നാൾദിനം രേഖപ്പെടുത്തുക, വിശുദ്ധ കുർബ്ബാനയുടെ പ്രാർത്ഥനകളിൽ അവരുടെ പേരുകൾ ഉൾപ്പെടുത്തുക എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്.

യേശുവിനോടൊപ്പം നടന്ന ശിഷ്യരിൽ, വിശുദ്ധ യോഹന്നാൻ ഒഴികെ ബാക്കിയുള്ളവരെല്ലാം, രക്തസാക്ഷിത്വം വരിക്കുകയായിരുന്നു. തിരുസഭയിലെ ആദ്യത്തെ രക്തസാക്ഷിയായ വി.സ്റ്റീഫന്റെ ജീവിതത്തെപ്പറ്റി കർഡിനാൾ വേൾ തന്റെ പുസ്തകത്തില്‍ എടുത്തു കാണിക്കുന്നുണ്ട്.

അവിശ്വാസികളായ ജനക്കൂട്ടത്തിന്റെ കല്ലേറിൽ പിടഞ്ഞു മരിക്കുമ്പോൾ, അദ്ദേഹം ക്രിസ്തുവിനെ അനുകരിച്ചു കൊണ്ട്, പ്രാർത്ഥനയോടെ തന്റെ ജീവൻ ബലിയർപ്പിക്കുകയും ഘാതകർക്ക് മാപ്പു കൊടുക്കുകയുമാണ് ചെയ്തത്.

ഭൂഗർഭ അറകളിലെ റോമൻ പീഡനത്തെ അതിജീവിക്കാൻ, പുരാതന ക്രൈസ്തവർക്ക് ശക്തി നൽകിയത്, പൂർവ്വികരായ രക്തസാക്ഷികളുടെ ജീവത്യാഗമായിരിന്നു. കിഴക്കൻ യൂറോപ്പിലെയും സോവിയറ്റ് യൂണിയനിലെയും, രഹസ്യ കേന്ദ്രങ്ങളിലെ സഭകളിലെ വിശ്വാസം കെടാതെ സൂക്ഷിച്ചതും, രക്തസാക്ഷികളുടെ വിശ്വാസ തീവ്രതയെ പറ്റിയുള്ള അറിവായിരുന്നുവെന്ന് അദ്ദേഹം പുസ്തകത്തില്‍ വ്യക്തമാക്കുന്നുണ്ട്.

ഫ്രഞ്ച് വിപ്ലവകാലഘട്ടത്തിലെ ഏറ്റവും ഭയാനകമായ ഭരണത്തിൽ പോലും, രക്തസാക്ഷികളായ അനേകരുടെ ജീവിതം ക്രൈസ്തവരുടെ വിശ്വാസത്തിന്റെ വിളക്ക് കെടാതെ സൂക്ഷിക്കാന്‍ കാരണമായി. അക്രമം നിറഞ്ഞ ഫ്രാൻസിൽ വിടർന്ന ക്രൈസ്തവ പുഷ്പ്പങ്ങളാണ് ലിസ്യൂവിലെ വി.തെരേസയും, വിശുദ്ധ ജോണ്‍ മരിയ വിയാനിയും എന്ന കാര്യത്തില്‍ തർക്കമില്ല.

1984-ൽ പോളണ്ടിൽ വധിക്കപ്പെട്ട Fr. ജ്യസു പൊപ്പിലസ്കൊയുടെ മൃതസംസ്കാരത്തിന്, 10 ലക്ഷം പേരാണ് പങ്കെടുത്തത്. ഇതിനെ പോളണ്ടിലെ കമ്മ്യൂണിസത്തിന്റെ അന്ത്യമായാണ് ചരിത്രകാരന്മാർ വിലയിരുത്തിയിരിന്നത്.

ചൈനയിൽ കഴിഞ്ഞ നാല് ദശാബ്ദക്കാലത്ത്, 12 ലക്ഷം ക്രൈസ്തവർ കൊല ചെയ്യപ്പെട്ടു. എന്നിട്ടും സഭ അവിടെ അതിവേഗമാണ് വളരുന്നത്. ഇപ്പോൾ ചൈനയിൽ 9 കോടി ക്രൈസ്തവരുണ്ടെന്ന് കണക്കാക്കപ്പെടുന്നു. വിശ്വാസികളില്‍ ഏറെയും വിദ്യാസമ്പന്നരെന്നത് വേറെ ഒരു സത്യം.

AD 197-ൽ ടെർട്ടുളളിൻ എന്ന നോർത്ത് ആഫ്രിക്കൻ എഴുത്തുകാരൻ രചിച്ച ‘To the Martyrs’ എന്ന കൃതിയിൽ ‘രക്തസാക്ഷികളുടെ രക്തം സഭയുടെ വളർച്ചയെ എങ്ങനെ ത്വരിതപ്പെടുത്തുന്നു’ എന്നു വ്യക്തമാക്കിയിരിന്നു. ഈ പുസ്തകമാണ് കർദ്ദിനാൾ വേളിന്റെ പുസ്തകത്തിന് പ്രചോദനമായത്.



“ഇന്ന് പല രാജ്യങ്ങളിലും, ക്രൈസ്തവൻ എന്നു പറയുന്നതു തന്നെ, മരണശിക്ഷ കിട്ടാവുന്ന ഒരു കുറ്റമായി തീർന്നിരിക്കുന്നു. 2015 ഫെബ്രുവരി 15-ന്, ലിബിയയിൽ, ISIS ഭീകരർ 20 ഈജിപ്ഷ്യൻ ക്രൈസ്തവരെ തലയറുത്ത് കൊന്നു. സോമാലിയായിലെ ഇസ്ലാമിക് ഭീകരർ, ഒരു കെനിയൻ യൂണിവേഴ്സിറ്റിയിലേക്ക് അതിക്രമിച്ചു കയറി, മുസ്ലീം വിദ്യാർത്ഥികളെ മാറ്റി നിറുത്തി, 147 ക്രൈസ്തവ വിദ്യാർത്ഥികളെ വെടിവെച്ചുകൊന്നു.”

“ഇന്ത്യയിൽ ഹൈന്ദവ തീവ്രവാദികൾ, ക്രിസ്തീയ ദേവാലയങ്ങൾ തകർക്കുന്നു. ക്രൈസ്തവരെയും സന്യസ്ഥരെയും കൊല ചെയ്യുന്നു; കന്യാസ്ത്രീകളെ പീഢനത്തിനിരയാക്കുന്നു. നാമമാത്രമായ അന്വേഷണങ്ങൾ നടത്തി, കേസുകൾ അവസാനിപ്പിക്കുന്നു. നിയമപരമായ ഒരു സഹായവും നമ്മുക്ക് ലഭിക്കുന്നില്ലയെന്നതും ഇത് എടുത്തു കാണിക്കുന്നു.” സമകാലീന സംഭവങ്ങളെ പുസ്തകത്തില്‍ വ്യക്തമാക്കി കാണിക്കാന്‍ കർദിനാള്‍ വേളിന് കഴിഞ്ഞുയെന്നത് യാഥാർധ്യമാണ്.

നാസികളുടെയും കമ്മ്യൂണിസ്റ്റുകളുടെയും പീഢനങ്ങളേൽക്കേണ്ടിവന്ന അനേകം ക്രൈസ്തവർ, അവരുടെ അനുഭവങ്ങൾ താനുമായി പങ്കുവെച്ചത്, അദ്ദേഹം പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. അടുത്ത കാലത്തുണ്ടായി കൊണ്ടിരിക്കുന്ന ISIS ഭീകരത അനുഭവിക്കുന്നവരും തന്റെ മനസ്സില്‍ ഉണ്ടെന്നും കർദിനാൾ പറയുന്നു.

US-ൽ പോലും, ക്രൈസ്തവ സമൂഹങ്ങൾ പ്രശ്നങ്ങൾ നേരിടുന്നു. മതം ആരാധനാലയങ്ങൾക്കുള്ളിൽ മതി എന്ന് വാദിച്ചു കൊണ്ട്, മതേതരവാദികളും, ഈ വാദങ്ങളെ ഭാഗികമായി പിന്താങ്ങുന്ന സർക്കാരും, ഭാവിയിൽ പ്രശ്നങ്ങളുണ്ടാക്കാമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

20-ാം നൂറ്റാണ്ടിൽ മാത്രം, ഏകദേശം നാലരക്കോടി ക്രൈസ്തവർ ലോകമൊട്ടാകെ, മതവൈരാഗ്യത്തിന് ഇരയായിട്ടുണ്ട്. ക്രൈസ്തവർ നേരിടുന്ന ദുരവസ്ഥയ്ക്ക്, ലോകത്തിന്റെ നിശബ്ദത ഒരു പരിഹാരമല്ലയെന്ന് കർദിനാൾ ഡോനാൾഡ് വേളിന്റെു ഈ പുസ്തകം നമ്മെ ഓർമ്മിപ്പിക്കുന്നു.

“ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ മഹത്തായ മുദ്രയാണ് രക്ത്വസാക്ഷിത്വമെന്ന്” ഫ്രാൻസിസ് പാപ്പ നേരത്തെ അഭിപ്രായപ്പെട്ടിരിന്നു.