News - 2025
മനുഷ്യജീവന്റെ അമൂല്യമായ മഹത്വം, ഗർഭധാരണം മുതൽ സ്വാഭാവിക മരണം വരെ: ഫ്രാൻസിസ് മാർപാപ്പ
അഗസ്റ്റസ് സേവ്യർ 29-01-2016 - Friday
മാതാവിന്റെ ഉദരത്തിൽ ജന്മമെടുക്കുന്നത് മുതൽ സ്വാഭാവിക മരണം വരെ ഒരോ മനുഷ്യജീവനും അമൂല്യമാണന്ന് ഫ്രാൻസിസ് മാർപാപ്പ. ഇറ്റാലിയൻ ബയോ എത്തിക്സ് കമ്മറ്റിയംഗങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട്, മനുഷ്യബന്ധങ്ങളിലെ ധാർമ്മികതയുടെ സത്യത്തിനും നന്മയ്ക്കും വേണ്ടിയുള്ള അന്വേഷണത്തിൽ തിരുസഭ എന്നും സഹകരിച്ചിട്ടുണ്ട് എന്ന് ഫ്രാൻസിസ് മാർപാപ്പ പ്രസ്താവിച്ചു.
മനുഷ്യന്റെ ജനനം മുതൽ മരണം വരെ, അവന്റെ ആത്മാഭിമാനവും ആരോഗ്യവും കാത്തുസൂക്ഷിക്കുന്ന ചുമതലകളാണ് ബയോ എത്തിക്സ് കമ്മറ്റി നിർവ്വഹിച്ചുകൊണ്ടിരിക്കുന്നത് എന്ന് പിതാവ് അംഗങ്ങളെ ഓർമ്മിപ്പിച്ചു. "മനുഷ്യമഹത്വം ഒരു മാർഗ്ഗമല്ല, ലക്ഷ്യമാണ്" അദ്ദേഹം പറഞ്ഞു.
വൈദ്യശാസ്ത്ര രംഗത്ത് ധാർമ്മിക നിയമങ്ങൾ അത്യന്തം പ്രധാനപ്പെട്ടതാണ്. ബയോടെക്നോളജിയിലെ കണ്ടുപിടുത്തങ്ങൾ, മനുഷ്യമഹത്വത്തെ ഹനിക്കുന്ന വിധത്തിൽ ഉപയോഗിക്കപ്പെടരുത്. 'അത് ബയോ എത്തിക്കൽ കമ്മറ്റി ഉറപ്പാക്കണം' എന്ന് പിതാവ് കമ്മറ്റിയംഗങ്ങളോട് ആവശ്യപ്പെട്ടു.
സങ്കീർണ്ണമായ ബയോ എത്തിക്കൽ ഗവേഷണങ്ങളുടെ ഫലങ്ങൾ അത്ര എളുപ്പത്തിൽ ലഭിക്കുന്നതല്ല. യാഥാർത്ഥ്യ ബോധത്തോടെയും സംയമനത്തോടെയും വേണം ധാർമ്മിക വിഷയങ്ങളിൽ അന്തിമ നിഗമനങ്ങളിൽ എത്തിച്ചേരേണ്ടത് എന്ന് പിതാവ് അവരെ ഓർമ്മിപ്പിച്ചു.
കമ്മറ്റിയുടെ പ്രത്യേക ശ്രദ്ധയും പരിഗണനയും ആവശ്യമുള്ള മൂന്ന് രംഗങ്ങൾ അദ്ദേഹം നിർദ്ദേശിച്ചു:
ഒന്നാമതായി, പരിസ്ഥിതിനാശത്തിന്റെ കാരണങ്ങളെ പറ്റി വിപുലമായ ഒരു പഠനം.
രണ്ടാമതായി, ദുർബ്ബല വിഭാഗങ്ങൾ പാർശ്വവൽക്കരിക്കപ്പെടുന്നതിന്റെ കാരണങ്ങളും പ്രതിവിധികളും. മനുഷ്യ ഭ്രൂണത്തെ പറ്റിയുള്ള അവഹേളനപരമായ ഗവേഷണങ്ങൾ; ഒപ്പം തന്നെ, രോഗികളും പ്രായമായവരും ഉപയോഗശൂന്യമായ വസ്തുക്കളാണ് എന്ന രീതിയിലുള്ള പെരുമാറ്റങ്ങൾ.
മൂന്നാമതായി, ലോകത്തിലെ എല്ലാ രാജ്യങ്ങളിലെയും എത്തിക്കൽ കമ്മറ്റികളെ ഏകോപിപ്പിച്ചു കൊണ്ടുള്ള ചില ധാർമ്മിക നയങ്ങൾ.
വൈദ്യശാസ്ത്ര രംഗത്ത് ധാർമ്മിക കമ്മറ്റികളുടെ പ്രാധാന്യം ഒരിക്കൽ കൂടി അവരെ ഓർമ്മിപ്പിച്ചു കൊണ്ട്, അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചു.
