News - 2024

പാക്കിസ്ഥാനിലെ നിർബന്ധിത ഇസ്ലാം പരിവർത്തനത്തിനെതിരെ പ്രതിഷേധം ശക്തം

സ്വന്തം ലേഖകന്‍ 06-04-2019 - Saturday

ലാഹോർ: പാക്കിസ്ഥാനിലെ ക്രൈസ്തവ - ഹൈന്ദവ ന്യൂനപക്ഷ സമുദായങ്ങളിലെ യുവതികളെ തട്ടികൊണ്ടു പോയി നിർബന്ധിത മതപരിവർത്തനത്തിലൂടെ ഇസ്ലാം മതത്തില്‍ ചേര്‍ക്കുന്നതിനെതിരെ പ്രതിഷേധ റാലി. ലാഹോറിലും ഫൈസലാബാദിലും മാർച്ച് മുപ്പതിന് നടന്ന റാലിയിൽ ഹൈന്ദവരും ക്രൈസ്തവരും അടക്കം നിരവധി പേര്‍ പങ്കെടുത്തു. രണ്ട് ഹൈന്ദവ സഹോദരിമാരെ നിർബന്ധിത പരിവർത്തനത്തിലൂടെ മുസ്ളിം യുവാക്കളെ വിവാഹം കഴിപ്പിച്ച സംഭവത്തെ തുടർന്നാണ് പ്രതിഷേധ റാലി സംഘടിപ്പിച്ചത്.

ആയിരത്തിലധികം പെൺകുട്ടികളെയാണ് ഓരോ വർഷം ഇസ്ലാം മതത്തിലേക്ക് നിര്‍ബന്ധിത പരിവര്‍ത്തനം നടത്തുന്നത്. കഴിഞ്ഞ മാസം മാത്രം ഒൻപത് ഹൈന്ദവ - ക്രൈസ്തവ കുട്ടികളെ ഇസ്ലാമിലേക്ക് മാറ്റിയെന്നാണ് കണക്കുകള്‍. നിർബന്ധിത പരിവർത്തനത്തിനായി പ്രവർത്തിക്കുന്ന ഇസ്ലാമിക നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും പ്രവർത്തകർ ഉന്നയിച്ചു. മതപരിവർത്തനങ്ങൾ ന്യൂനപക്ഷങ്ങൾക്ക് ഇടയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നുവെന്നും അന്താരാഷ്ട്ര മനുഷ്യാവകാശ ചട്ടലംഘനത്തിന് വഴിയൊരുക്കുന്നതായും റവധാരി തെഹരീക് അദ്ധ്യക്ഷൻ സാംസൺ സലാമർ പറഞ്ഞു.

സംശയാസ്പദമായ സാഹചര്യത്തിൽ ഇസ്ലാം മതത്തിലേക്കുള്ള പരിവർത്തനം, കടുത്ത വിവേചനം നേരിടുന്ന ന്യൂനപക്ഷങ്ങൾക്കിടയിൽ ആശങ്കകൾക്കിടയാക്കുന്നതായി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പീസ് ആൻറ് സെക്കുലർ സ്റ്റഡീസ് പ്രസിഡന്റ് സയിദ ദെയിപ്പ് വ്യക്തമാക്കി. വിഷയത്തില്‍ സമൂഹത്തിൽ ബോധവത്കരണം നടത്തണമെന്ന ആവശ്യം ഹ്യുമൻ റൈറ്റ്സ് കൺസേൺ നെറ്റ് വർക്ക് അദ്ധ്യക്ഷൻ താരിഖ് സിറാജ് ഉന്നയിച്ചു. റവധാരി തെഹരീക് സംഘടിപ്പിച്ച പ്രതിഷേധ റാലിയിൽ വിവിധ സാമൂഹിക-സാംസ്ക്കാരിക സംഘടനകളും പങ്കെടുത്തു.


Related Articles »