News - 2024

നാലുമാസം മുന്‍പ് ക്രൈസ്തവര്‍ നേരിട്ട അതിക്രമങ്ങളുടെ നീറുന്ന ഓർമ്മകളുമായി പാക്കിസ്ഥാനിലെ ക്രിസ്തുമസ് ആഘോഷം

പ്രവാചകശബ്ദം 27-12-2023 - Wednesday

ലാഹോര്‍: നാലു മാസങ്ങൾക്കു മുന്‍പ് തീവ്ര മുസ്ലിം വിഭാഗക്കാരുടെ അതിക്രമങ്ങൾ നേരിട്ട പാക്കിസ്ഥാനിലെ ന്യൂനപക്ഷമായ ക്രൈസ്തവ വിശ്വാസികൾ ക്രിസ്തുമസ് ആഘോഷിച്ചു. രാജ്യമെമ്പാടും ദേവാലയങ്ങളും, തെരുവുകളും പ്രകാശപൂരിതമാക്കി അലങ്കരിച്ചിരിന്നു. വിശ്വാസികൾ കുടുംബത്തോടൊപ്പമാണ് ക്രിസ്തുമസ് തിരുകർമ്മങ്ങളിൽ പങ്കെടുത്തത്. മനുഷ്യാവകാശത്തിന് വേണ്ടിയുള്ള മന്ത്രാലയം ശനിയാഴ്ച ഇസ്ലാമാബാദിൽ സംഘടിപ്പിച്ച പരിപാടിക്ക് ഇടയിൽ ഏത് മതത്തിൽ വിശ്വസിക്കുന്ന വ്യക്തിയാണെങ്കിലും ആ വ്യക്തിക്ക് മറ്റുള്ളവരെ പോലെ തന്നെ തുല്യ അവകാശത്തിന് അർഹതയുണ്ടെന്ന് പാക്കിസ്ഥാനിലെ താൽക്കാലിക പ്രധാനമന്ത്രിയായ അൻവർ ഫുൾ ഹക്ക് പറഞ്ഞിരിന്നു.

ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി വിവിധ മതവിഭാഗങ്ങളുടെ നേതാക്കൾ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. കറാച്ചിയിലെയും, ഇസ്ലാമാബാദിലെയും, ലാഹോറിലെയും, മറ്റ് പ്രധാനപ്പെട്ട പട്ടണങ്ങളിലെയും ദേവാലയങ്ങളിൽ പ്രത്യേക പരിപാടികൾ സംഘടിക്കപ്പെട്ടു. സർക്കാർ, ക്രൈസ്തവ ഉദ്യോഗസ്ഥർക്ക് ശമ്പളം നേരത്തെ കൊടുത്തിരിന്നു. കനത്ത സുരക്ഷയാണ് രാജ്യമെമ്പാടും ഏര്‍പ്പെടുത്തിയിരിന്നത്. വ്യാജ മതനിന്ദ ആരോപണത്തിന്റെ പേരില്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് 16-ന് ജരന്‍വാലയില്‍ ക്രൈസ്തവര്‍ക്കെതിരെ വ്യാപകമായ ആക്രമണമാണ് അരങ്ങേറിയത്.

ഇരുപതോളം ദേവാലയങ്ങളും, എണ്ണൂറിലധികം ക്രിസ്ത്യന്‍ ഭവനങ്ങളും തകര്‍ക്കപ്പെട്ടു. അക്രമത്തെ തുടര്‍ന്നു പതിനായിരത്തോളം ക്രൈസ്തവരാണ് ഭവനരഹിതരായി തീര്‍ന്നത്. കറാച്ചി, സര്‍ഗോദ, റാവല്‍പിണ്ടി എന്നിവിടങ്ങളിലെ ക്രിസ്ത്യന്‍ ദേവാലയങ്ങളുടെ ഭിത്തികളും ഖുറാന്‍ സൂക്തങ്ങള്‍ എഴുതി അക്രമികള്‍ അലംകോലമാക്കി. തുടര്‍ച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനിലെ ക്രൈസ്തവ സമൂഹം ഏറെ ആശങ്കയിലായിരിന്നു. ഇതിനിടെ നടന്ന ക്രിസ്തുമസ് ആഘോഷം ശാന്തമായി അവസാനിച്ചതിന്റെ ആശ്വാസത്തിലാണ് ക്രൈസ്തവര്‍.


Related Articles »