News - 2024

എവെലിൻ ഓർമ്മയായി; കണ്ണുനീരിൽ കുതിർന്ന പ്രാർത്ഥനകളോടെ സഭ കാത്തുവിനെ പിതാവായ ദൈവത്തിൻറെ കരങ്ങളിൽ സമർപ്പിച്ചു.

സാജു വർഗ്ഗീസ് 18-07-2015 - Saturday

കഴിഞ്ഞ ശനിയാഴ്ച നോട്ടിങ്ഹാമിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരണമടഞ്ഞ എവെലിൻ മോളെ ഒരു നോക്കു കാണുവാനായി യുകെ യുടെ നാനാ ഭാഗങ്ങളിൽ നിന്നും നൂറുകണക്കിന് ആളുകൾ ഇന്ന് ക്രൂവിലേക്ക് ഒഴുകിയെത്തി. പള്ളിയും പരിസരവും സൂചി കുത്തുവാൻ പോലും സാധിക്കാത്ത തരത്തിൽ ദൈവജനത്തെ കൊണ്ട് നിറഞ്ഞിരുന്നു. 11 മണിക്കുതന്നെ ശവസംസ്കാര ചടങ്ങുകൾ ആരംഭിച്ചു. ഷൂഷ്ബറി രൂപത സീറോമലബാർ ചാപ്ലിൻ റവ. ഡോ. ലോനപ്പൻ അരിക്കാരിശ്ശേരിയുടെ കാർമ്മികത്വത്തിൽ ആരംഭിച്ച ദിവ്യബലിയിൽ ഫാ.സേവ്യർഖാൻ വട്ടായിൽ, ഫാ.സോജി ഓലിക്കൽ, ഫാ.സജി മലയിൽപുത്തൻപുരയിൽ, ഫാ.മാത്യു ചൂരപൊയ്കയിൽ, ഫാ.ജോസഫ് പൊന്നോത്ത്, ഫാ.തോമസ്‌ മടക്കുംമൂട്ടിൽ, ഫാ. ഫിലിപ്പ്, ഫാ. ബിജു, ഇടവക വികാരി ഫാ. ജെറോം തുടങ്ങി മറ്റു ശ്രേഷ്ടവൈദികരും സഹ കർമ്മികരായി ഉണ്ടായിരുന്നു.

കുടുംബത്തെ പ്രതിനിധീകരിച്ച് അലൻ തോമസ്‌ എന്ന കൊച്ചു മിടുക്കൻ എല്ലാവരോടും കാത്തുവിനെക്കുറിച്ചു പറഞ്ഞപ്പോൾ കണ്ഠം ഇടറിപ്പോകുന്നത് കേൾക്കുവാൻ സാധിക്കുമായിരുന്നു. മരിയ ഗൊരെത്തി എന്ന മാമോദീസ പേര് സ്വീകരിച്ച കാത്തു, "ഈശോ മറിയം യൗസേപ്പേ ഈ ഭവനത്തിനു കൂട്ടായിരിക്കണമേ" എന്ന് പാടി നടക്കുമായിരുന്നു. സാധാരണ കുട്ടികളിൽ നിന്നും വ്യത്യസ്തമായി വളരെയേറെ പ്രത്യേകതകളുള്ള ഒരു കൊച്ചു മാലാഖയായിരുന്നു എവെലിൻഎന്ന് ബഹുമാനപ്പെട്ട ലോനപ്പനച്ചൻ പറഞ്ഞു. ഇടവകയിലുള്ള സകലർക്കും എവെലിൻഒരു മാലാഖയായിരുന്നു എന്ന് ഇടവക വികാരി ഫാ. ജെറോം തൻറെ ദുഃഖം നിറഞ്ഞ വാക്കുകളിലൂടെ പങ്കുവച്ചു.

ദിവ്യബലിക്കു ശേഷം സമൂഹത്തിൻറെ നാനാ തുറകളിൽപെട്ടവർ അന്തിമോപചാരം അർപ്പിക്കുവാനായി കാത്തുവിൻറെ അടുത്തേക്ക് നടന്നു നീങ്ങിയപ്പോൾ ജനക്കൂട്ടത്തെ നിയന്ത്രിക്കുവാൻ ബന്ധുക്കളും സുഹൃത്തുക്കളും നന്നേ പാടുപെടുന്നുണ്ടായിരുന്നു. പ്രവാചക ശബ്ദത്തിനു വേണ്ടി ബിനുമോൻ ജോസഫ്‌ സ്നേഹത്തിൻറെ പൂച്ചെണ്ടുകൾ സമർപ്പിച്ചു. തൻറെ പ്രിയപ്പെട്ട ദേവാലയത്തോടു വിട പറഞ്ഞ് കാത്തു യാത്രയായപ്പോൾ പലരും പൊട്ടിക്കരയുകയായിരുന്നു. ക്രൂ എന്ന കൊച്ചു പട്ടണ നിവാസികൾ എവെലിൻ എന്ന മാലാഖയെ എത്രമാത്രം നെഞ്ചിലേറ്റി സ്നേഹിച്ചിരുന്നുവെന്ന് അവിടുത്തെ ജനക്കൂട്ടത്തിൽ നിന്നും മനസ്സിലാക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ.

ക്രൂ പോലീസ് കോണ്‍സ്റ്റബിളിന്റെ നേതൃത്വത്തിൽ എല്ലാ വഴികളിലും ഗതാഗതം നിയന്ത്രിച്ച്‌ കൊച്ചു മാലാഖക്ക് കടന്നു പോകുവാൻ വഴിയൊരുക്കിയത് എവെലിൻമോളോടുള്ള ആദര സൂചകമായിരുന്നു. നൂറുകണക്കിന് വാഹനങ്ങളായിരുന്നു കാത്തുവിന് അകമ്പടി സേവിച്ചു കടന്നു പോയത്. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ബഹുമാനപ്പെട്ട വൈദികർ ശവസംസ്കാര ചടങ്ങുകൾ അവസാനിപ്പിച്ചപ്പോൾ നിരവധി വെളുത്ത ബലൂണുകൾ ആകാശത്തേക്ക് പാറിപറന്നു പോകുന്നത് കാണാമായിരുന്നു. താൻ നെഞ്ചിലേറ്റി വളർത്തിയ കാത്തുവിനെ ഓർത്തു കരയുന്ന അവളുടെ അമ്മയെ എങ്ങനെ ആശ്വസിപ്പിക്കണം എന്ന് ആർക്കും അറിയില്ലായിരുന്നു.

ഈ ഭൂമിയിൽ ജീവിച്ച രണ്ടര വർഷക്കാലമത്രയും ഒരു പൂമ്പാറ്റയെപ്പോലെ പാറി പറന്ന് ക്രിസ്തുവിൻറെ പരിമളമായി മാറിയ എവെലിൻമോളെ നിന്നെക്കുറിച്ച് പറയാൻ വാക്കുകളില്ല. എന്നിരുന്നാലും നിന്നെ സൃഷ്ടിച്ച നിൻറെ ദൈവത്തിനുവേണ്ടി മിന്നി ത്തിളങ്ങുന്ന ഒരു നക്ഷത്രമായ്‌ അനേകർക്ക് ക്രിസ്തുവിൻറെ പ്രകാശമായി നീ മാറും എന്നതിൽ തെല്ലും സംശയമില്ല. പിച്ചവച്ച് നീ ഓടിനടന്ന നിൻറെ ഭവനത്തെയും, നാടിനെയും, ദൈവ സ്തുതികളുമായി നീ ഓടിനടന്ന നിൻറെ ദേവാലയത്തെയും വിട്ട് നീ പോകുമ്പോൾ ഞങ്ങളുടെ ഓരോരുത്തരുടെയും മനസ്സിൽ കുഞ്ഞു മാലാഖയായി എന്നും നീ ഉണ്ടായിരിക്കും.