News - 2024

ദിവ്യകാരുണ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മെത്രാന്മാരോട് കർദ്ദിനാൾ ലൂയിസ് സാക്കോ

സ്വന്തം ലേഖകന്‍ 11-07-2019 - Thursday

ഇർബിൽ: ദിവ്യകാരുണ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മെത്രാന്മാരോടും വൈദികരോടും അഭ്യര്‍ത്ഥിച്ച് കൽദായ കത്തോലിക്ക സഭയുടെ തലവൻ കർദ്ദിനാൾ ലൂയിസ് സാക്കോ. നാം ലോകത്തിനു നൽകുന്ന ക്രിസ്തുവിന്റെ ആനന്ദകരമായ സാക്ഷ്യം പ്രാർത്ഥനയും ദിവ്യകാരുണ്യവുമാണെന്നും ഉത്തര ഇറാഖിലെ ഇർബിൽ പ്രവിശ്യയിലുള്ള അങ്കാവയിൽ നടന്ന മെത്രാൻമാരുടേയും, വൈദികരുടേയും വാർഷിക ധ്യാനത്തിൽ ഓര്‍മ്മിപ്പിച്ചു. വിശുദ്ധ കുർബാന സാർവത്രികമായ രീതിയിൽ അർപ്പിക്കണമെന്നും, ഏകാന്തതയിലുളള പ്രാർത്ഥനയ്ക്കും, കൂട്ടായ്മയിലുള്ള പ്രാർത്ഥനയ്ക്കും പ്രാധാന്യം നൽകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

മെത്രാൻ പദവി എന്നത് ആദരവോ, യോഗ്യതയോ അനുസരിച്ചു നൽകപ്പെടുന്ന ഒന്നല്ല. അത് ഒരു പ്രത്യേക വിളിയാണെന്നു കർദ്ദിനാൾ ലൂയിസ് സാക്കോ ഏഷ്യാ ന്യൂസിനോട് പറഞ്ഞു. ദൈനംദിന പ്രവർത്തികളിൽ നിന്നും ഏകാന്തതയും, മനശാന്തിയും നേടാനായി ആത്മീയ ധ്യാനം വളരെയധികം പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജൂലൈ 8നു ആരംഭിച്ച വാർഷിക ധ്യാനം നാളെ സമാപിക്കും.

ഇറാഖിലും സിറിയയിലുമായി നടന്ന ആഭ്യന്തര സംഘർഷങ്ങളിൽ വലിയ പ്രതിസന്ധിയെ നേരിട്ട കൽദായ സഭ ഇന്ന് തിരിച്ചുവരവിന്റെ പാതയിലാണ്. ഫ്രാൻസിസ് മാർപാപ്പ അടുത്തവർഷം ഇറാഖിലേക്ക് നടത്തുവാനിരിക്കുന്ന ഇടയ സന്ദർശനത്തെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഇറാഖി സഭ. മാർപാപ്പയുടെ സന്ദർശനം ഒട്ടനവധി ആത്മീയവും ഭൗതികവുമായ മുറിവുകൾ സൗഖ്യമാക്കും എന്ന പ്രതീക്ഷയിലാണവർ.


Related Articles »