Life In Christ

ക്രൈസ്തവര്‍ അനുഭവിക്കുന്ന വിവേചനവും ശക്തി പ്രാപിക്കുന്ന തീവ്രവാദവും: ഫാ. സേവ്യര്‍ഖാന്‍ വട്ടായിലിന്റെ പ്രസംഗം വൈറല്‍

പ്രവാചക ശബ്ദം 05-09-2020 - Saturday

അട്ടപ്പാടി: കേരള സമൂഹത്തിലെ എല്ലാ സംവിധാനങ്ങളിലും തീവ്രചിന്താഗതിക്കാർ നടത്തിയ കടന്നുകയറ്റത്തിനെതിരെയും ന്യുനപക്ഷക്ഷേമ പദ്ധതികളിലെ അനീതിക്കെതിരെയും സ്വരമുയര്‍ത്തിയുള്ള സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായിലിന്റെ പ്രസംഗം നവമാധ്യമങ്ങളില്‍ വൈറല്‍. ഷെക്കെയ്ന ടെലിവിഷനില്‍ ആരംഭിച്ച ഓണ്‍ലൈന്‍ ധ്യാനമായ 'മിസ്പ'യുടെ ഒന്നാം ദിവസമാണ് അദ്ദേഹം ശക്തമായ സന്ദേശം പങ്കുവെച്ചത്. യൂട്യൂബിലും വിവിധ ഫേസ്ബുക്ക് പേജുകളില്‍ നിന്നുമായി എട്ടു ലക്ഷത്തോളം ആളുകളാണ് ഫാ.സേവ്യര്‍ഖാന്‍ വട്ടായിലിന്റെ സന്ദേശം രണ്ടു ദിവസത്തിനകം കണ്ടിരിക്കുന്നത്. കേരളത്തില്‍ ഐ‌എസ് വേരുറപ്പിക്കുന്നുവെന്ന ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടും വിഷയത്തില്‍ കേരള രാഷ്ട്രീയ നേതൃത്വം കാണിക്കുന്ന അപകടകരമായ മൌനവും തന്റെ സന്ദേശത്തില്‍ ഫാ. സേവ്യര്‍ഖാന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

മതഭ്രാന്തരുടെ എണ്ണം കൂടി വന്നപ്പോൾ സഭയിലെ നിസ്സഹരായ ഒരു കൂട്ടം സ്ത്രീകളും കുട്ടികളും ആകാശത്തേയ്ക്ക് കൈകളുയർത്തി പരിശുദ്ധ അമ്മയോട് പ്രാർത്ഥിച്ചു, അതാണ് എട്ടു നോമ്പിന്റെ ആരംഭം എന്ന് കേട്ടിട്ടുണ്ട്. അതുപോലെ ഇന്ന് നമ്മളും അസ്വസ്ഥമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. വളരെ സഹിഷ്ണുതയും പരസ്പര ഐക്യവും ഉണ്ടായിരുന്ന ഒരു കാലഘട്ടമായിരുന്നു കേരളത്തിൽ നിലനിന്നിരുന്നത്. പ്രബലമായ രാഷ്ട്രീയ നേതൃത്വങ്ങളും സുരക്ഷിതരായി ജനങ്ങളും നിലനിന്നിരുന്നതാണ്, ഇപ്പോൾ സാഹചര്യം മാറി. രാഷ്ട്രീയ -സാഹിത്യ -മാധ്യമ മേഖലകളിൽ കടന്നു കൂടിയിട്ടുള്ള ഒരു കൂട്ടം പ്രവർത്തകരെക്കുറിച്ചു കാരശ്ശേരി മാഷ് വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.

നമ്മുടെ മാധ്യമ പ്രവർത്തകർ, സാഹിത്യപ്രവർത്തകർ, ഫെമിനിസ്റ്റുകൾ, പൗരാവകാശ പ്രവർത്തകർ എന്നിങ്ങനെ സാംസ്‌കാരിക നേതാക്കന്മാരുടെ ഇടയിൽ പല തരത്തിലുള്ള കൂലി കിട്ടുന്നവർ നിലനിൽക്കുന്നുണ്ട്. ജനിച്ച മതത്തെ പിന്തള്ളി മറ്റു മതങ്ങളെ സംരക്ഷിക്കാം എന്ന സെക്കുലർ ചിന്താഗതിക്കാർ ഓരോ സംഘടനകളിലും നുഴഞ്ഞു കയറുന്നു. പരിസ്ഥിതി, ഭൂമി, സ്ത്രീ, ദളിതർ എന്നിവരെ സംരക്ഷിക്കാൻ എന്ന വ്യാജേനെ പുതിയതായി വരുന്നവരെ നിരീക്ഷിക്കുക തന്നെ വേണം. നമ്മുടെ സമൂഹത്തിലെ അടിയൊഴുക്കുകൾ മനസിലാക്കിയാൽ, ധ്രുവീകരണങ്ങൾ വഴി തീവ്രവാദം നമ്മുടെ നാട്ടിലെ ഓരോ പാർട്ടിയിലും മണ്ഡലങ്ങളിലും ചാനൽ ചർച്ചയിലും സിനിമ രംഗത്തും സാമൂഹ്യ മാധ്യമങ്ങളിലും ഇതിന്റെ ഇടപെടൽ കാണാന്‍ സാധിയ്ക്കും.

മരിയ പുസ്‌സോ പറഞ്ഞപോലെ ഓരോ മനുഷ്യനും പ്രൈസ് ടാഗ് ഉണ്ട്, അവർ ആഗ്രഹിക്കുന്നതു നൽകിയാൽ സമൂഹത്തിലെ ഏതു വ്യക്തിയെയും സ്വന്തമാക്കാം. ഓരോ മാധ്യമങ്ങളെയും ഇത് പോലെ വാങ്ങി വെയ്ക്കുകയും അവർക്കു മാത്രമായി പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു കൂട്ടം മനുഷ്യരായി ചുരുങ്ങിയിരിക്കുന്നു. ഐഎസ് തീവ്രവാദികളുടെ സംഘം കേരളത്തിലും കർണാടകത്തിലും പിടിമുറുക്കുന്നതായി ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നു. അഫ്ഗാനിസ്ഥാനിലെ താലിബാൻ നേതൃത്വത്തിൽ ഒരുങ്ങുന്ന പദ്ധതികൾ കോവിഡ് മഹാമാരിയ്ക്കിടയിലും ജനങ്ങൾക്ക് ഭീഷണിയാണ്. രാഷ്ട്ര നേതാക്കൾ ഇതിനെതിരെ സംഘടിക്കുകയോ ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം ഒരുക്കാത്തതെന്തു എന്തുകൊണ്ടാണെന്നും ഫ. സേവ്യര്‍ഖാന്‍ ചോദ്യമുയര്‍ത്തി.

കേരളത്തിലും കാശ്മീരിലും ഒരു പോലെ നടക്കുന്ന ഇത്തരം കാര്യങ്ങൾ നമ്മുടെ ജീവന് തന്നെ ഭീഷണിയാണ്. നമ്മൾ വളർന്നു വന്ന കേരളമായിരിക്കില്ല അടുത്ത തലമുറയ്ക്ക് ലഭിക്കുക. കേരളത്തിലെ ജനസമൂഹം തമ്മിൽ നിലനിൽക്കുന്ന സന്തുലിതാവസ്ഥ തകർക്കാൻ മാത്രം ലക്‌ഷ്യം വെച്ച് വരുന്ന ഒരു കൂട്ടർ വേരുറപ്പിക്കുന്നുണ്ട്. കേരളം ഉണർന്നു ചിന്തിക്കുകയും പ്രവർത്തിക്കുകയും വേണം. മൃഗങ്ങൾ മനുഷ്യരെ ആക്രമിക്കുന്നതും അതിനെതിരെ പ്രതികരിക്കാതെ വനപാലകരുടെ കയ്യിലകപ്പെട്ടു മരണമടഞ്ഞ കർഷകരുടെ വാർത്തകളും നമ്മൾ കാണുന്നു, കേൾക്കുന്നു.

ന്യുനപക്ഷങ്ങളുടെ സംവരണം അട്ടിമറിയ്ക്കുന്നതും ഇന്ന് സാധാരണമാണ്. ക്രൈസ്തവ ന്യുനപക്ഷങ്ങളെ അവഗണിക്കുന്നതിനാല്‍ അന്യനാട്ടിലേക്കു ചേക്കേറുന്നവരായി നാം മാറിയിരിക്കുന്നു. വിവാസജീവിതത്തെക്കാൾ നിലനില്പിനായി അന്യനാടിനെ ആശ്രയിച്ചു പ്രവാസികളാകുന്ന ക്രൈസ്തവമക്കളുടെ എണ്ണം വർദ്ധിച്ചു വരുന്നു. പല ഡിപ്പാർട്മെന്റുകളിൽ ക്രൈസ്തവർ നേരിടുന്ന വിവേചനവും അത് മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന രീതിയും ക്രൈസ്തവ മതനേതാക്കളോടു കാണിക്കുന്ന അപ്രീതിയും ഈ നാട്ടിൽ വ്യത്യസ്തമാണ്. നമ്മുടെ നാട്ടിൽ നിന്നും കുട്ടികളെ കാണാതാകുന്നതും സർവ സാധാരണമായിരിക്കുന്നു. അറുപതിനായിരത്തോളം കുട്ടികളാണ് ഓരോ വർഷവും കാണാതാകുന്നത്.

മഹാമാരിയേക്കാൾ വ്യാപകമായ ഒരു സംഭവം നമ്മുടെ നാട്ടിൽ നടന്നിട്ടും സർക്കാർ ഒരു നടപടി എടുത്തതായി കാണുന്നില്ല. 2016-18 കാലഘട്ടത്തിൽ, അഞ്ചു ലക്ഷത്തോളം സ്ത്രീകളെയാണ് ഇന്ത്യയിൽ നിന്നും കാണാതായിരിക്കുന്നത്. ഇതിനു പിന്നിൽ ആരെന്നു കണ്ടുപിടിക്കപെടുന്നില്ല. പ്രേമകുരുക്കുകളിൽ മറ്റു മതങ്ങളിലേക്ക് പോകുന്ന ക്രിസ്ത്യൻ കുട്ടികളുടെ എണ്ണവും കൂടിവരികയാണ്. ഇന്നത്തെ കേരളം, വളരെ വ്യത്യസ്തമാണ്. കൊല്ലും കൊലയും വർദ്ധിച്ചു വന്ന സാഹചര്യത്തിനു തീവ്ര സ്വഭാവം ഉള്ള വളരെ കുറച്ചു പേരുടെ ചെയ്തികളാണ് കാരണം. പ്രാർത്ഥന കൊണ്ടല്ലാതെ മറ്റൊന്ന് കൊണ്ടും ഈ വർഗ്ഗം പുറത്തുപോകില്ല എന്ന് സുവിശേഷം പഠിപ്പിക്കുന്നു ( മർക്കോസ് 9:29).

മനുഷ്യ ഹൃദയങ്ങളിൽ ദൈവത്തിന്റെ ലളിത ഹൃദയം ഉണ്ടാകുവാൻ ഉപവാസവും പ്രാർത്ഥനയും അത്യാവശ്യമാണ്. ദൈവത്തിന്റെ ശക്തിയാണ് എല്ലാത്തിലും വലുത്. ഈ വര്‍ഷം എട്ടുനോമ്പിനായി ഉപവസിച്ചു പ്രാർത്ഥിക്കുമ്പോൾ തീവ്രവാദത്തിനെതിരായും കോവിഡ് പ്രതിസന്ധിയ്ക്കും, വിവാഹ തടസം നേരിടുന്നവർക്കും സാമ്പത്തിക തകർച്ച നേരിടുന്ന കുടുംബങ്ങൾക്കും കര്‍ഷകര്‍ക്കായും നല്ല രാഷ്ട്രീയ നേതൃത്വങ്ങൾക്കായും പ്രത്യേകം നിയോഗം സമർപ്പിച്ചു പ്രാർത്ഥിക്കണം. ഭയപ്പെടാതെ തിന്മയ്‌ക്കെതിരായി സംസാരിക്കുക തന്നെ വേണം. നാളേയ്ക്ക് അല്ലെങ്കിൽ ആരെയെങ്കിലും ഭയന്നു മാറ്റിവെയ്ക്കരുത്.

ഹാഗിയ സോഫിയ സംഭവം മുതൽ കേരളത്തിലെ സംഭവവികാസങ്ങൾ ചേർത്ത് വായിക്കുമ്പോൾ നമ്മൾ പ്രാര്‍ത്ഥിക്കുന്നവർ മാത്രമാകാതെ പ്രതികരിക്കുന്ന, എഴുതുന്ന ഒരു സമൂഹമാകണമെന്നും അദ്ദേഹം പറഞ്ഞു. മതേതരത്വം സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന ഏതൊരു മലയാളിയും കണ്ടിരിക്കേണ്ട വീഡിയോ എന്ന ആമുഖത്തോടെ വാട്സാപ്പിലും വീഡിയോ വൈറലാണ്. വിവിധ വീഡിയോ ശകലങ്ങളുടെയും റിപ്പോര്‍ട്ടുകളുടെയും അകമ്പടിയോടെ തെളിവുകള്‍ നിരത്തിയാണ് അദ്ദേഹത്തിന്റെ സന്ദേമെന്നതും ശ്രദ്ധേയമാണ്. ഷെക്കെയ്ന ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്യുന്ന മിസ്പാ ധ്യാനം എട്ടു വരെ നീളും. ഓരോ ദിവസത്തെയും ശുശ്രൂഷകളില്‍ പതിനായിരങ്ങളാണ് പങ്കുചേരുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »