News

സീറോമലബാർ സഭയിൽ സ്ഥിരം ഡീക്കൻ പട്ടം: അല്മായർക്കായി പുതിയ വാതിലുകൾ തുറക്കുന്നു

സ്വന്തം ലേഖകന്‍ 08-06-2016 - Wednesday

എറണാകുളം: സീറോമലബാർ സഭയുടെ ചരിത്രത്തിലാദ്യമായി ഒരു അല്മായന് അതും നാലുമക്കളുടെ കുടുംബനാഥന് 'സ്ഥിരം ഡീക്കൻ' പട്ടം അഥവാ Permanent Diaconate നൽകി. എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ നടന്ന ദിവ്യബലി മധ്യേ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയാണ് ഈ പട്ടം നൽകിയത്.

കോതമംഗലം രൂപതയിലെ മുതലക്കുളം സെന്റ് ജോർജ് ഫൊറോന ഇടവകാംഗമായ പള്ളിക്കമ്യാലിൽ ജയിംസ്- ഫിലോമിനയുടെ നാലാമത്തെ മകൻ ജോയിസ് ജയിംസിനാണ് 'സ്ഥിരം ഡീക്കൻ' പട്ടം ലഭിച്ചത്.

ഉജ്ജയിൻ രൂപതക്ക് വേണ്ടി സ്ഥിരം ഡീക്കൻ പട്ടം സ്വീകരിച്ച ജോയിസ് വർഷങ്ങളായി ലണ്ടനിൽ വിദ്യാഭ്യസരംഗത്ത് പ്രവർത്തിക്കുന്നു. ജോയ്‌സ് ജയിംസ് മദ്ബഹയിൽ ശുശ്രൂഷ ചെയ്യാൻ നിയോഗിക്കപ്പെട്ടപ്പോൾ ഭാര്യ ജിബിയും മക്കളായ ജസി, ജയിംസ് ജോസഫ് എന്നിവർ പ്രാർത്ഥനയോടെ തിരുക്കർമ്മങ്ങളിൽ പങ്കാളിയായി.

എന്താണ് സ്ഥിരം ഡീക്കൻ പട്ടം അഥവാ പെർമനന്റ് ഡിയാക്കനേറ്റ്?

ഇന്ത്യക്ക് പുറത്ത്, വിദേശ രാജ്യങ്ങളിൽ സാധാരണ വിവാഹിതരായ പുരുഷൻമാർക്ക് നല്കുന്ന തിരുപട്ട കൂദാശയാണ് പെർമനന്റ് ഡിയാക്കനേറ്റ്. പൗരോഹിത്യത്തിനു വേണ്ടിയല്ല, ശുശ്രൂഷക്കു വേണ്ടിയാണ് അവർക്ക് കൈവയ്പു നല്കുന്നത്. ഡീക്കൻ പട്ടം നൽകുമ്പോൾ മെത്രാൻ മാത്രമാണ് ആർഥിയുടെ മേൽ കൈകൾ വക്കുന്നത്. ഡീക്കനു മെത്രാനുമായുള്ള പ്രത്യേക അടുപ്പമാണ് ഇത് സൂചിപ്പിക്കുന്നത്.

ക്രിസ്തുവിന്റെ ദൗത്യതിലും കൃപയിലും ഡീക്കന്മാർ പ്രത്യേകമായ വിധത്തിൽ പങ്കു പറ്റുന്നു. ഈ തിരുപട്ട കൂദാശ അവരിൽ മായ്ക്കാനാവാത്ത ഒരു മുദ്ര പതിപ്പിക്കുന്നു. ഈ മുദ്ര എല്ലാവരുടെയും ദാസൻ ആയി മാറിയ ക്രിസ്തുവുമായി അവരെ അനുരൂപപ്പെടുത്തുന്നു.

ദൈവിക രഹസ്യങ്ങളുടെ ആഘോഷത്തിൽ, പ്രത്യേകിച്ച് വി. കുർബാനയിൽ വൈദികനെയും മെത്രാനെയും സഹായിക്കുക, വി. കുർബാന വിതരണം ചെയ്യുക. വിവാഹ ശുശ്രൂഷയിൽ സഹായിക്കുകയും അത് ആശീർവദിക്കുകയും ചെയ്യുക, സുവിശേഷം പ്രഘോഷിക്കുകയും പ്രസംഗിക്കുകയും ചെയ്യുക, മൃതസംസ്കാര ശുശ്രൂഷക്കു നേതൃത്വം കൊടുക്കുക, വിവിധ പരസ്നേഹ പ്രവർത്തനങ്ങൾക്കായി സ്വയം സമർപ്പിക്കുക എന്നിവയെല്ലാം ഡീക്കന്മാരുടെ കർത്തവ്യങ്ങളിൽ പെടുന്നു.

ബൈബിളിൽ അപ്പസ്തോല പ്രവർത്തനങ്ങളിലും ആദിമ സഭയിലും ഡീക്കന്മാരെ നമുക്ക് കണ്ടെത്തുവാൻ സാധിക്കും. സഭയിലെ ആദ്യത്തെ രക്തസാക്ഷിയായ വിശുദ്ധ സ്തേഫാനൂസ് ഒരു ഡീക്കനായിരുന്നു എന്ന് ബൈബിൾ സാക്ഷ്യപ്പെടുത്തുന്നു. ആദിമ സഭയിൽ ശക്തമായി നിലനിന്നിരുന്ന ഡീക്കൻ പദവികൾ പിന്നീട് സഭയിൽ നിന്നും കാല ക്രമേണ ഇല്ലാതായി എന്നു തന്നെ പറയാം. വർഷങ്ങൾക്ക് ശേഷം, രണ്ടാം വത്തിക്കാൻ കൗൺസിലിലൂടെയാണ് ഡീക്കൻ പട്ടം സഭയിൽ പുനസ്ഥാപിക്കപ്പെട്ടത്.

വിവാഹിതരായ പുരുഷന്മാർക്കാണ് ഈ പട്ടം സാധാരണ നല്കുന്നതെങ്കിലും വിവാഹിതരല്ലാത്ത പുരുഷന്മാർക്കും സ്ഥിരം ഡീക്കൻ പട്ടം നല്കാറുണ്ട്. ഇത് ഒരു തിരുപട്ട കൂദാശയായതു കൊണ്ട് ഈ പട്ടം സ്വീകരിച്ചു കഴിഞ്ഞാൽ പിന്നെ വിവാഹം കഴിക്കാൻ അനുവാദമില്ല. ഡീക്കൻ പട്ടം ലഭിച്ചവരുടെ ശുശ്രൂഷകളെ സംബന്ദ്ധിച്ച് കത്തോലിക്കാ സഭയിൽ ഇപ്പോഴും പല അവ്യക്തകളും നിലനില്ക്കുന്നുണ്ട് എന്നത് ഒരു വാസ്തവമാണ്. ഓരോ റീത്തുകളിലും ഇവരുടെ കർത്തവ്യങ്ങളിൽ വ്യത്യാസമുണ്ടാകും. ഉദാഹരണമായി ഒരു 'സ്ഥിരം ഡീക്ക'ന് ലത്തീൻ സഭയിൽ വിവാഹം ആശീർവദിക്കാൻ അനുവാദമുണ്ട്. എന്നാൽ 'സ്ഥിരം ഡീക്ക'ന് സീറോ മലബാർ സഭയിൽ ഒരു വിവാഹം ആശീർവദിക്കുക സാധ്യമല്ല. കാരണം കാനോൻ നിയമപ്രകാരം രണ്ടു റീത്തുകളിലെയും 'വിവാഹ ആശീർവാദ'ങ്ങൾക്ക് തമ്മിൽ വ്യത്യാസമുണ്.

ഡീക്കൻ പട്ടം ലഭിച്ചവരുടെ ശുശ്രൂഷകളെ സംബന്ദ്ധിച്ച അവ്യക്തകൾ നിമിത്തം വിദേശ രാജ്യങ്ങളിൽ ചില ഇടവകകളിൽ പുരോഹിതരും സ്ഥിരം ഡീക്കന്മാരും തമ്മിൽ ആശയപരമായ വൈരുദ്ധ്യങ്ങളും അതെ തുടർന്നുള്ള നീരസങ്ങളും നിലനിൽക്കുന്നുണ്ട്.

വിദേശ രാജ്യങ്ങളിൽ സാധാരണ നിലനില്കുന്ന സ്ഥിരം ഡീക്കൻ പട്ടം സീറോമലബാർ സഭയിൽ ആദ്യമായാണ് നല്കപ്പെടുന്നത്. ജോയിസ് ജയിംസ് സീറോമലബാർ സഭയിൽനിന്നും ഡീക്കൻ പട്ടം സ്വീകരിച്ചപ്പോൾ അത് ചരിത്ര മുഹൂർത്തമായി മാറി. ഇത് സീറോ മലബാർ സഭയിലെ എല്ലാ രൂപതകൾക്കും അൽമായ വിശ്വാസികൾക്കും ഒരു പ്രചോദനമാകുമെന്നു കരുതുന്നു.