News - 2024

ഫ്രാന്‍സില്‍ വിശുദ്ധ കുര്‍ബാന മധ്യേ വൈദികനെ കഴുത്തറത്ത് കൊന്ന സംഭവം: വിചാരണ ഉടന്‍ പൂര്‍ത്തിയായേക്കും

പ്രവാചകശബ്ദം 21-02-2022 - Monday

പാരീസ്: 2016-ല്‍ ഫ്രാന്‍സില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ വിശുദ്ധ കുര്‍ബാനമധ്യേ എണ്‍പത്തിയഞ്ചുകാരനായ കത്തോലിക്ക വൈദികനെ അതിദാരുണമായി കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ആരംഭിച്ചു. സഭ രക്തസാക്ഷിയായി പ്രഖ്യാപിക്കുകയും നാമകരണ നടപടികള്‍ തുടരുകയും ചെയ്ത ഫാ. ജാക്വസ് ഹാമലിന്റെ കൊലപാതകത്തിന്റെ പിന്നിലെ ഗൂഡാലോചന കുറ്റം ചുമത്തപ്പെട്ട 4 പേരുടെ വിചാരണയാണ് ആരംഭിച്ചത്. 2016 ജൂലൈ 26നാണ് വടക്കന്‍ ഫ്രാന്‍സിലെ സെന്റ്-എറ്റിയന്നെ-ഡു-റൌറെ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരിക്കെ ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവികളായ തീവ്രവാദികള്‍ അള്‍ത്താരയുടെ മുന്നില്‍വെച്ച് ഫാ. ജാക്വസ് ഹാമലിനെ അതിക്രൂരമായി കഴുത്തറത്ത് കൊലപ്പെടുത്തിയത്.

സംശയിക്കപ്പെടുന്ന 3 പേര്‍ക്കും ആക്രമണത്തെ കുറിച്ച് അറിയാമായിരുന്നുവെന്ന് തെളിഞ്ഞാല്‍ തീവ്രവാദികളുമായി ഗൂഡാലോചന നടത്തിയ കുറ്റത്തിന് 30 വര്‍ഷത്തോളം ജയിലില്‍ കഴിയേണ്ടതായി വരും. സംശയിക്കപ്പെടുന്ന നാലാമത്തെ വ്യക്തി 2017-ല്‍ ഇറാഖില്‍ വെച്ച് മരണപ്പെട്ടുവെന്ന വാര്‍ത്തക്ക് സ്ഥിരീകരണം ഇല്ലാത്തതിനാല്‍ ഇയാളുടെ പേര് ഒഴിവാക്കാതെയാണ് വിചാരണ നടക്കുക. ഫ്രഞ്ച് പൗരനും ഇസ്ലാമിക് സ്റ്റേറ്റ് റിക്രൂട്ടറുമായിരുന്ന ഇയാളാണ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്നാണ് കരുതപ്പെടുന്നത്.

ദേവാലയത്തിനുള്ളില്‍ പ്രവേശിച്ച 19 വയസ്സ് പ്രായമുള്ള ചെറുപ്പക്കാരായ രണ്ടു യുവാക്കളാണ് ഫാ. ഹാമലിനെ ക്രൂരമായി കൊല ചെയ്യുകയും മറ്റൊരാളെ പരിക്കേല്‍പ്പിക്കുകയും ചെയ്തത്. കുറച്ചു പേരെ ഇവര്‍ ബന്ധിയാക്കിയിരുന്നു. ദേവാലയത്തില്‍ നിന്നും പുറത്തിറങ്ങവേ പോലീസ് അക്രമികളെ വെടിവെച്ച് കൊലപ്പെടുത്തി. ആക്രമണത്തിന് മുന്നോടിയായി സിറിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റിന്റെ മുതിര്‍ന്ന തീവ്രവാദിയോട് ഇവര്‍ സംസാരിച്ചിരുന്നുവെന്ന് ഫ്രഞ്ച് ആഴ്ചപതിപ്പായ ‘ലാ വിയെ’ കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തില്‍ റിപ്പോര്‍ട്ട് ചെയ്തു.

സാധാരണയായി നാമകരണനടപടികള്‍ തുടങ്ങുവാന്‍ മരണത്തിനു ശേഷം 5 വര്‍ഷം കഴിയണമെന്ന വ്യവസ്ഥ ഫാ. ജാക്വസ് ഹാമലിന്റെ കാര്യത്തില്‍ ഒഴിവാക്കിക്കൊണ്ട് നാമകരണ നടപടികളുമായി മുന്നോട്ട് പോകുവാന്‍ ഫ്രാന്‍സിസ് പാപ്പ നേരത്തെ അനുവാദം നല്‍കിയിരിന്നു. ഫാ. ഹാമല്‍ റോമിലെ രക്തസാക്ഷിപ്പട്ടികയില്‍ ഇടംപിടിച്ചുകഴിഞ്ഞു. “രക്തസാക്ഷി” എന്ന വിശേഷണം, ഫ്രാന്‍സിസ് പാപ്പ, ഫാ. ഹാമലിനു നല്‍കിയിരിന്നു. ഫാ. ഹാമലിന്റെ കൊലപാതകം ലോക മനസാക്ഷിയെ തന്നെ ഞെട്ടിച്ചിരുന്നു. ഇതിനു പിന്നാലെ, പ്രമുഖ മുസ്ലീം മാധ്യമപ്രവര്‍ത്തകന്‍ സൊഹ്‌റാബ് അഹ്മാരിഇസ്ലാം ഉപേക്ഷിച്ച് കത്തോലിക്കാ വിശ്വാസം സ്വീകരിച്ചതും വാര്‍ത്തയായിരുന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »