Faith And Reason

ക്രിസ്തുവിന്റെ ഉയിര്‍പ്പ് മായാദർശനമല്ല, യാഥാര്‍ത്ഥ്യം: ഉര്‍ബി ഏത് ഓര്‍ബി സന്ദേശത്തില്‍ പാപ്പ

പ്രവാചകശബ്ദം 18-04-2022 - Monday

വത്തിക്കാന്‍ സിറ്റി: ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് മായാദർശനമല്ലായെന്നും മറിച്ച് യാഥാര്‍ത്ഥ്യമാണെന്നും ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. ഇന്നലെ ഉയിർപ്പു ഞായറാഴ്ച, റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക് (ഇന്ത്യന്‍ സമയം ഉച്ചക്കഴികഴിഞ്ഞ് 03.30) വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ മദ്ധ്യ ബൽക്കണിയിൽ നിന്നുകൊണ്ട് റോമ നഗരത്തിനും ലോകത്തിനും വേണ്ടിയുള്ള ഉര്‍ബി ഏത് ഓര്‍ബി സന്ദേശം നല്‍കുകയായിരിന്നു പാപ്പ. സ്നേഹത്തിന്റെ വിജയത്തിൽ വിശ്വസിക്കാനും അനുരഞ്ജനത്തിൽ പ്രത്യാശ വയ്ക്കാനും നമുക്ക് ഉയിർത്തെഴുന്നേറ്റ ക്രൂശിതനെ ആവശ്യമാണെന്നും നമ്മുടെ ഇടയിൽ വന്ന് "നിങ്ങൾക്ക് സമാധാനം!" എന്ന് വീണ്ടും പറയുന്ന അവനെ എന്നത്തേക്കാളുപരി ഇന്ന് നമുക്ക് ആവശ്യമുണ്ടെന്നും പാപ്പ പറഞ്ഞു.

യേശു സത്യമായും ഉയിർത്തെഴുന്നേറ്റു, അതൊരു മിഥ്യയാണോ? നമ്മുടെ ഭാവനയുടെ ഫലമാണോ? അല്ല, അതൊരു മായാദർശനമല്ല! ഇന്ന് ക്രൈസ്തവന് ഏറ്റം പ്രിയങ്കരമായ ഉത്ഥാന പ്രഖ്യാപനം മുഴങ്ങുന്നു: "ക്രിസ്തു ഉയിർത്തെഴുന്നേറ്റു! അവൻ സത്യമായും ഉത്ഥാനം ചെയ്തു!” അവസാനമില്ലാത്തതെന്ന പ്രതീതി ഉളവാക്കുന്ന ഒരു നോമ്പുകാലത്തിൻറെ അന്ത്യത്തിൽ എന്നത്തേക്കാളുമുപരി ഇന്ന് നമുക്ക് അവനെ ആവശ്യമുണ്ട്. യുക്രൈനിലെ യുദ്ധത്തെ കുറിച്ചും പാപ്പ സന്ദേശത്തില്‍ വിവരിച്ചു. യുദ്ധവേളയിലെ ഈ ഉയിർപ്പു ദിനത്തിൽ നമ്മുടെ നോട്ടങ്ങളും ആശങ്കാഭരിതമാണ്. ഏറെ രക്തവും അക്രമവും നമ്മൾ കണ്ടു. നമ്മുടെ ഹൃദയങ്ങളും ഭയത്താലും തീവ്രദുഃഖത്താലും നിറഞ്ഞിരിക്കുന്നു, അതേസമയം നമ്മുടെ നിരവധി സഹോദരീസഹോദരന്മാർക്ക് ബോംബുകളിൽ നിന്ന് രക്ഷപ്പെടുന്നതിന് സ്വയം അടച്ചുപൂട്ടിയിരിക്കേണ്ടിവന്നു.

പിച്ചിച്ചീന്തപ്പെട്ട, ക്രൂരവും വിവേകശൂന്യവുമായ യുദ്ധത്തിന്റെ അക്രമവും നാശവും കൊണ്ട് ഇത്രമാത്രം കഠിനമായി പരീക്ഷിക്കപ്പെട്ട, യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ട, യുക്രൈയിന് സമാധാനം ഉണ്ടാകട്ടെ. കഷ്ടപ്പാടുകളുടെയും മരണത്തിൻറെയും ഈ ഭയാനകമായ രാത്രിയിൽ, എത്രയും വേഗം പ്രതീക്ഷയുടെ ഒരു പുതിയ പ്രഭാതം വിരിയട്ടെ! സമാധാനം തിരഞ്ഞെടുക്കുക. ജനങ്ങൾ വേദനിക്കുമ്പോൾ ശക്തിപ്രകടനം അവസാനിപ്പിക്കുക. ദയവുചെയ്ത്, നാം യുദ്ധത്തോട് ഇണങ്ങിച്ചേരരുത്, മുകപ്പുകളിലും തെരുവീഥികളിലും നിന്ന് സമാധാനത്തിനായി മുറവിളികൂട്ടാൻ നമുക്കെല്ലാവർക്കും പ്രതിജ്ഞാബദ്ധരാകാം.

രാഷ്ട്രങ്ങളുടെ ഉത്തരവാദിത്വം പേറുന്നവർ ജനങ്ങളുടെ സമാധാനത്തിനായുള്ള രോദനം കേൾക്കുക. ഏതാണ്ട് എഴുപത് വർഷങ്ങൾക്ക് മുമ്പ് ശാസ്ത്രജ്ഞർ ഉന്നയിച്ച ആ അസ്വസ്ഥജനകമായ ചോദ്യം ശ്രദ്ധിക്കുക: "നമ്മൾ മനുഷ്യരാശിയെ ഇല്ലാതാക്കുമോ, അതോ മനുഷ്യരാശി യുദ്ധം ഉപേക്ഷിക്കുമോ?" (റസ്സൽ-ഐൻസ്റ്റീൻ മാനിഫെസ്റ്റോ, ജൂലൈ 9, 1955). യുക്രൈന്‍ നിവാസികളായ നിരവധി ഇരകളെ, ദശലക്ഷക്കണക്കിന് അഭയാർത്ഥികളെയും നാടിനകത്ത് ചിതറപ്പെട്ടവരെയും വിഭജിക്കപ്പെട്ട കുടുംബങ്ങളെയും ഒറ്റപ്പെട്ടുപോയ വൃദ്ധജനത്തെയും തകർന്ന ജീവിതങ്ങളെയും, നിലംപൊത്തിയ നഗരങ്ങളെയും എല്ലാം തന്റെ ഹൃദയത്തിൽ പേറുകയാണെന്നും പാപ്പ പറഞ്ഞു. ക്രിസ്തുവിൻറെ സമാധാനം നമ്മെ കീഴടക്കട്ടെയെന്ന വാക്കുകളോടെയാണ് പാപ്പ തന്റെ സന്ദേശം ചുരുക്കിയത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »