News - 2024

കിഴക്കന്‍ മ്യാന്‍മറില്‍ സര്‍ക്കാര്‍ സൈന്യം കത്തോലിക്ക ദേവാലയം അഗ്നിക്കിരയാക്കി

പ്രവാചകശബ്ദം 17-06-2022 - Friday

കിഴക്കന്‍ മ്യാന്‍മറിലെ കരെന്നി സംസ്ഥാനത്തിലെ ദാവ്നായിഖു ഗ്രാമത്തിലെ സെന്റ്‌ മാത്യൂസ് കത്തോലിക്ക ദേവാലയം സര്‍ക്കാര്‍ സൈന്യം അഗ്നിക്കിരയാക്കി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 1ന് പട്ടാള അട്ടിമറിയിലൂടെ മ്യാന്‍മറിന്റെ ഭരണം കൈക്കലാക്കിയ ജുണ്ടാ സൈന്യത്തിനെതിരെ പോരാടിക്കൊണ്ടിരിക്കുന്ന പ്രാദേശിക പോരാളി സംഘടനയായ ‘കാരെന്നി നാഷ്ണല്‍ ഡിഫെന്‍സ് ഫോഴ്സ്’ (കെ.എന്‍.ഡി.എഫ്) പുറത്തുവിട്ട വീഡിയോയില്‍ ദേവാലയം അഗ്നിക്കിരയാക്കുന്നത് ദൃശ്യമാണ്. ജൂണ്‍ 14ന് സര്‍ക്കാര്‍ സൈന്യം ദാവ്നയിഖു ഗ്രാമത്തിലെ നാലോളം വീടുകള്‍ അഗ്നിക്കിരയാക്കിയെന്നും, തൊട്ടടുത്ത ദിവസമായ ജൂണ്‍ 15-ന് വൈകിട്ട് 3 മണിക്ക് യാതൊരു കാരണവും കൂടാതെ ഗ്രാമത്തിലെ കത്തോലിക്ക ദേവാലയവും കത്തിച്ച് ചാമ്പലാക്കിയെന്നും ഒരു കെ.എന്‍.ഡി.എഫ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഈ മാസം പത്തിനും പതിനഞ്ചിനും ഇടയില്‍ സര്‍ക്കാര്‍ സൈന്യവും കെ.എന്‍.ഡി.എഫ് പോരാളികളും തമ്മിലുള്ള കടുത്ത പോരാട്ടത്തിനാണ് ദാവ്നായിഖു ഗ്രാമം സാക്ഷ്യം വഹിച്ചത്. സര്‍ക്കാര്‍ പട്ടാളക്കാര്‍ ദേവാലയത്തിനടുത്തേക്ക് നീങ്ങുന്നതും, ജനാലകളിലൂടെ തീനാളങ്ങളും പുകയും വമിക്കുന്നതും കെ.എന്‍.ഡി.എഫ് പുറത്തുവിട്ട വീഡിയോയില്‍ കാണാം. പശ്ചാത്തലത്തില്‍ വെടിയൊച്ചകളും കേള്‍ക്കുന്നുണ്ട്. ദേവാലയ കെട്ടിടത്തിനകത്ത് അങ്ങിങ്ങായി തീ കത്തുന്നതും വീഡിയോയില്‍ ദൃശ്യമാണ്. അന്യായമായി ദേവാലയത്തില്‍ പ്രവേശിച്ച സൈന്യം പാവപ്പെട്ടവര്‍ക്ക് നല്‍കുവാന്‍ വേണ്ടി കരുതിയിരുന്ന ഭക്ഷണ സാധനങ്ങളും, മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കൊള്ളയടിച്ചതിന് ശേഷം ദേവാലയം അഗ്നിക്കിരയാക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്.

ജുണ്ടാ സൈന്യത്തിനെതിരെ പോരാടിക്കൊണ്ടിരിക്കുന്ന 11 സായുധ ഗോത്ര സംഘടനകളില്‍ ഒന്നായ കെ.എന്‍.ഡി.എഫ് വെടിനിറുത്തലിനുള്ള ഉടമ്പടിയില്‍ ഒപ്പുവെക്കുവാന്‍ വിസമ്മതിച്ചിരിക്കുകയാണ്. കിഴക്കന്‍ മ്യാന്‍മറിലെ ലോയികോ രൂപതയിലെ മുപ്പത്തിയെട്ടോളം ഇടവകകളില്‍ ഒന്നാണ് സെന്റ്‌ മാത്യൂസ് ഇടവക. മേഖലയില്‍ നടക്കുന്ന കടുത്ത പോരാട്ടം കാരണം പതിനാറോളം ദേവാലയങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണെന്നു യു.സി.എ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവും ചുരുങ്ങിയത് ഒൻപതോളം ദേവാലയങ്ങളാണ് സര്‍ക്കാര്‍ സൈന്യത്തിന്റെ ബോംബിംഗിനും, വ്യോമാക്രമണത്തിനും ഇരയായിരിക്കുന്നത്. ഗവണ്‍മെന്റ് ജുണ്ടാ സൈന്യത്തിന്റെ സൈനീക നടപടി കാരണം ഇതിനോടകം തന്നെ ഏതാണ്ട് 1900-ത്തിലധികം ആളുകള്‍ മരണപ്പെടുകയും പത്തുലക്ഷം പേര്‍ക്ക് കിടപ്പാടം നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ടെന്നു ഐക്യരാഷ്ട്ര സഭയുടെ ഹുമന്‍ റൈറ്റ്സ് ഹൈക്കമ്മീഷൻ വ്യക്തമാക്കിയിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »