News - 2024

സ്പാനിഷ് നഗരത്തിലെ പൊതുസ്ഥലത്ത് സ്ഥാപിച്ചിരുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള കുരിശ് തകർക്കപ്പെട്ടു

പ്രവാചകശബ്ദം 25-10-2023 - Wednesday

മാഡ്രിഡ്: സ്പെയിനിലെ സെവില്ലി നഗരത്തിലെ പൊതുസ്ഥലത്ത് സ്ഥാപിക്കപ്പെട്ടിരുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള കുരിശ് അജ്ഞാതർ തകർത്തു. ഞായറാഴ്ച പുലർച്ചയാണ് ക്രോസ് ഓഫ് സെന്റ് ലാസറസ് എന്ന പേരിൽ അറിയപ്പെടുന്ന കുരിശ് ഇരുപതോളം വരുന്ന കഷണങ്ങളാക്കി തകർത്ത നിലയില്‍ കണ്ടെത്തിയത്. സെന്റ് മാർത്ത പ്ലാസയിൽ സ്ഥാപിക്കപ്പെട്ടിരുന്ന കുരിശിന്റെ രൂപരേഖ തയ്യാറാക്കിയത് ഹെർനാസ് റൂയിസാണ്. 1564ൽ ഡിയാഗോ അൽക്കാരസ് എന്ന ശില്പിയാണ് കുരിശിന്റെ നിര്‍മ്മാണം പൂർത്തിയാക്കിയത്. കുരിശിന്റെ ഒരു വശത്ത് ക്രൂശിതനായ ക്രിസ്തുവിന്റെ രൂപവും, മറുവശത്ത് പരിശുദ്ധ കന്യകാമറിയം കുരിശിന്റെ ചുവട്ടിൽ നിൽക്കുന്നതായുമാണ് ചിത്രീകരിച്ചിരിക്കുന്നത്.

കുരിശു തകർത്ത സംഭവത്തെ നഗരത്തിന്റെ മേയർ ജോസ് ലൂയിസ് സാൻസ് രൂക്ഷമായ ഭാഷയിൽ അപലപിച്ചു. തിങ്കളാഴ്ച പുലർച്ചെ കുരിശ് ഇരുന്ന പീഠത്തിന് മുകളിൽ ആരോ പൂക്കൾ കൊണ്ട് നിർമ്മിച്ച കുരിശ് കൊണ്ടുവന്നു സ്ഥാപിച്ചിരിന്നു. അതേസമയം കുരിശ് തകർത്തതിനെ സെവില്ലി അതിരൂപതയുടെ ആർച്ച് ബിഷപ്പ് ജോസ് എയ്ഞ്ചലും അപലപിച്ചു. ഇത് വിശ്വാസ വിരോധവുമായി ബന്ധപ്പെട്ട് നടന്ന ഒരു അക്രമായി കാണാൻ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. തകർക്കപ്പെട്ട കുരിശിന്റെ കഷ്ണങ്ങൾ ശേഖരിച്ച് പുനർനിര്‍മ്മാണം നടത്താൻ നഗരസഭ കൗൺസിൽ നടപടി ആരംഭിച്ചിട്ടുണ്ട്.


Related Articles »