News

മുറിവുണങ്ങാത്ത ഒരു പതിറ്റാണ്ട്; മൊസൂളില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് നടത്തിയ അധിനിവേശത്തിനും ക്രൈസ്തവ വംശഹത്യയ്ക്കും പത്തുവര്‍ഷം

പ്രവാചകശബ്ദം 16-06-2024 - Sunday

മൊസൂള്‍: ഇറാഖിലെ മൊസൂളിലും മറ്റിടങ്ങളിലും ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ അധിനിവേശ ആക്രമണങ്ങള്‍ നടത്തി ക്രൈസ്തവ വംശഹത്യയ്ക്കും കൂട്ട പലായനത്തിന് നയിച്ച ദുരന്തത്തിന് പത്തു വര്‍ഷം. മൊസൂളിലെ ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം അവരുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും ഇരുണ്ട കാലഘട്ടത്തിലേക്ക് തള്ളിവിടുന്നതായിരിന്നു 2014 ജൂൺ 10-ന് ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ പ്രദേശത്തിന്റെ നിയന്ത്രണം പിടിച്ചെടുത്ത സംഭവം. ഇറാഖിലെ രണ്ടാമത്തെ വലിയ നഗരവും നിനവേ പ്രവിശ്യയുടെ ഹൃദയവുമായ മൊസൂളിനെ സംരക്ഷിക്കുന്നതിൽ ഇറാഖി സുരക്ഷാ സേന പരാജയപ്പെട്ടപ്പോൾ സ്ഥിതിഗതികൾ അതിദയനീയമാകുകയായിരിന്നു.

ഐസിസിൻ്റെ ക്രൂരത വേഗമേറിയതായിരുന്നു. 2014 ജൂൺ 20-ന്, ബഹുദൈവാരാധനയുടെ സ്ഥലങ്ങൾ എന്ന വിശേഷണത്തോടെ പ്രദേശത്തെ ക്രൈസ്തവ ദേവാലയങ്ങള്‍ തകര്‍ത്ത് ഇസ്ലാമിക് സ്റ്റേറ്റ്സ് തങ്ങളുടെ വിദ്വേഷം പ്രകടമാക്കി. ആരാധനാലയങ്ങളെ "ശുദ്ധീകരിക്കാനുള്ള" കര്‍മ്മമ്മെന്നാണ് തീവ്രവാദികള്‍ ഇതിനെ വിശേഷിപ്പിച്ചത്. ഇതിന്റെ ഭാഗമായി 2014 ജൂൺ 20-ന്അൽ-തഹേറ പള്ളിയുടെ മുകളിലുള്ള "അവർ ലേഡി ഓഫ് ടൈഗ്രീസ്" എന്ന ദൈവമാതാവിന്റെ രൂപം നശിപ്പിച്ചു. പിന്നീട് നടന്നത് സമാനതകളില്ലാത്ത ക്രൂരതകളായിരിന്നു.

2014 ജൂലൈയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഒരു ഉത്തരവ് പുറപ്പെടുവിച്ചു- എല്ലാ ക്രിസ്ത്യാനികളും ഒരു കുടുംബത്തിന് $470 കണക്കാക്കി പ്രത്യേക നികുതി നൽകണം, ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യണം, അല്ലെങ്കിൽ മരിക്കണം. ചുരുക്കത്തില്‍ ക്രൈസ്തവര്‍ ഒന്നെങ്കില്‍ ഇസ്ലാം സ്വീകരിക്കുക, അല്ലെങ്കില്‍ നികുതിയായി വന്‍ തുക ജിസ്യ നല്‍കുക, അതുമല്ലെങ്കില്‍ കൊല്ലപ്പെടുക. ഈ മൂന്നു മാര്‍ഗ്ഗങ്ങള്‍ക്ക് മുന്നില്‍ പകച്ചു നില്‍ക്കാനേ ക്രൈസ്തവര്‍ക്കു കഴിയുമായിരിന്നുള്ളൂ.

വൈകാതെ ക്രിസ്ത്യൻ ഭവനങ്ങൾ ഇസ്ലാമിക് സ്റ്റേറ്റിൻ്റെ സ്വത്താണെന്ന പ്രഖ്യാപനം നടത്തിക്കൊണ്ട് അടയാളങ്ങള്‍ സ്ഥാപിച്ചു തുടങ്ങി. നസ്സാറ ("ക്രിസ്ത്യൻ" എന്നർത്ഥം വരുന്ന ഒരു അറബി വാക്ക്) എന്നതിൻ്റെ അറബി അക്ഷരമായ ن കൊണ്ട് വീടുകള്‍ അടയാളപ്പെടുത്തി തുടങ്ങി. ജൂലൈ 18 ന്, ജിഹാദികൾ അവരുടെ മനസ്സ് മാറ്റി. - എല്ലാ ക്രിസ്ത്യാനികളും സ്ഥലം ഉപേക്ഷിച്ച് പോകുക, അല്ലെങ്കില്‍ കൊല്ലപ്പെടുക - എന്ന് പ്രഖ്യാപിച്ചു. ഭീഷണിയെ തുടര്‍ന്നു ഓടിപോയവരിൽ മിക്കവരുടെയും വിലപിടിപ്പുള്ള സ്വത്തുക്കൾ അപഹരിക്കപ്പെട്ടു. അന്നു കൂട്ട പലായനത്തെ തുടര്‍ന്നു രാജ്യത്തിൻ്റെ ചരിത്രത്തിൽ ആദ്യമായി മൊസൂളിൽ ക്രിസ്ത്യാനികൾ ആരും അവശേഷിച്ചിരുന്നില്ലായെന്ന് കൽദായൻ കത്തോലിക്കാ പാത്രിയാർക്കീസ് ​​ലൂയിസ് റാഫേൽ സാക്കോ പറഞ്ഞിരിന്നു.

നിരവധി സ്ത്രീകള്‍ കൂട്ട മാനഭംഗത്തിനിരയായി. അനേകം ക്രൈസ്തവര്‍ സമാനതകളില്ലാത്ത വിധം തീവ്രവാദികളുടെ ക്രൂര പീഡനത്തിന് ഇരയായി അകാല മരണത്തിന് ഇരയായി. ആയിരത്തി ഇരുന്നൂറോളം ക്രൈസ്തവര്‍ ഇതിനിടെ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. പക്ഷേ അനൌദ്യോഗിക കണക്ക് പുറത്തുവരുമ്പോള്‍ ഇതിന്റെ പടിമടങ്ങു വരുമെന്നത് ചരിത്ര സത്യം. ലക്ഷകണക്കിന് ക്രൈസ്തവര്‍ എങ്ങോട്ട് എന്നില്ലാതെ പലായനം ചെയ്തു. 2016 ഫെബ്രുവരി 3-ന്, ക്രൈസ്തവര്‍ ഉൾപ്പെടെയുള്ള മതന്യൂനപക്ഷങ്ങൾക്കെതിരെ ഇസ്ലാമിക് സ്റ്റേറ്റ് നടത്തുന്ന പീഡനം വംശഹത്യയായി യൂറോപ്യൻ യൂണിയൻ അംഗീകരിച്ചു. ഏകകണ്ഠമായിരുന്നു തീരുമാനം. ഇതിനിടെ രണ്ടായിരത്തോളം വര്‍ഷം പഴക്കമുള്ള പല ക്രൈസ്തവ ദേവാലയങ്ങളും ഐഎസ് നശിപ്പിച്ചിട്ടുണ്ട്.

ക്രൈസ്തവ വിശ്വാസത്തിന്റെ പിള്ളത്തൊട്ടില്‍ എന്നറിയപ്പെടുന്ന നിനവേയിലെ ചരിത്രശേഷിപ്പുകള്‍ നശിപ്പിക്കുന്നതിലൂടെ ക്രൈസ്തവ ചരിത്രത്തെ തന്നെ ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങളാണ് ഐഎസ് തീവ്രവാദികള്‍ നടത്തിയത്. യുനെസ്‌കോ ലോകപൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ആറ് പ്രധാന ചരിത്ര സ്മാരകങ്ങള്‍ ഇതിനോടകം തന്നെ ഐഎസ് തകര്‍ത്തിട്ടുണ്ട്. രണ്ടായിരത്തോളം വര്‍ഷം പഴക്കമുള്ള 'ഗേറ്റ് ഓഫ് ഗോഡ്' ഉള്‍പ്പെടെയുള്ള നിര്‍മ്മിതികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ചരിത്രത്തില്‍ സ്ഥാനമുള്ള 28 ആരാധനാലയങ്ങളും ഐഎസ് തീവ്രവാദികള്‍ നശിപ്പിച്ചിരിന്നു. ചരിത്ര സ്മാരകങ്ങള്‍ തകര്‍ക്കുന്നതിലൂടെ തങ്ങളുടെ സംഘടനയുടെ വരുമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യവും ഐഎസിനുണ്ടായിരിന്നു.

തകര്‍ക്കപ്പെടുന്ന ദേവാലയങ്ങള്‍ ഉള്‍പ്പെടെയുള്ള ചരിത്ര സ്മാരകങ്ങളില്‍ നിന്നും ലഭിക്കുന്ന പഴയ വസ്തുക്കള്‍ വലിയ വിലയ്ക്കാണ് തീവ്രവാദികള്‍ വില്‍പന നടത്തുന്നത്. പുരാവസ്തുക്കളോട് താല്‍പര്യമുള്ളവര്‍ വന്‍ തുക നല്‍കിയാണ് തീവ്രവാദികള്‍ തന്നെ നിയന്ത്രിക്കുന്ന മാര്‍ക്കറ്റില്‍ നിന്നും ഇത്തരം വസ്തുക്കള്‍ വാങ്ങിയത്. എല്ലാം ഒരു അജണ്ടയുടെ ഭാഗമായിരിന്നുവെന്ന് നിസംശയം പറയാം. എന്നാൽ 2017ൽ മൊസൂളിൻ്റെ വിമോചനത്തിനു ശേഷം ഏതാനും ക്രിസ്ത്യൻ കുടുംബങ്ങൾ തിരിച്ചുവരാൻ തുടങ്ങി. തുടക്കത്തില്‍ തിരിച്ചുവരവിന് ക്രൈസ്തവര്‍ തയാറായെങ്കിലും പിന്നീട് മന്ദഗതിയിലായിരിന്നു.

സര്‍വ്വതും നഷ്ട്ടപ്പെട്ട സ്വദേശത്ത് എങ്ങനെ ജീവിതം പുനരാരംഭിക്കുമെന്ന ചിന്ത പലരെയും ആശങ്കയിലാഴ്ത്തി. കുടുംബങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ആശങ്കകള്‍, തൊഴിലില്ലായ്മ, പാര്‍പ്പിട പ്രശ്നങ്ങള്‍, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ഇതൊക്കെ വെല്ലുവിളി ആയിരിന്നു. ക്രൈസ്തവ സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ അതിവേഗം നടക്കുന്നുണ്ടെങ്കിലും ഇതെല്ലാം ഇറാഖി ഭരണകൂടത്തിന്റെ നിസ്സംഗത മന്ദഗതിയിലാക്കി. ഐ‌എസ് ഭീകരരുടെ താവളമായിരിന്ന ഇറാഖിലെ മൊസൂളില്‍ 2017-ലാണ് വീണ്ടും കുരിശ് രൂപം ഉയര്‍ത്തിയത്. മൊസൂളില്‍ നിന്നും 17 മൈലുകള്‍ അകലെയുള്ള തെലകഫ്‌-ടെസ്‌ഖോപ്പ ഗ്രാമത്തിനോട് ചേര്‍ന്നുള്ള മലമുകളിലായിരിന്നു 2017 ഫെബ്രുവരി മാസത്തില്‍ വിശ്വാസികള്‍ കുരിശു രൂപം നാട്ടിയത്.

ആഗോള തലത്തിൽ മതമർദനമനുഭവിക്കുന്ന ക്രൈസ്തവർക്കായി പ്രവർത്തിക്കുന്ന സംഘടനയായ എയിഡ് ടു ചർച്ച് ഇന്‍ നീഡാണ് ഇറാഖിന്റെ പുനരുദ്ധാരണത്തിന് മുന്നേറ്റം നടത്തുന്നത്. 2003-ലെ കണക്കുകള്‍ പ്രകാരം പത്തു ലക്ഷത്തോളം ഉണ്ടായിരിന്ന ക്രൈസ്തവ ജനസംഖ്യ അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അമേരിക്കയുടെ 2022 റിപ്പോർട്ട് പ്രകാരം ഇന്നു, ഒന്നര ലക്ഷം മാത്രമാണ്. ഒരു പ്രദേശത്തിന്റെ ക്രിസ്തീയ ചരിത്രം തുടച്ചുമാറ്റാന്‍ നടത്തിയ ഗൂഢശ്രമത്തിന്റെ അനന്തരഫലം.

+ ലോകമെമ്പാടും ക്രൈസ്തവ വിശ്വാസത്തെ പ്രതി പീഡനമനുഭവിക്കുന്ന എല്ലാ സഹോദരങ്ങള്‍ക്കും വേണ്ടി നമ്മുക്കും പ്രാര്‍ത്ഥിക്കാം. ‍

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?


Related Articles »