News - 2024

ഒളിമ്പിക്സിലെ ക്രിസ്തീയ അവഹേളനത്തില്‍ പ്രതിഷേധം; പരസ്യങ്ങള്‍ പിന്‍വലിച്ച് ടെലികമ്മ്യൂണിക്കേഷന്‍ കമ്പനി

പ്രവാചകശബ്ദം 02-08-2024 - Friday

മിസിസിപ്പി: പാരീസ് ഒളിമ്പിക്സ് ഗെയിംസിൻ്റെ ഉദ്ഘാടന ചടങ്ങിനിടെ ക്രിസ്തീയ വിശ്വാസത്തെ അവഹേളിച്ച് നടന്ന അവതരണത്തില്‍ പ്രതിഷേധം അറിയിച്ച് അമേരിക്ക ആസ്ഥാനമായ മൊബൈൽ, ഇൻ്റർനെറ്റ് കമ്പനിയായ സി സ്‌പയർ. ഒളിമ്പിക്സിലേക്ക് നല്‍കിയ തങ്ങളുടെ എല്ലാ പരസ്യങ്ങളും പിൻവലിക്കാന്‍ തീരുമാനമെടുത്തുവെന്ന്‍ കമ്പനി വ്യക്തമാക്കി. പാരീസ് ഒളിമ്പിക്‌സിൻ്റെ ഉദ്ഘാടന ചടങ്ങിനിടെ അന്ത്യ അത്താഴത്തെ പരിഹസിച്ചുള്ള അവതരണം തങ്ങളെ ഞെട്ടിച്ചുവെന്നും സി സ്‌പയർ തങ്ങളുടെ പരസ്യങ്ങൾ ഒളിമ്പിക്‌സിൽ നിന്ന് പിൻവലിക്കുമെന്നും മിസിസിപ്പി ആസ്ഥാനമായുള്ള കമ്പനി എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെ അറിയിച്ചു.



കമ്പനിയുടെ തീരുമാനത്തെ അഭിനന്ദിച്ചു മിസിസിപ്പി ഗവർണർ ടേറ്റ് റീവ്സ് രംഗത്തുവന്നു. ദൈവത്തെ പരിഹസിക്കാന്‍ പാടില്ലായെന്നും മിസിസിപ്പിയിലെ സ്വകാര്യ മേഖലയില്‍ നിന്നു തങ്ങളുടെ കാലുകൾ പതിപ്പിച്ച സാമാന്യബോധമുള്ള സി സ്‌പയർ കമ്പനിയില്‍ അഭിമാനിക്കുകയാണെന്നും അദ്ദേഹം പ്രസ്താവിച്ചു. ഇതിനിടെ വിവിധ ഓണ്‍ലൈന്‍ പെറ്റീഷന്‍ ക്യാംപെയിനിലൂടെ ഒളിമ്പിക്‌സിൻ്റെ സംഘാടകര്‍ കൃത്യമായ ക്ഷമാപണം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള രണ്ട് കാമ്പെയ്‌നുകളിലായി നാലു ലക്ഷത്തോളം പേരാണ് ഒപ്പുവെച്ചിരിക്കുന്നത്. സിറ്റിസൺഗോ പ്ലാറ്റ്‌ഫോമില്‍ രണ്ടരലക്ഷത്തിലധികം പേരും സ്‌പെയിനിലെ ക്രിസ്ത്യൻ ലോയേഴ്‌സ് ഫൗണ്ടേഷന്റെ, ക്യാംപെയിനില്‍ ഒന്നരലക്ഷം പേരുമാണ് ഒപ്പുവെച്ചിരിക്കുന്നത്.

അതേസമയം വിഷയത്തില്‍ ആഗോള തലത്തിലുള്ള പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. പ്രതിഷേധം അറിയിച്ച് മാൾട്ടയിലെ ആർച്ച് ബിഷപ്പും വിശ്വാസ കാര്യാലയ ഡിക്കാസ്റ്ററി ഡെപ്യൂട്ടി സെക്രട്ടറി ചാൾസ് സിക്ലൂന മാൾട്ടയിലെ ഫ്രഞ്ച് അംബാസഡർക്ക് കത്തയച്ചു. അപമാനിച്ചതിൽ അനേകം ക്രൈസ്തവര്‍ക്ക് വിഷമവും നിരാശയും ഉണ്ടെന്നു ചാൾസ് സിക്ലൂന പറഞ്ഞു. ദൈവനിന്ദയില്‍ ദുഃഖമുണ്ടെങ്കിലും ക്ഷമിക്കാനുള്ള യേശുക്രിസ്തുവിൻ്റെയും അവിടുത്തെ സഭയുടെയും കഴിവ് നാം പ്രകടിപ്പിക്കേണ്ടതുണ്ടെന്നു സ്പെയിനിലെ കോർഡോബയിലെ ബിഷപ്പ് ഡിമെട്രിയോ ഫെർണാണ്ടസ് പറഞ്ഞു.


Related Articles »