News - 2024

ഭാരതത്തിലെ കത്തോലിക്ക കുടുംബങ്ങളുടെ തകര്‍ച്ചയ്ക്കു പ്രധാന കാരണം മദ്യപാനവും ആത്മീയ അധഃപതനവും: സിസിബിഐ സെക്രട്ടറി

സ്വന്തം ലേഖകന്‍ 22-09-2016 - Thursday

മുംബൈ: ഭാരതത്തിലെ കത്തോലിക്ക കുടുംബങ്ങളെ നശിപ്പിക്കുന്ന പ്രധാന കാരണം മദ്യപാനവും ആത്മീയ അധഃപതനവുമാണെന്ന് കമ്മീഷന്‍ ഫോര്‍ ദ ഫാമിലി ഓഫ് ദ എപ്പിസ്‌കോപ്പല്‍ കോണ്‍ഫറന്‍സ് ഓഫ് ലാറ്റിന്‍ റൈറ്റ് ബിഷപ്പ്‌സ് (സിസിബിഐ) എക്സിക്യൂട്ടീവ് സെക്രട്ടറി ഫാദര്‍ മില്‍ട്ടണ്‍ ഗോണ്‍സാല്‍വസ്. കുടുംബ ബന്ധങ്ങളുടെ ശക്തമായ നിലനില്‍പ്പിന് വേണ്ടി വിവാഹത്തിനു ശേഷവും പ്രത്യേക ക്ലാസുകള്‍ അവര്‍ക്കായി ക്രമീകരിക്കണമെന്നതാണ് സഭയുടെ പുതിയ നിര്‍ദേശമെന്നും അദ്ദേഹം 'ഏഷ്യാ ന്യൂസ്' എന്ന ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞു.

"ഒരു കുടുംബം ആത്മീയ വെളിച്ചം കാണാതെയിരിക്കുമ്പോള്‍ അവര്‍ ദൈവകൃപയില്‍ നിന്നും അകന്നു പോകുന്നു. ഇത്തരം കുടുംബങ്ങള്‍ വേഗം തന്നെ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്നു. ഈ അവസ്ഥകളിലേക്ക് ഭാവി തലമുറ കടന്നു പോകാതിരിക്കേണ്ടതിന് മാതാപിതാക്കള്‍ കുട്ടികളെ ദൈവഭക്തിയിലും പ്രാര്‍ത്ഥനയിലും വളര്‍ത്തണം. ഒരാള്‍ ജനിക്കുന്ന കുടുംബത്തില്‍ നിന്നു തന്നെയാണ് ആ വ്യക്തിക്ക് ആത്മീയ ജീവിതത്തിന്റെ പരിശീലനം ലഭിക്കേണ്ടതും". ഫാദര്‍ മില്‍ട്ടണ്‍ ഗോണ്‍സാല്‍വസ് പറഞ്ഞു.

ക്രൈസ്തവ കുടുംബങ്ങളുടെ തകര്‍ച്ചയ്ക്ക് മദ്യപാനം വലിയ രീതിയില്‍ കാരണമാകുന്നതായും ഫാദര്‍ ഗോണ്‍സാല്‍വസ് വിലയിരുത്തി. ഭാരതത്തിലെ മിക്ക കുടുംബങ്ങളുടെയും അടിത്തറ തകര്‍ക്കുന്ന ഒന്നായി മദ്യപാനം മാറിയിരിക്കുന്നു. ദമ്പതികള്‍ തമ്മില്‍ അവിശ്വസ്തയും കലഹവും ഉടലെടുക്കുന്നതിന് മദ്യപാനം വഴിവയ്ക്കുന്നതായും ഇതു മൂലം നേരിടുന്ന പ്രശ്‌നങ്ങളെ ഗൗരവത്തോടെ സമീപിക്കണമെന്നും ഫാദര്‍ ഗോണ്‍സാല്‍വസ് പറഞ്ഞു.

"വിവാഹത്തിന് ഒരുങ്ങുന്നവര്‍ക്കുള്ള പ്രത്യേകം പരിശീലനം നടത്തുവാനുള്ള ക്രമീകരണമാണ് സഭ സ്വീകരിച്ചിരുന്നത്. ക്ലാസുകള്‍ നയിക്കുന്നവര്‍ക്കും പങ്കെടുക്കുന്നവര്‍ക്കുമുള്ള പാഠ്യപദ്ധതികളെ ഒരുപോലെ പരിഷ്‌കരിക്കുകയാണ്. കാലാകാലങ്ങളില്‍ നേരിടേണ്ടി വരുന്ന വ്യത്യസ്ഥ സാമൂഹിക പ്രശ്‌നങ്ങളെ നേരിടുന്നതിനായി കുടുംബങ്ങള്‍ക്ക് പ്രത്യേക ക്ലാസുകള്‍ നല്‍കുന്നതിനായും സഭ ക്രമീകരണം നടത്തുന്നുണ്ട്. വിവാഹത്തിനു ശേഷവും പ്രത്യേക ക്ലാസുകള്‍ നല്കാന്‍ സഭയ്ക്കു പദ്ധതിയുണ്ട്". ഫാദര്‍ ഗോണ്‍സാല്‍വസ് വിശദീകരിച്ചു.

കുടുംബങ്ങളെ സംബന്ധിക്കുന്ന പ്രശ്‌നങ്ങളും അവര്‍ക്ക് വൈദികരില്‍ നിന്നും ഏതു തരം സഹായമാണ് ലഭ്യമാക്കേണ്ടതെന്നതിനെ സംബന്ധിച്ചും, ചര്‍ച്ചകള്‍ നടത്തുവാന്‍ ലത്തീന്‍ സഭ അടുത്ത വര്‍ഷം പ്രത്യേകം യോഗം വിളിച്ചിട്ടുണ്ട്. ബിഷപ്പുമാരും വൈദികരും പങ്കെടുക്കുന്ന യോഗം 2017 ജനുവരി 31 മുതല്‍ ഫെബ്രുവരി 7 വരെ ഭോപ്പാലിലാണ് നടത്തപ്പെടുന്നത്. 'കപ്പിള്‍സ് ഫോര്‍ ക്രൈസ്റ്റ്' എന്ന പേരില്‍ നടത്തുന്ന പദ്ധതി കൂടുതല്‍ വ്യാപകമാക്കുവാനും സഭ ലക്ഷ്യമിടുന്നുണ്ട്.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക