India - 2024

കാഞ്ഞിരപ്പള്ളി രൂപതയുടെ മുൻ ബിഷപ്പ് മാർ മാത്യു വട്ടക്കുഴി കാലം ചെയ്തു

സ്വന്തം ലേഖകന്‍ 22-11-2016 - Tuesday

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ മുൻ ബിഷപ് മാർ മാത്യു വട്ടക്കുഴി (86) കാലം ചെയ്തു. കോട്ടയം കാരിത്താസ് ആശുപത്രിയിൽ ഉച്ചകഴിഞ്ഞു മൂന്ന് മണിയോടെയാണ് അന്തരിച്ചത്. 2001 ജനുവരിയിൽ വിരമിച്ചശേഷം കാഞ്ഞിരപ്പള്ളി ബിഷപ്സ് ഹൗസിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. 2005–ല്‍ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷിച്ചിരിന്നു.

1930 ഫെബ്രുവരി 20ന് വാഴൂർ ചെങ്കൽ തിരുഹൃദയ പള്ളി ഇടവകാംഗ വട്ടക്കുഴിയിൽ പരേതരായ വാഴൂർ വട്ടക്കുഴി ജോസഫ്–റോസമ്മ ദമ്പതികളുടെ പുത്രനായി ജനിച്ചു. വാഴൂർ എൽപി സ്കൂൾ, 18–ാം മൈൽ മാർത്തോമ യുപി സ്കൂൾ, പൊൻകുന്നം കെവിഎം ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1947ൽ ചങ്ങനാശേരി പാറേൽ മൈനർ സെമിനാരിയിൽ വൈദിക പഠനത്തിനു ചേർന്നു. 1956ൽ മാർ മാത്യു കാവുകാട്ട് പിതാവിൽ നിന്നു പൗരോഹിത്യം സ്വീകരിച്ചു.

എരുമേലി സെന്റ് തോമസ്, ചങ്ങനാശേരി സെന്റ് മേരീസ് കത്തീഡ്രൽ എന്നിവിടങ്ങളിൽ അസിസ്റ്റന്റ് വികാരി സേവനം ചെയ്തു. 1959–ൽ മാർ മാത്യു കാവുക്കാട്ടിന്റെ സെക്രട്ടറിയായി. തുടർന്ന് കനോൻ നിയമത്തിൽ റോമിൽനിന്ന് ഡോക്ടറേറ്റ് നേടി. 1964, 73 വർഷങ്ങളിൽ ചങ്ങനാശേരി അതിരൂപതയുടെ ചാൻസിലറായിരുന്നു. തുടർന്ന് ഒരു വർഷം അമേരിക്കയിൽ സേവനമനുഷ്ഠിച്ചു.

1977 ഫെബ്രുവരിയിൽ കാഞ്ഞിരപ്പള്ളി രൂപത സ്‌ഥാപിതമായപ്പോൾ രൂപതയുടെ ചാൻസിലറും വികാരി ജനറാളുമായിരുന്നു. രൂപതയുടെ പ്രഥമ ബിഷപ് മാർ ജോസഫ് പവ്വത്തിൽ ചങ്ങനാശേരി ആർച്ച് ബിഷപ്പായി നിയമിതനായപ്പോൾ ഒരു വർഷം രൂപത അഡ്മിനിസ്ട്രേറ്ററായി ശുശ്രൂഷ ചെയ്തിട്ടുണ്ട്. 1987 ഫെബ്രുവരി 26ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനായി അഭിഷിക്തനായ അദ്ദേഹം 2001-ലാണ് വിരമിച്ചത്.