ചാവക്കാട്: ക്രിസ്മസ് അടുത്തു വരുമ്പോള്‍ മഹത്തായ മനുഷ്യ സ്നേഹത്തിന്റെ മാതൃകയുമായി ശ്രദ്ധേയനാവുകയാണ് ഫാ.ഷിബു യോഹന്നാന്‍ എന്ന വൈദികന്‍. ജാതി മത പരിഗണനകളില്ലാതെ തന്റെ വൃക്ക കാസർകോട് സ്വദേശിനിയായ ഖയറുന്നീസക്കു (25) ദാനം ചെയ്യാന്‍ ഒരുങ്ങുകയാണ് മീനങ്ങാടി ചീങ്ങേരി സെന്റ് മേരിസ് പള്ളി വികാരിയും, കല്ലുമുക്ക് സെന്റ് ജോര്‍ജ്ജ് പള്ളി സഹവികാരിയുമായ ഫാ. ഷിബു.
എറണാകുളം ലേക്‌ഷോർ ആശുപത്രിയിൽ ഇന്ന് നടക്കുന്ന ശസ്ത്രക്രിയയില്‍ ഫാ.ഷിബു യോഹന്നാന്റെ വൃക്ക ഖയറുന്നീസയുടെ ശരീരത്തിലേക്ക് മാറ്റിവയ്ക്കും. തൃശ്ശൂര്‍ ചാവക്കാട് സ്വദേശിനിയായ വീട്ടമ്മക്ക് ബി പോസിറ്റിവ് വൃക്ക ആവശ്യമുണ്ടെന്നുള്ള കാര്യം കിഡ്നി ഫെഡറേഷന്‍ ചെയര്‍മാനായ ഡേവിസ് ചിറമ്മേല്‍ അച്ചനാണ് തന്റെ ശ്രദ്ധയില്‍പ്പെടുത്തിയതെന്ന് ഫാ.ഷിബു പറഞ്ഞു.
നേരത്തെ ഫാ.ഷിബു യോഹന്നാന്‍ സേവനം ചെയ്യുന്ന ഇടവകയുടെ നേതൃത്വത്തില്‍ 25 ലക്ഷം രൂപ സമാഹരിച്ച് കാൻസർ രോഗികളെ സഹായിക്കാൻ പദ്ധതി തയാറാക്കിയിരുന്നു. കാസർകോട് മഞ്ചേശ്വരം കൊടലമംഗരു കേദക്കർ വീട്ടിൽ ഷരീഫയുടെ മകളും ചാവക്കാട് പാലയൂർ എടപ്പുള്ളി ഷാഹുവിന്റെ ഭാര്യയുമാണു ഖയറുന്നീസ.
ഒന്നര വർഷമായി ഡയാലിസിസിന് വിധേയമായി കൊണ്ടിരിക്കുന്ന നിർധന കുടുംബാംഗമായ ഖയറുന്നീസ, ഇന്ന്‍ കേട്ടുകേള്‍വി പോലുമില്ലാത്ത ഒരാള്‍ രക്ഷകനായി വരുന്നതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും ആണ്. ദൈവീക ഇടപെടല്‍ നിമിത്തം ഒരാളുടെ ജീവിതത്തില്‍ നിര്‍ണ്ണായക സഹായം നല്‍കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യത്തിലാണ് താനെന്ന്‍ ഫാ. ഷിബു പറഞ്ഞു.
ഖയറുന്നീസയുടെ അമ്മ ഷരീഫയുടെ (53) വൃക്ക പട്ടാമ്പിക്കടുത്ത് കുലുക്കല്ലൂർ സ്വദേശിയായ കോഴിക്കാട്ടുതൊടി ഭാസ്കരനും (52) നൽകുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. ഫാ.ഡേവിസ് ചിറമ്മൽ ചെയർമാനായ തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ വഴിയാണ് വൃക്ക ദാനത്തിന് ഇവര്‍ തയാറെടുത്തത്.