Editor's Pick - 2024

അക്രൈസ്തവമതങ്ങളോടു സഭയ്ക്കുള്ള നിലപാടിനെ സംബന്ധിച്ച പ്രഖ്യാപനം.

29-06-2015 - Monday

മനുഷ്യകുലം ദിനംതോറും പരസ്പരം കൂടുതല്‍ അവഗാഢം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയും വിവിധ ജനങ്ങള്‍ തമ്മിലുള്ള ബന്ധം വര്‍ദ്ധനമായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍, സഭ തനിക്ക് അക്രൈസ്തവമതങ്ങളോടുള്ള നിലപാട് എന്താണെന്ന് കൂടുതല്‍ ശ്രദ്ധയോടുകൂടി പരിശോധിക്കുകയാണ്. മനുഷ്യര്‍ തമ്മില്‍, പോരാ, ജനപദങ്ങള്‍ തമ്മിലുള്ള ഐക്യവും സ്നേഹവും വളര്‍ത്തുകയെന്ന തന്‍റെ കടമയില്‍ സഭ ആദ്യമായി ഇവിടെ ചിന്തിക്കുന്നത് മനുഷ്യര്‍ക്ക് പൊതുവായിട്ടുള്ളവയും പരസ്പര കൂട്ടായ്മയിലേക്ക് നയിക്കുന്നവയും എന്തൊക്കെയാണെന്നാണ്.

കാരണം, എല്ലാ വംശവും ഒരേ സമൂഹമാണ്. ഒരേ പ്രാരംഭമാണ് അവര്‍ക്കുള്ളത്. മനുഷ്യവംശത്തെ ഭൂമുഖത്തു മുഴുവനും അധിവസിക്കുവാന്‍ ദൈവം ഇടയാക്കി1 ഒരേ അന്തിമലക്ഷ്യമാണ് അവര്‍ക്കുള്ളത്. ദൈവം അവിടത്തെ പരിപാലനവും നന്‍മയുടെ സാക്ഷ്യവും രക്ഷയുടെ മാര്‍ഗ്ഗങ്ങളും എല്ലാവരിലേക്കും സ്വയം പ്രസരിപ്പിക്കുന്നു. ദൈവത്തിന്‍റെ വെളിച്ചം പ്രകാശിപ്പിക്കുന്ന ജനതകള്‍ അവന്‍റെ പ്രകാശത്തില്‍ വ്യാപരിക്കുന്ന വിശുദ്ധനഗരത്തില്‍ തിരഞ്ഞെടുക്കപ്പട്ടവര്‍ ഒത്തുചേരുന്ന സമയംവരെ അതു തുടരുന്നു.

വിവിധ മതങ്ങളില്‍നിന്നുള്ള മനുര്‍ മുമ്പും ഇന്നും മനുഷ്യഹൃദയങ്ങളെ ഇളക്കി മറിക്കുന്ന മാനുഷികസാഹചര്യങ്ങളുടെ ഉത്തരം പ്രതീക്ഷിക്കുന്നുണ്ട്. എന്താണ് നമ്മുടെ ജീവിതത്തിന്‍റെ അര്‍ത്ഥവും? നന്‍മയെന്ത്, പാപമെന്ത്? ദു:ഖങ്ങളുടെ ആരംഭം എവിടെ? ലക്ഷ്യമെന്ത്? ശരിയായ സന്തോഷം ലഭിക്കാനുള്ള മാര്‍ഗ്ഗം എന്ത്? എന്താണു മരണം, വിധി, മരണാനന്തര പ്രതിസമ്മാനം? അവസാനമായി, നമ്മുടെ അസ്തിത്വത്തെ ആവരണം ചെയ്തിരിക്കുന്ന, നമുക്ക് അസ്തിത്വം നല്‍കുന്ന നാം ലക്ഷ്യംവയ്ക്കുന്ന അന്തിമവും അമേയവുമായ രഹസ്യം എന്താണ്?

വിവിധ അക്രൈസ്തവമതങ്ങള്‍

പുരാതനകാലംമുതല്‍ ആധുനികകാലംവരെ വിവിധ ജനബപദങ്ങളുടെയിടയില്‍, സംഭവപരമ്പരകളിലും മനുഷ്യജീവിതസംഭവങ്ങളിലും സന്നിഹിതമായിരിക്കുന്ന നിഗൂഢശക്തിയെപ്പറ്റിയുള്ള ഏതാണ്ടൊരവബോധം, ചിലപ്പോഴൊക്കെ ഒരു പരമദൈവത്തെയോ, പിതാവിനെയോപറ്റിത്തന്നെയുള്ള അറിവ് കാണപ്പെടുന്നുണ്ട്. ഈ അവബോധവും അറിവും അവരുടെ ജീവതത്തെ അഗാധമായ മതബോത്താല്‍ നിറയ്ക്കുന്നുണ്ട്. സാംസ്ക്കാരിക പുരോഗതിയോടു ബന്ധപ്പുട്ട മതങ്ങളാകട്ടെ കൂടുതല്‍ ഗഹനമായ സങ്കല്പങ്ങളിലൂടെയും കൂടുതല്‍ സ്ഫൂടമായ ഭാഷയിലൂടെയും ഇതേ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ പരിശ്രമിക്കുന്നുണ്ട്. അങ്ങനെ ഹിന്ദുധര്‍മ്മത്തില്‍ ആളുകള്‍ ദൈവരഹസ്യം സസൂക്ഷ്മം ആരായുകയും ഇതിഹാസങ്ങളുടെ അക്ഷയമായ പൗഷ്കല്യംവഴിയും ആഴ്ന്നിറങ്ങുന്ന തത്ത്വശാസ്ത്രപരിശ്രമങ്ങളിലൂടെയും അവതരിപ്പിക്കുകയും ചെയ്യുന്നു. നമ്മുടെ ജീവിതപരിത:സ്ഥിതികളിലെ ക്ലേശങ്ങളില്‍ നിന്ന് താപസ ജീവിതരീതികള്‍വഴിയോ, അഗാധമായ ധ്യാനംവഴിയോ, സ്നേഹത്തോടും പ്രത്യാശയോടുംകൂടി ദൈവത്തിന്‍റെ പക്കലേക്കുള്ള ആശ്രിതത്വംവഴിയോ, മോചനം അന്വേഷിക്കുന്നു. ബുദ്ധമതത്തില്‍, അതിന്‍റെ വിവിധ വിഭാഗങ്ങള്‍ക്കനുസരിച്ച്, അടിസ്ഥാനപരമായി അസ്ഥിരമായ ഈ ലോകത്തിന്‍റെ അപര്യാപ്തത അംഗീകരിക്കുകയും മനുഷ്യര്‍ ഭക്തിയും വിശ്വസ്തതയുമുള്ള മനസ്സോടുകൂടി പൂര്‍ണ്ണ സ്വാതന്ത്ര്യത്തിന്‍റെ അവസ്ഥ പ്രാപിക്കാനോ അഥവാ, ശരിയായ പരിശ്രമത്തിനോ ഉന്നതത്തില്‍ നിന്നുള്ള സഹായത്തില്‍ ആശ്രയിച്ചോ പരമമായ പ്രദീപ്തതയിലേക്ക് എത്തിച്ചേരാന്‍ കഴിയുന്ന മാര്‍ഗ്ഗം പഠിപ്പിക്കുകയും ചെയ്യുന്നു. ഇതുപോലെ ലോകത്തില്‍ കാണപ്പെടുന്ന മറ്റു മതങ്ങളും മനുഷ്യമനസ്സിന്‍റെ അസ്വാസ്ഥ്യം പലവിധത്തില്‍ ഉത്ഭൂതമാകുന്നുവെന്ന് വാദിക്കുകയും അവയ്ക്കു പരിഹാരമാര്‍ഗ്ഗങ്ങളും അതായത് തത്ത്വങ്ങളും ജീവിത നിയമങ്ങളും വിശുദ്ധകര്‍മ്മങ്ങളും നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു.

ഈ മതങ്ങളില്‍ സത്യവും വിശുദ്ധവുമായവയൊന്നും കത്തോലിക്കാസഭ നിഷേധിക്കുന്നില്ല. ആത്മാര്‍ത്ഥമായ ബഹുമാനത്തോടുകൂടി ആ പ്രവര്‍ത്തനരീതികളെയും ജീവിതശൈലികളെയും പരിഗണിക്കുന്നു. സഭ മുറുകെപ്പിടിക്കുകയും അവതരിപ്പിക്കുകയും മനുഷ്യരെയും പ്രകാശിപ്പിക്കുന്ന ആ നിത്യസത്യത്തിന്‍റെ രശ്മി അവ സംവഹിക്കുന്നുണ്ട്. സഭയാകട്ടെ ഇടവിടാതെ ڇവഴിയും സത്യവും ജീവനുമായڈ (യോഹ 14:6) മിശിഹായെ പ്രഘോഷിക്കുന്നു; പ്രേഘോഷിക്കാന്‍ അവള്‍ കടപ്പെട്ടുമിരിക്കുന്നു. അവിലാണ് മനുഷ്യര്‍ മതജീവിതത്തിന്‍റെ പൂര്‍ണ്ണത കണ്ടെത്തുന്നതും ദൈവം സര്‍വത്തെയും തന്നോടുതന്നെ അനുരഞ്ജിപ്പിച്ചതും.

അതുകൊണ്ട് മറ്റു മതാനുയായികളോട് വിവേകത്തോടും സ്നേഹത്തോടുകൂടിയുള്ള സംവാദവും സഹകരണവുംവഴി വിശ്വാസത്തിന്‍റെയും ജീവിതത്തിന്‍റെയും സാക്ഷ്യംവഹിച്ചുകൊണ്ട്, അവരില്‍ കാണുന്ന ആദ്ധ്യാത്മിക, ധാര്‍മ്മിക, നന്‍മകളെയും സാമൂരിക സാസംസ്കാരിക മൂല്യങ്ങളെയും അംഗീകരിക്കുകയും സംരക്ഷിക്കുകയും വളര്‍ത്തുകയും ചെയ്യണമെന്ന് സഭ സ്വസന്താനങ്ങളോട് ഉപദേശിക്കുന്നു.

(രണ്ടാം വത്തിക്കാന്‍ സൂനഹദോസ്)