News

പ്രാര്‍ത്ഥനാനിറവില്‍ ഹൊസൂർ രൂപതയുടെ സ്ഥാപനവും മാർ പൊഴോലിപ്പറമ്പിലിന്റെ മെത്രാഭിഷേകവും

സ്വന്തം ലേഖകന്‍ 22-11-2017 - Wednesday

ചെന്നൈ: നുത്തൻചേരി സെന്റ് ആന്റണീസ് കത്തീഡ്രലിൽ നൂറുകണക്കിനു വിശ്വാസികളുടെയും മുപ്പതിലധികം മെത്രാന്‍മാരുടെയും വൈദികരുടെയും സന്യസ്ഥരുടെയും സാന്നിധ്യത്തില്‍ ഹൊസൂർ രൂപതയുടെ സ്ഥാപനവും മാർ സെബാസ്റ്റ്യൻ പൊഴോലിപ്പറമ്പിലിന്റെ മെത്രാഭിഷേകവും നടന്നു. തിരുക്കര്‍മ്മങ്ങള്‍ക്ക് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിച്ചു. ചടങ്ങിൽ പങ്കെടുക്കാന്‍ ഇരിങ്ങാലക്കുട രൂപതയിൽ നിന്നുള്ള വിശ്വാസികളും സഭാധികൃതരും നുത്തൻചേരിയില്‍ എത്തിയിരിന്നു.

ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍, ധര്‍മപുരി രൂപത ബിഷപ്പ് ഡോ. ലോറന്‍സ് പയസ് ദ്വരൈരാജ് എന്നിവര്‍ സഹകാര്‍മികരായിരിന്നു. ഇരിങ്ങാലക്കുട രൂപത വികാരി ജനറാളും സീറോ മലബാര്‍ ചെന്നൈ മിഷന്‍ കോര്‍ഡിനേറ്ററുമായ മോണ്‍. ജോസ് ഇരുമ്പന്‍ തിരുക്കര്‍മങ്ങള്‍ക്ക് ആര്‍ച്ച് ഡീക്കനായി. മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ കൂരിയ ചാന്‍സലര്‍ റവ. ഡോ. ആന്റണി കൊള്ളന്നൂര്‍ നിയമനപത്രം വായിച്ചതോടെയാണ് ശുശ്രൂഷകള്‍ക്ക് തുടക്കമായത്.

മാര്‍ ജോര്‍ജ് ആലഞ്ചേരി സ്വർഗ്ഗീയ മഹത്വത്തിന്റെ ചിഹ്നമായ മുടി നിയുക്ത മെത്രാന്‍ മോണ്‍. സെബാസ്റ്റ്യന്‍ പൊഴോലിപ്പറമ്പിലിന്‍റെ ശിരസിൽ ധരിപ്പിക്കുകയും അംശവടി നൽകുകയും ചെയ്തു. തുടര്‍ന്നു കാർമികനും സഹകാർമികരും പുതിയ മെത്രാന് അഭിനന്ദനങ്ങൾ നേർന്നു. ഇതിന് ശേഷം നടന്ന ആശംസ പ്രസംഗത്തിൽ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ജെയിംസ് പഴയാറ്റിൽ പിതാവിനെ പ്രത്യേകം അനുസ്മരിച്ചു.

അദ്ദേഹത്തിന്റെ വലിയ ആഗ്രഹം ആണ് ഹൊസൂര്‍ രൂപതയുടെ സ്ഥാപനത്തിലൂടെ സഫലമായതതെന്നും അദ്ദേഹം ഇതിന് വേണ്ടി ഒരുപാടു കഷ്ടപ്പാടുകൾ സഹിച്ചുവെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. പുതിയ രൂപത അനുവദിച്ചതില്‍ പരിശുദ്ധ സിംഹാസനത്തിനും ഫ്രാന്‍സിസ് പാപ്പയ്ക്കും നന്ദി അര്‍പ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആശംസാസന്ദേശത്തിന് ശേഷം അഭിഷിക്തനായ മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപ്പറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പണം നടന്നു.

ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ ജോര്‍ജ് ഞരളക്കാട്ട്, ഷംഷാബാദ് രൂപത നിയുക്ത മെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍, ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍, സീറോ മലബാര്‍ സഭയുടെ യൂറോപ്പിലെ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് എന്നിവര്‍ ദിവ്യബലിക്കു സഹകാര്‍മികരായി. ഇരിങ്ങാലക്കുട രൂപതയുടെ കീഴിലുണ്ടായിരുന്ന ചെന്നൈ മിഷനാണു ഹൊസൂർ രൂപതയായി സ്ഥാപിക്കപ്പെട്ടിരിക്കുന്നത്.

പത്ത് ഇടവകകളും 24 ദിവ്യബലി കേന്ദ്രങ്ങളും 28 വൈദികരും 80 സന്യസ്തരും ഉൾപ്പെടുന്ന മിഷൻപ്രദേശത്തു സഭയെ വളർത്തിയെടുക്കാനുള്ള വലിയ ഉത്തരവാദിത്തമാണു മാർ പൊഴോലിപ്പറമ്പിൽ ഏറ്റെടുത്തിരിക്കുന്നത്. മദ്രാസ്–മൈലാപ്പൂർ അതിരൂപതയുടെയും ചെങ്കൽപ്പെട്ട്, പോണ്ടിച്ചേരി, വെല്ലൂർ, ധർമപുരി എന്നീ ലത്തീൻ രൂപതകളുടെയും അതിർത്തിക്കുള്ളിലെ സീറോ മലബാർ സഭാ വിശ്വാസികളുടെയിടയിലാവും രൂപതയുടെ പ്രവർത്തനം. ചെന്നൈ അയനാവരം സെന്റ് തോമസ് പാസ്റ്ററൽ സെന്ററാണു രൂപതയുടെ താൽക്കാലിക ആസ്ഥാനം.


Related Articles »