India - 2024

മധുവിന്റെ മരണത്തില്‍ ദുഃഖവും പ്രതിഷേധവും അറിയിച്ച് കെ‌സി‌ബി‌സി

സ്വന്തം ലേഖകന്‍ 25-02-2018 - Sunday

തിരുവനന്തപുരം: സാക്ഷരതയിലും സാംസ്‌കാരികതയിലും പുരോഗതി നേടിയെന്ന് അവകാശപ്പെടുന്ന കേരളത്തില്‍ നടന്ന കിരാത കൊലപാതകം കരളലിയിപ്പിക്കുന്നതും പൊറുക്കാനാവാത്തതും വേദനിപ്പിക്കുന്നതുമാണെന്ന് കെസിബിസി പ്രസിഡന്റും തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ അധ്യക്ഷനുമായ ആര്‍ച്ച്ബിഷ്പ് ഡോ. സൂസപാക്യം. സംഭവത്തില്‍ കെസിബിസി ദുഃഖവും പ്രതിഷേധവും അറിയിക്കുന്നതായും കേരളത്തിന് ലജ്ജിച്ചു തലതാഴ്ത്താന്‍ ഇടയാക്കിയ സംഭവത്തില്‍ മാതൃകാപരമായ നടപടി ഉണ്ടാകണമെന്നും ആര്‍ച്ച് ബിഷപ്പ് ആവശ്യപ്പെട്ടു.

അട്ടപ്പാടിയിലെ ആദിവാസി സമൂഹം നേരിടുന്ന സാമൂഹിക മാനസിക സാമ്പത്തിക വംശീയ പ്രശ്‌നങ്ങള്‍ കേരളത്തെ എല്ലാകാലവും അസ്വസ്ഥമാക്കിയിട്ടുണ്ട്. എന്നാല്‍, സമീപകാലത്തൊന്നും ഉണ്ടാകാത്ത തരത്തില്‍ പട്ടാപ്പകല്‍ ആദിവാസി യുവാവിനെ തല്ലിക്കൊന്ന സംഭവം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന കിരാതസംഭവങ്ങളെ അനുസ്മരിപ്പിക്കുന്നു. മനോനില തകരാറിലായ മധുവെന്ന ആദിവാസി യുവാവ് വിശപ്പകറ്റാന്‍ എന്തെങ്കിലും എടുത്തിട്ടുണ്ടെങ്കില്‍ അതെങ്ങനെ മോഷണമായി ചിത്രീകരിക്കാനാവും. അതു മോഷ്ടിച്ചതാണെങ്കില്‍ത്തന്നെ അയാളെ പിടികൂടി ശിക്ഷിക്കേണ്ടത് പൊതുജനമല്ല.

Must Read: ‍ മധുവിന്റെ മരണത്തിന് ആരാണ് ഉത്തരവാദി..?

ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന നിയമവ്യവസ്ഥയാണ് അത് ചെയ്യേണ്ടത്. കേരളീയ ജനത ഒന്നിച്ചുമാപ്പിരന്നാലും തീരാത്ത ഈ കൊടിയ പാതകത്തിന് മുന്പില്‍ ലജ്ജിച്ച് തലതാഴ്ത്താനേ കേരളത്തിന് കഴിയൂ. ആദിവാസികളുടെയും ദരിദ്ര ജനവിഭാഗങ്ങളുടെയും വിശപ്പകറ്റാന്‍ പ്രതിജ്ഞാബദ്ധമായ സര്‍ക്കാര്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കണം. അത്തരം പ്രവര്‍ത്തനങ്ങള്‍ക്കു സഭയുടെ പിന്‍തുണയും സഹായവും ഉണ്ടാകുമെന്നും കെസിബിസി പ്രസിഡന്റ് പറഞ്ഞു.


Related Articles »