News

സ്പെയിനിലെ ആഭ്യന്തര യുദ്ധത്തിന്റെ ഇരകളായ 5 രക്തസാക്ഷികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു

സ്വന്തം ലേഖകന്‍ 26-04-2016 - Tuesday

സ്പെയിനിലെ ആഭ്യന്തര യുദ്ധത്തിന്റെ ഇരകളായ ഫാദര്‍ വലെന്‍ന്റിന്‍ പലെന്‍സിയായേയും (1871-1937), നാല് സഹചാരികളേയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു.

"വിശ്വാസത്തിനു വേണ്ടിയുള്ള പീഡനങ്ങൾ തിരുസഭയുടെ അനുദിന ആഹാരമാണ്” എന്ന് ഇക്കഴിഞ്ഞ ഏപ്രില്‍ 23-ന് സ്പെയിനിലെ ബുര്‍ഗോസ് കത്തീഡ്രലിൽ വച്ച് ഈ 5 രക്തസാക്ഷികളെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ച ചടങ്ങിലെ വിശുദ്ധ കുര്‍ബ്ബാനക്കിടക്ക്, അദ്ധ്യക്ഷനായിരുന്ന കര്‍ദ്ദിനാള്‍ ആഞ്ചലോ അമാട്ടോ പറഞ്ഞു. വിശുദ്ധീകരണ നടപടികള്‍ നിര്‍വഹിക്കുന്ന സമിതിയുടെ തലവനാണ് കര്‍ദ്ദിനാള്‍ ആഞ്ചലോ അമാട്ടോ.

ഒരു രൂപതാ പുരോഹിതനായിരുന്ന ഫാദര്‍ വലെന്‍ന്റിന്‍ പലെന്‍സിയാ, തന്റെ പൗരോഹിത്യം ദരിദ്രരായ കുട്ടികള്‍ക്ക് വേണ്ടിയുള്ള പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്കായി സമര്‍പ്പിച്ചു. സ്പാനിഷ് ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ, അദ്ദേഹം വിശുദ്ധ കുർബ്ബാനയും മറ്റ് ആരാധനകളും വളരെ രഹസ്യമായാണ് നടത്തിയിരുന്നത്.

1937 ജനുവരി ജനുവരി 15ന് ഫാദര്‍ വലെന്‍ന്റിന്‍ പലെന്‍സിയായും, അദ്ദേഹത്തിന്റെ പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചിരുന്ന അത്മായ യുവാക്കളായ ഡൊണാട്ടോ റോഡ്രിഗസ്, ജര്‍മ്മന്‍ ഗാര്‍ഷ്യ, സക്കറിയാസ് കുയെസ്റ്റാ കാംപോ, എമീലിയോ ഹുയിദോബ്രോ കൊറാലെസ് എന്നിവരും, തങ്ങളുടെ വിശ്വാസത്തിന്റെ പേരില്‍ റൂയിലോബോയില്‍ വെച്ച് വെടിയേറ്റ് മരണപ്പെടുകയുണ്ടായി.

ഏപ്രില്‍ 24ന് റെജീനാ കൊയേലി അഭിസംബോധനയില്‍, ഫ്രാന്‍സിസ് പാപ്പാ ഇവരെ പ്രത്യേകം ഓർമ്മിക്കുകയുണ്ടായി.

ഈ രക്തസാക്ഷികള്‍ “സ്പാനിഷ് ആഭ്യന്തര യുദ്ധത്തില്‍ തങ്ങളുടെ വിശ്വാസത്തിനുവേണ്ടിയായിരുന്നു കൊല്ലപ്പെട്ടത്” എന്ന കാര്യം പരാമര്‍ശിച്ചുകൊണ്ട് പാപ്പാ പറഞ്ഞു “ഈ ധീരരായ സാക്ഷികള്‍ക്ക് വേണ്ടി നമുക്ക് ദൈവത്തെ സ്തുതിക്കാം, വിവിധ അക്രമങ്ങളില്‍ നിന്നും ലോകത്തെ മുഴുവന്‍ മോചിപ്പിക്കുവാന്‍ വേണ്ടി ഇവരുടെ മാദ്ധ്യസ്ഥം നമുക്ക് അപേക്ഷിക്കുകയും ചെയ്യാം”

More Archives >>

Page 1 of 34