Faith And Reason

ചരിത്രം ആവര്‍ത്തിക്കുന്നു: റോമിനെ മഹാമാരിയില്‍ നിന്നും രക്ഷിച്ച അത്ഭുത കുരിശുരൂപം വത്തിക്കാന്‍ സ്ക്വയറിലേക്ക്

സ്വന്തം ലേഖകന്‍ 26-03-2020 - Thursday

വത്തിക്കാന്‍ സിറ്റി: പതിനാറാം നൂറ്റാണ്ടില്‍ പടര്‍ന്ന് പിടിച്ച മഹാമാരിയില്‍ നിന്നും റോമിനെ രക്ഷിച്ച അത്ഭുത കുരിശു രൂപം ‘സാന്‍ മാര്‍സെല്ലോ അല്‍ കോര്‍സോ’ ദേവാലയത്തിലെ അള്‍ത്താരയില്‍ നിന്നും സെന്റ്‌ പീറ്റേഴ്സ് സ്ക്വയറിലേക്ക് മാറ്റി. ഈ കുരിശുരൂപത്തിന്റെ സാന്നിധ്യത്തിലായിരിക്കും നാളെ ഫ്രാന്‍സിസ് പാപ്പ തന്റെ 'ഉർബി ഏത് ഓർബി’ (റോമ നഗരത്തിനും ലോകത്തിനും വേണ്ടി) സന്ദേശം നല്‍കുക. ഇന്നലെ ബുധനാഴ്ച വൈകിട്ടാണ് വത്തിക്കാന്‍ അധികാരികള്‍ അത്ഭുത കുരിശുരൂപം ദേവാലയത്തില്‍ നിന്നും താല്‍ക്കാലികമായി മാറ്റിയത്. രൂപം ഇന്നു വത്തിക്കാന്‍ സ്ക്വയറില്‍ പ്രതിഷ്ഠിക്കുമെന്നാണ് വത്തിക്കാനില്‍ നിന്നു ലഭിക്കുന്ന സൂചന.

1519 മെയ് 23നുണ്ടായ അഗ്നിബാധയില്‍ ദേവാലയവും അള്‍ത്താരയിലെ സകല ചിത്രങ്ങളും, രൂപങ്ങളും പൂര്‍ണ്ണമായി കത്തിയെരിഞ്ഞപ്പോഴും യാതൊരു കേടുപാടും കൂടാതെ നിലകൊണ്ടത് ഈ അത്ഭുത ഈ കുരിശുരൂപം മാത്രമാണ്. മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ കറുത്ത പ്ലേഗ് എന്ന മഹാമാരി റോമിനെ പിടികൂടിയപ്പോള്‍, വിശ്വാസികളുടെ ആവശ്യപ്രകാരം ‘സെര്‍വന്റ്സ് ഓഫ് മേരി വിയാ ഡെല്‍ കോര്‍സൊ’ കോണ്‍വെന്റില്‍ നിന്നും വത്തിക്കാന്‍ സ്ക്വയറിലേക്ക് പ്രദക്ഷിണമായി രൂപം കൊണ്ടുവരികയായിരുന്നു. 1522 ഓഗസ്റ്റ് 4 മുതല്‍ 20 വരെ റോമിന്റെ ഓരോ മൂലയിലും നിര്‍ത്തിയുള്ള 16 ദിവസങ്ങളോളം നീണ്ട ഈ പ്രദിക്ഷണം സെന്റ്‌ മാര്‍സെല്ലൂസിലേക്ക് തിരിച്ചെത്തിയപ്പോഴേക്കും പ്ലേഗ് റോമില്‍ നിന്നും അപ്രത്യക്ഷമായിരുന്നു.

അന്നുമുതല്‍ ഈ കുരിശുരൂപം ഓരോ അന്‍പതു വര്‍ഷം കൂടും തോറും പ്രദക്ഷിണമായി വത്തിക്കാനിലേക്ക് കൊണ്ടുവരാറുണ്ട്. പ്രദക്ഷിണങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള പാപ്പമാരുടെ നാമവും ഈ കുരിശുരൂപത്തിന്റെ പിറകില്‍ കൊത്തിവെച്ചിട്ടുണ്ട്. ജൂബിലി വര്‍ഷമായ രണ്ടായിരത്തില്‍ ‘ക്ഷമയുടെ ദിന’ത്തില്‍ ഈ കുരിശുരൂപത്തെ ആശ്ലേഷിച്ച വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ പേരാണ് രൂപത്തില്‍ അവസാനമായി കൊത്തിവെച്ചിരിക്കുന്നത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ഞായറാഴ്ച (മാര്‍ച്ച് 15) ഫ്രാന്‍സിസ് പാപ്പ ദേവാലയത്തില്‍ നേരിട്ടെത്തി കുരിശു രൂപത്തിന്റെ മുന്നില്‍ പ്രാര്‍ത്ഥന നടത്തിയിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 28