News - 2024

അഫ്ഗാൻ ജനതയ്ക്കു പ്രാര്‍ത്ഥന അറിയിച്ച് ഫ്രാൻസിസ് പാപ്പ

പ്രവാചകശബ്ദം 16-05-2024 - Thursday

കാബൂള്‍: വെള്ളപ്പൊക്കദുരിതത്താൽ വലയുന്ന അഫ്ഗാൻ ജനതയ്ക്കു തന്റെ പ്രാർത്ഥനകളും, സാമീപ്യവും അറിയിച്ച് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ മെയ് പതിനഞ്ചാം തീയതി വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ പതിനായിരങ്ങൾ പങ്കെടുത്ത പൊതുകൂടിക്കാഴ്ചയുടെ അവസരത്തിലാണ് ഫ്രാൻസിസ് പാപ്പ അഫ്‌ഗാൻ ജനതയുടെ ദുരിതം എടുത്തു പറഞ്ഞുകൊണ്ട് അവർക്കായി പ്രാർത്ഥിക്കുന്നതായി പറഞ്ഞത്.

കുട്ടികളടക്കം നിരവധിയാളുകളുടെ ജീവൻ നഷ്ടപ്പെടുന്നതിനു ഇടയാക്കിയ വെള്ളപൊക്കദുരിതം ബാധിച്ച അഫ്‌ഗാൻ ജനതയിലേക്ക് ഞാൻ ശ്രദ്ധ തിരിക്കുകയാണ്. നിരവധി വാസസ്ഥലങ്ങളാണ് നശിപ്പിക്കപ്പെട്ടത്. ഇരകളായ എല്ലാവർക്കും, പ്രത്യേകമായി കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. ഏറ്റവും ദുർബലരായവരെ സംരക്ഷിക്കുന്നതിന് ആവശ്യമായ സഹായവും പിന്തുണയും ഉടൻ നൽകണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിക്കുകയാണെന്നും ഫ്രാൻസിസ് പാപ്പ പറഞ്ഞു.

അതേസമയം മുന്നൂറിലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നാണ് കണക്ക്. ഇതില്‍ അൻപതിലധികം കുട്ടികളും ഉൾപ്പെടുന്നതായി യൂണിസെഫ് സംഘടന അറിയിച്ചു. വെള്ളപ്പൊക്കം സാരമായി ബാധിച്ച ബാഗ്‌ലാനിലെ അഞ്ച് ജില്ലകളിലായി ഏകദേശം 6,00,000 ആളുകളാണ് വസിക്കുന്നത്. കനത്ത കാലവർഷക്കെടുതി പോലുള്ള കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ തയ്യാറല്ലാത്ത രാജ്യമാണ് അഫ്ഗാനിസ്ഥാന്‍. താലിബാന്‍ തീവ്രവാദികളുടെ കീഴില്‍ രാജ്യത്തെ ഭരണം ദയനീയമാണ്.


Related Articles »