News

വത്തിക്കാന്‍ നൽകിയ ധനസഹായത്തിന് നന്ദി പറഞ്ഞ് ഗാസ ഇടവക വികാരി

പ്രവാചകശബ്ദം 10-10-2024 - Thursday

ഗാസ: ഫ്രാന്‍സിസ് പാപ്പയുടെ നിര്‍ദ്ദേശപ്രകാരം മെത്രാന്മാരുടെ സിനഡിൽ സംബന്ധിച്ചുകൊണ്ടിരിക്കുന്നവർ ഉൾപ്പെടെയുള്ളവർ കഴിഞ്ഞ ദിവസം നടത്തിയ ധനസമാഹരണത്തിലൂടെ നല്‍കിയ സഹായത്തിന് നന്ദിയര്‍പ്പിച്ച് ഗാസയിലെ കത്തോലിക്ക ഇടവക വികാരി. മെത്രാന്മാരുടെ സിനഡിൽ നടത്തിയ ധനസമാഹരണത്തിലൂടെ ലഭിച്ചതും പാപ്പയുടെ നിര്‍ദ്ദേശപ്രകാരം ദാനധർമ്മങ്ങളുടെ ഉത്തരവാദിത്വം വഹിക്കുന്ന കർദ്ദിനാൾ കോൺറാഡ് ക്രജേവ്സ്കി പങ്കുവെച്ചതുമായ അറുപത്തിരണ്ടായിരം യൂറോയുടെ സംഭാവനയ്ക്ക് നന്ദി അര്‍പ്പിക്കുന്നതായി ഗാസയിലെ ഏക കത്തോലിക്ക ഇടവകയായ ഹോളി ഫാമിലി ഇടവക വികാരി ഫാ. ഗബ്രിയേൽ റൊമനെല്ലി പറഞ്ഞു.

മെത്രാന്മാരുടെ സിനഡിൽ പങ്കെടുക്കുന്നവർ ഗാസയിൽ ദുരിതമനുഭവിക്കുന്നവർക്കായി ഒക്ടോബർ ഏഴാം തീയതി നടത്തിയ ധനസമാഹരണത്തിൽ മുപ്പത്തിരണ്ടായിരം യൂറോ ശേഖരിച്ചിരുന്നു. ഈ തുകയ്‌ക്കൊപ്പം മുപ്പതിനായിരം യൂറോ കൂടി ചേർത്ത്, അറുപത്തിരണ്ടായിരം യൂറോ (അൻപത്തിയേഴ് ലക്ഷം രൂപ) പാപ്പയുടെ ഉപവികാര്യങ്ങൾക്കായുള്ള ഓഫീസിന്റെ ചുമതലയുള്ള കർദ്ദിനാൾ കോൺറാഡ് ക്രജേവ്സ്കി, ഗാസയിലെ തിരുക്കുടുംബദേവാലയത്തിന്റെ വികാരിക്ക് ഈ തുക അയച്ചുകൊടുക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം വത്തിക്കാനിൽ ശേഖരിച്ച തുക കർദ്ദിനാൾ ക്രജേവ്സ്കി ജറുസലേമിലെ അപ്പസ്തോലിക കാര്യാലയം വഴിയാണ് ഗാസയിലെ ദേവാലയത്തിന് കൈമാറിയത്. തങ്ങൾക്ക് ലഭിച്ച ഈ സഹായത്തിന് ഫാ. റൊമനെല്ലി പാപ്പായ്ക്കും കർദ്ദിനാൾ ക്രജേവ്സ്കിയ്ക്കും വീഡിയോ സന്ദേശത്തിലൂടെ നന്ദി അര്‍പ്പിക്കുകയായിരിന്നു. ധനസഹായത്തോടൊപ്പം, പാപ്പയുടെയും സഭയുടെയും പ്രാർത്ഥനകൾക്കും സാമീപ്യത്തിനും താൻ പ്രത്യേകം നന്ദിപറയുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഗാസയിലെ സായുധസംഘർഷങ്ങളിൽനിന്ന് രക്ഷപെട്ട് തിരുക്കുടുംബ ദേവാലയത്തിൽ അഭയം തേടിയ ആളുകൾ ഉൾപ്പെടെ ആയിരക്കണക്കിന് കുടുംബങ്ങളെ തങ്ങൾ സഹായിക്കുന്നുണ്ടെന്ന് ഫാ. റൊമനെല്ലി പറഞ്ഞു. ഗാസ പ്രദേശത്തെ നല്ലൊരു ഭാഗം ക്രൈസ്തവരും ഹോളി ഫാമിലി ദേവാലയത്തിലാണ് അഭയം തേടിയിരിക്കുന്നത്. അടുത്തിടെയുണ്ടായ ആക്രമണങ്ങൾക്ക് മുൻപ് ആയിരത്തിലധികം ക്രൈസ്തവർ ഉണ്ടായിരുന്ന പ്രദേശത്ത് നിലവിൽ എഴുനൂറിൽ താഴെ ക്രൈസ്തവര്‍ മാത്രമാണ് അവശേഷിക്കുന്നത്.


Related Articles »