News

നാലാം നൂറ്റാണ്ടിലെ ക്രൈസ്തവ ദേവാലയം അര്‍മേനിയയില്‍ കണ്ടെത്തി

പ്രവാചകശബ്ദം 14-10-2024 - Monday

യെരേവാൻ: രണ്ടായിരം വര്‍ഷത്തെ ക്രിസ്തീയ പാരമ്പര്യമുള്ള അര്‍മേനിയയില്‍ പുരാവസ്തു ഗവേഷകർ ആദ്യകാല ക്രിസ്ത്യൻ പള്ളിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. ആധുനിക നഗരമായ അർതാസാത്തിനടുത്തുള്ള പുരാതന നഗരമായ അർതക്സതയിൽ നിന്നാണ് ആദ്യകാല ക്രിസ്ത്യൻ പള്ളിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. മൺസ്റ്റർ സർവകലാശാലയിൽ നിന്നുള്ള ഗവേഷകരാണ് പ്രസ്താവനയിലൂടെ ഇക്കാര്യം ലോകത്തെ അറിയിച്ചിരിക്കുന്നത്. കുരിശ് രൂപത്തിനെ അഷ്ടഭുജാകൃതിയില്‍ ക്രമീകരിച്ച ദേവാലയത്തിന്റെ ചിത്രങ്ങള്‍ ഗവേഷകര്‍ പുറത്തുവിട്ടിട്ടുണ്ട്. 2018 മുതൽ അർമേനിയൻ - ജർമ്മൻ ഗവേഷക സംഘം അറാറാത്ത് സമതലത്തിലെ മേഖലകളില്‍ പര്യവേക്ഷണം തുടരുന്നുണ്ട്.

അർമേനിയയിലെ നാഷണൽ അക്കാദമി ഓഫ് സയൻസസിലെയും മൺസ്റ്റർ സർവകലാശാലയിലെയും പുരാവസ്തു ഗവേഷകർ പള്ളിയുടെ ഭാഗങ്ങൾ ഖനനം ചെയ്ത് ജിയോഫിസിക്കൽ രീതികൾ ഉപയോഗിച്ച് പഠനം നടത്തുന്നതു തുടരുകയാണ്. നാലാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന പുരാവസ്തുപരമായി രേഖപ്പെടുത്തപ്പെട്ട ദേവാലയമാണിതെന്നും അർമേനിയയിലെ ആദ്യകാല ക്രൈസ്തവ വിശ്വാസത്തിന്റെ ശക്തമായ തെളിവാണിതെന്നും മൺസ്റ്റർ സർവകലാശാലയിലെ പ്രൊഫസർ അക്കിം ലിച്ചെൻബെർഗർ പറഞ്ഞു.

ഏകദേശം 30 മീറ്റർ വ്യാസമുള്ള അഷ്ടഭുജാകൃതിയിലുള്ള ദേവാലയത്തില്‍ മാർബിൾ ശകലങ്ങൾ ദൃശ്യമാണ്. സെപ്തംബർ മുതൽ ജർമ്മൻ-അർമേനിയൻ സംഘം അർമേനിയയിൽ ഗവേഷണം സജീവമായി തുടരുകയാണ്. പള്ളിയുടെ ചരിത്രത്തെ കുറിച്ച് കൂടുതൽ വിശദാംശങ്ങൾ കണ്ടെത്തുന്നതിന് ഖനനം തുടരാൻ പദ്ധതിയുണ്ട്. ജർമ്മൻ റിസർച്ച് ഫൗണ്ടേഷനും (ഡിഎഫ്ജി) അർമേനിയയിലെ നാഷണൽ അക്കാദമി ഓഫ് സയൻസസും ചേർന്നാണ് പുരാതന നഗരത്തിൻ്റെ ഖനന പദ്ധതിക്ക് ധനസഹായം നൽകുന്നത്. ലോകത്തെ ഏറ്റവും പുരാതന ക്രിസ്ത്യന്‍ സമൂഹങ്ങളിലൊന്നായ അര്‍മേനിയയിലെ ജനസംഖ്യയുടെ 97%വും ക്രൈസ്തവരാണ്.


Related Articles »