News - 2025
പ്രത്യാശയോടെ ഭാവി സ്വപ്നം കാണുക : യുവാക്കളോട് ഫ്രാൻസിസ് മാർപാപ്പ
അഗസ്റ്റസ് സേവ്യർ 22-09-2015 - Tuesday
ക്യൂബൻ യുവജനങ്ങളുമൊത്തുള്ള ആശയ വിനിമയത്തിനിടയിൽ ഫ്രാൻസിസ് മാർപാപ്പ, നേരത്തെ തയ്യാറാക്കി വച്ചിരുന്ന വിഷയങ്ങളും ആശയങ്ങളും വിട്ടു കൊണ്ട് , അവരുടെ സ്വപ്നങ്ങളുടെയും വിശ്വാസങ്ങളുടെയും പാതയിലൂടെ സഞ്ചരിച്ച് , അവരുടെ ഹൃദയം കവർന്നു.
'ഹവാനാ'യിലെ ദേവാലയ പരിസരത്തുള്ള , 'Father Felix Varela Cultural Center'-ൽ സെപ്തംബർ 20-ന് സംഘടിപ്പിക്കപ്പെട്ട യുവജനങ്ങളുടെ യോഗത്തിൽ അദ്ദേഹം പറഞ്ഞു: "ഭാവിയെ പറ്റിയുള്ള സ്വപ്നം! നിദ്രയിൽ നിന്നും നമ്മളെ കുലുക്കിയുണർത്തുന്ന ഒരു വാക്കാണത്. "
ഒരു ലാറ്റിനമേരിക്കൻ എഴുത്തുകാരൻ പറയാറുണ്ടായിരുന്നത് മാർപാപ്പ ഉദ്ധരിച്ചു. " മനുഷ്യർക്ക് രണ്ട് കണ്ണുകൾ ഉണ്ട്. ഒന്ന് മജ്ജയും മാംസവും കൊണ്ടുള്ളത്. രണ്ടാമത്തേത് സ്പടികം കൊണ്ടുള്ളത്. ആദ്യത്തേതു കൊണ്ട് നമ്മൾ മുമ്പിലുള്ളത് കാണുന്നു. രണ്ടാമത്തേത് കൊണ്ട് നമ്മൾ സ്വപ്നം കാണുന്നു.''
''നമ്മൾ സ്വപ്നം കാണാൻ പഠിക്കേണ്ടിയിരിക്കുന്നു. സ്വപ്നം കാണാത്ത യുവത്വം സ്വന്തം മനസ്സിന്റെ ബന്ധനത്തിൽ പെട്ടിരിക്കുന്നു.''
ക്യൂബ പോലുള്ള ഒറ്റ പാർട്ടി കമ്മ്യൂണിസ്റ്റ് രാജ്യത്ത് വ്യത്യസ്ത ചിന്താഗതിയുള്ളവരുമൊത്ത് എങ്ങനെ സഹകരിച്ച് ജീവിക്കാനാവും എന്ന യുവജനങ്ങളുടെ ചോദ്യത്തിന് അദ്ദേഹം ഇങ്ങനെ ഉത്തരം പറഞ്ഞു.: ''തത്വശാസ്ത്രങ്ങളുടെ സാംസ്കാരിക മറയ്ക്കുള്ളിൽ നമ്മൾ ഒളിഞ്ഞിരിക്കരുത്. എനിക്ക് എന്റെ തത്വശാസ്ത്രം: എന്റെ ചിന്താരീതികൾ. നിങ്ങൾക്ക് നിങ്ങളുടേത്. ''
" മനസ്സുകൾ തുറക്കുക,ഹൃദയങ്ങൾ തുറക്കുക ." മാർപാപ്പ പറഞ്ഞു. ''നിങ്ങൾ ഞാൻ ചിന്തിക്കുന്നതിൽ നിന്നും വിഭിന്നമായി ചിന്തിക്കുന്നുണ്ടാകാം. ''2
പക്ഷേ, അതിന് നമ്മൾ സംസാരിക്കാതിരിക്കുന്നത് എന്തിന്? ഭിന്നതയ്ക്ക് അപ്പുറവും ഇപ്പുറവും നിന്ന് പരസ്പരം കല്ലെറിയുന്നത് എന്തിന്? ഒരുമയുള്ള .കാര്യങ്ങൾക്കായി പരസ്പരം കൈ കൊടുക്കാത്തത് എന്തുകൊണ്ട്?''
''നാശവും മരണവും വിതയ്ക്കുന്ന ശ(തുതയെ ഇല്ലാതാക്കാൻ സാമൂഹ്യ സൗഹൃദത്തിന് കഴിയും.സാമൂഹൃ സൗഹൃദത്തിന് തുടക്കമിടുന്നതാകട്ടെ ആശയ വിനിമയവും പരസ്പര ധാരണയുമാണ്.''
''യുദ്ധമാണ് ഏറ്റവും വലിയ ദുഷ്ടത . നമുക്ക് പരസ്പരം ഇരുന്നു സംസാരിക്കാൻ കഴിയാത്തതുകൊണ്ട് യുദ്ധം ഈ ലോകത്തെ നശിപ്പിച്ചു കൊണ്ടിരിക്കുന്നു.''
''സംസാരിച്ചു പരിഹരിക്കാനാവാത്ത രൂക്ഷമായ ഭിന്നത മരണം കൊണ്ടു വരുന്നു. ആത്മാവിന്റെ മരണം!''
പിന്നീട് പിതാവ് പ്രത്യാശയെ പറ്റി യുവജനങ്ങളോട് സംസാരിച്ചു.
'' ഒരു രാജ്യത്തിന്റെ പ്രത്യാശയാണ് ആ രാജ്യത്തെ യുവജനങ്ങൾ.
പ്രത്യാശയെന്നാൽ വെറുതെ സ്വപ്നം കാണലല്ല. ജീവിതത്തിലെ മഹത്തായ ഒരു കാര്യം നേടാൻ വേണ്ടിയുള്ള കഠിനാദ്ധ്വാനവും സമർപ്പണവും സഹനവും നമ്മുടെ പ്രത്യാശയുടെ പിൻബലമായിരിക്കണം.''
''യുവജനങ്ങളുടെ പ്രത്യാശയെ തകർക്കാൻ പര്യാപ്തമായ ഒരു പരിതസ്ഥിതിയാണ് തൊഴിലില്ലായ്മ. ആധുനിക ലോകത്ത് കാണുന്ന 'throwaway culture '-ന്റെ ഒരു ലക്ഷണമാണിത്.''
''കുട്ടികൾ ജനിക്കുന്നതിന് മുമ്പ് അവരെ വലിച്ചെറിയുന്നു. പ്രായമുള്ളവരെ കൊണ്ട് പ്രയോജനമില്ലെങ്കിൽ അവരെ വലിച്ചെറിയുന്നു. ചില രാജ്യങ്ങളിൽ ദയാവധം നിയമമായി കഴിഞ്ഞു. ഈ വലിച്ചെറിയൽ സംസ്ക്കാരം നമ്മുടെ ലോകത്തെ വലിയ വിപത്തിലേക്കാണ് നയിക്കുന്നത്.''
യുവജനങ്ങൾ ആശ നഷ്ടപ്പെടാതെ പരാജയഭീതിക്കടിപ്പെടാതെ പരസ്പര സഹകരണത്തിലൂടെ മുന്നേറാൻ മാർപാപ്പ ആഹ്വാനം ചെയ്തു.
പിന്നീട് അദ്ദേഹം യുവജനങ്ങളോട് ഒരു ആഫ്രിക്കൻ പഴഞ്ചൊല്ല് പറഞ്ഞു.: "വേഗം പോകണമെങ്കിൽ ഒറ്റയ്ക്ക് പോകുക. ദൂരം പോകണമെങ്കിൽ കൂട്ടുചേർന്ന് പോകുക.''
സംഭാഷണം അവസാനിപ്പിച്ചു കൊണ്ട് പിതാവ്, ക്യൂബൻ യുവജനങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാമെന്ന് ഉറപ്പുനൽകുകയും, തനിക്കുവേണ്ടി പ്രാർത്ഥിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. "നിങ്ങൾക്ക് എല്ലാ ആശംസകളും നേരുന്നു.ഞാൻ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാം. നിങ്ങൾ എനിക്ക് വേണ്ടി പ്രാർത്ഥിക്കുക. നിങ്ങളിൽ വിശ്വാസിയല്ലാത്തവരുണ്ടെങ്കിൽ, പ്രാർത്ഥിക്കേണ്ട, പകരം എനിക്ക് നന്മ നേരുക!''
