News - 2025
സമ്പൂര്‍ണ്ണ കുമ്പസാര സഹായി | 10 പ്രമാണങ്ങള്‍ക്ക് വിരുദ്ധമായ പാപങ്ങള്‍
പ്രവാചകശബ്ദം 11-04-2025 - Friday
വിശുദ്ധവാരത്തിലേക്ക് പ്രവേശിക്കുവാന്‍ നാം ഒരുങ്ങുകയാണ്. സ്വര്‍ഗ്ഗീയ പിതാവ് നമ്മുടെ വിശുദ്ധീകരണത്തിന് വേണ്ടി ഒരുക്കിയിരിക്കുന്ന കുമ്പസാരമെന്ന പരിപാവനമായ കൂദാശ ഈ നാളുകളില്‍ സ്വീകരിക്കാന്‍ നമ്മുക്ക് തയാറെടുക്കാം. പലപ്പോഴും അറിവില്ലായ്മ കൊണ്ടും നിസംഗത കൊണ്ടും നാം വിട്ടുകളയുന്ന വിവിധ പ്രമാണങ്ങളിലെ ഗൗരവകരമായ പാപങ്ങളെ തുറന്നുക്കാണിക്കുകയാണ് ഈ ലേഖനത്തില്‍.
ഇതിലെ ഓരോ പാപങ്ങളെയും കുറിച്ച് ഓര്‍ത്ത് ആഴമായി അനുതപിക്കുവാനും ഹൃദയം തുറന്ന്‍ അവ ഏറ്റുപറഞ്ഞു കുമ്പസാരം നടത്തുവാനും നമ്മുക്ക് പ്രത്യേകം ശ്രമിക്കാം. രഹസ്യ സ്വഭാവത്തോട് കൂടി പേപ്പറില്‍ നമ്മുടെ പാപങ്ങള്‍ എഴുതി കുമ്പസാരത്തിന് കൊണ്ടുപോകുന്നത് ഏറ്റുപറച്ചില്‍ കൂദാശ അതിന്റെ പൂര്‍ണ്ണതയോടെ സ്വീകരിക്കാന്‍ ഏറെ സഹായകരമാണ്. ആഴമേറിയ അനുതാപത്തോടെ ഈ ലേഖനത്തില്‍ പറയുന്ന ഓരോ പാപങ്ങളെയും തിരിച്ചറിയാം, ഉടനെ തന്നെ അനുരജ്ഞന കൂദാശ സ്വീകരിക്കാന്‍ പരിശ്രമിക്കുകയും ചെയ്യാം.
⧪ ഒന്നാം പ്രമാണം ⧪ നിന്റെ കർത്താവായ ദൈവം ഞാനാകുന്നു. ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്.
* പൂർണ്ണഹൃദയത്തോടും പൂർണ്ണ ആത്മാവോടും കൂടി ദൈവമായ കർത്താവിനെ ആരാധിക്കേണ്ടതിനുപകരം ഹൃദയത്തിൽ ദൈവത്തിനു കൊടുക്കേണ്ട സ്ഥാനം അന്യദൈവങ്ങൾക്കോ വ്യക്തികൾക്കോ വസ്തുക്കൾക്കോ, മറ്റ് എന്തിനെങ്കിലുമോ നൽകുന്നത് വിഗ്രഹാരാധനയാണ്.
➜ A) സാത്താൻ വിഗ്രഹമായെങ്കിൽ:
1. സാത്താൻസേവ നടത്തിയിട്ടുണ്ടോ ? (2 തെസ. 2:3-10, ഹെബ്രാ. 6:4-8)
2. സാത്താൻസഭയിൽ അംഗമായിട്ടുണ്ടോ?
3. കറുത്ത കുര്‍ബാന / ബ്ലാക്ക് മാസിൽ പങ്കെടുത്തിട്ടുണ്ടോ?
4. ഇത്തരക്കാരുടെ ആരാധനയ്ക്കായി തിരുവോസ്തി മോഷ്ടിച്ചു നൽകിയിട്ടുണ്ടോ?
5. അത്തരക്കാരുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടോ?
6. ഓജോ ബോർഡ് ഉപയോഗിച്ചിട്ടുണ്ടോ? അതിനായി മറ്റുള്ളവരെ പ്രേരിപ്പിച്ചിട്ടുണ്ടോ?
7. സാത്താനികമായ മ്യൂസിക് ആസ്വദിച്ചിട്ടുണ്ടോ? അത് കേള്‍ക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിച്ചിട്ടുണ്ടോ?
8. സാത്താനെ ചിത്രീകരിക്കുന്ന അടയാളങ്ങളോ, ചിത്രങ്ങളോ പതിച്ച ലോക്കറ്റുകൾ, മോതിരങ്ങൾ, സ്റ്റിക്കറുകൾ, വസ്ത്രങ്ങൾ എന്നിവ ധരിച്ചിട്ടുണ്ടോ?
9. ഇത്തരം സംഘടനകളുമായുള്ള ഏതെങ്കിലും തരത്തിലുള്ള ബന്ധങ്ങൾ, നിർദ്ദേശങ്ങൾ അനുസരിക്കൽ / അവരുടെ പ്രസിദ്ധീകരണങ്ങൾ ഉപയോഗിക്കുന്നത് തുടങ്ങിയ എന്തെങ്കിലും കാര്യങ്ങള്‍ ചെയ്തിട്ടുണ്ടോ?
➜ B) അന്യദൈവങ്ങൾ വിഗ്രഹമായെങ്കിൽ
1. ഏക സത്യദൈവമായ യേശു ക്രിസ്തുവല്ലാതെ ഏതെങ്കിലും ദൈവസങ്കല്‍പ്പങ്ങളെ ആരാധിച്ചിട്ടുണ്ടോ?
2. അവയോടു അടുപ്പം/ ആഭിമുഖ്യം കാണിച്ചിട്ടുണ്ടോ? (പുറ.23:13).
3. അത്തരത്തിലുള്ള ദൈവീക സങ്കല്‍പ്പങ്ങളെ വണങ്ങിയിട്ടുണ്ടോ?
4. വിഗ്രഹങ്ങളെ ആരാധിച്ചിട്ടുണ്ടോ?
5. അവയ്ക്ക് നേർച്ചകാഴ്ച്ചകളും വഴിപാടുകളും നേരിട്ടോ മറ്റുള്ളവർ വഴിയോ സമർപ്പിക്കൽ നടത്തിയിട്ടുണ്ടോ? (ജ്ഞാനം 14:8-11, 27:30, റോമ. 1:23).
6. അത്തരത്തില്‍ വിജാതീയ ആരാധന നടത്തുവാന്‍ ആരെയെങ്കിലും പ്രേരിപ്പിച്ചിട്ടുണ്ടോ?
7. വിഗ്രഹങ്ങൾക്കർപ്പിച്ച വസ്തുക്കൾ ആദരപൂര്‍വ്വം ഉപയോഗിച്ചിട്ടുണ്ടോ? (1 കോറി: 10:14-21).
8. മന്ത്രവാദം, കൂടോത്രം, ക്ഷുദ്രവിദ്യ, ചാത്തന്‍സേവ എന്നിവയിലാശ്രയിച്ച് മന്ത്രവാദികൾ, കൂടോത്രക്കാർ, വെളിച്ചപ്പാട്, മുസലിയാര്, സേവക്കാർ, കണിയാന്മാർ, ജാതകം എഴുതുന്നവർ, പ്രശ്‌നം വയ്‌പുകാർ, ജ്യോത്സ്യന്മാർ, കൈനോട്ടക്കാര്‍, മുഖലക്ഷണം നോക്കി പറയുന്നവര്‍ - തുടങ്ങിയവരെ സമീപിക്കുകയോ അവരുടെ നിർദ്ദേശങ്ങൾ അനുസരിച്ചു പ്രവർത്തിക്കുകയോ ചെയ്‌തിട്ടുണ്ടോ? (ലേവ്യ. 20:6, നിയമാ 18:9-14).
9. ഇത്തരക്കാർ പൂജിച്ചുതന്ന മന്ത്രത്തകിട്, ഏലസ്സ്, ലോക്കറ്റുകൾ, ചരട്, എണ്ണ തുടങ്ങിയവയോ ആനവാൽ മോതിരം, ഭാഗ്യക്കല്ലുകൾ മുതലായവയോ ശരീരത്തിൽ ധരിക്കുകയോ, കൈവശം വയ്ക്കുകയോ ചെയ്‌തിട്ടുണ്ടോ? (ഹെബ്രാ. 13:18-20).
10. ഇത്തരത്തില്‍ ലഭിച്ചതു ധരിക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിച്ചിട്ടുണ്ടോ?
11. കൂടോത്രം അടക്കമുള്ള ഏതെങ്കിലും തരത്തിലുള്ള ദുരാചാരങ്ങൾ നടത്തുകയോ, അതിനായി ആഗ്രഹിക്കുകയോ, ആരെയെങ്കിലും അതിനായി പ്രേരിപ്പിക്കുകയോ ചെയ്‌തിട്ടുണ്ടോ?
12. കൂടോത്രവുമായി ബന്ധപ്പെട്ട വസ്തുക്കളോ, പഞ്ചലോഹങ്ങൾ കൊണ്ടുള്ള വസ്തുക്കളോ, മന്ത്രവാദികൾ, കണിയാന്മാർ തുടങ്ങിയവർ പൂജിച്ച ഏതെങ്കിലും വസ്തുക്കൾ, വീട്ടിലോ, പറമ്പിലോ, സ്ഥാപനങ്ങളിലോ കുഴിച്ചിടുകയോ, കൈവശം വയ്ക്കുകയോ ചെയ്‌തിട്ടുണ്ടോ? (നിയ 7:25-26).
13. ദൈവത്തിൽ ആശ്രയിക്കേണ്ടതിനുപകരം വാരഫലം, രാഹുകാലം, കൈനോട്ടം, മുഹൂർത്തം, നാൾനോട്ടം, നക്ഷത്രഫലം, ജാതകം, മഷിനോട്ടം, പക്ഷിശാസ്ത്രം, കവടി നിരത്തൽ, ജ്യോതിഷം, മുഖലക്ഷണം, ശകുനം, നിമിത്തം, ഗ്രഹനില തുടങ്ങിയ അന്ധവിശ്വാസങ്ങളിലും ദുരാചാരങ്ങളിലും വിശ്വസിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ടോ? ഇതിനായി മറ്റുള്ളവരെ പ്രേരിപ്പിച്ചിട്ടുണ്ടോ? (പ്രഭാ. 34:5).
14. പ്രപഞ്ചശക്തികളായ സൂര്യൻ, ചന്ദ്രൻ, ഗ്രഹങ്ങൾ, വായു, കടൽ, നദികൾ, അഗ്നി, മൃഗങ്ങൾ, ഇഴജന്തുക്കൾ, പക്ഷികൾ തുടങ്ങിയ സൃഷ്ടികളെ പൂജിച്ചിട്ടുണ്ടോ? വണങ്ങിയിട്ടുണ്ടോ? (നിയ 4:19)
15. അന്ധവിശ്വാസങ്ങൾ - പൂച്ച വിലങ്ങനെ ചാടുന്നത്, പല്ലി ചിലയ്ക്കുക, വലതുകാൽവെച്ചു കയറുന്നത്, ഒന്നു പിഴച്ചാൽ മൂന്ന്, നിറകുടം, കാലിക്കുടം, മൂന്നു പേർ ഒരുമിച്ചുപോയാൽ, നാലാമത്തെ പെണ്ണ്, കണികാണൽ, കൈനീട്ടം, ഒന്നാം തീയതി കയറുന്ന വ്യക്തി, തുടങ്ങിയ അന്ധവിശ്വാസങ്ങളിലും ദുരാചാരങ്ങളിലും വിശ്വസിച്ചിട്ടുണ്ടോ? ആശ്രയിച്ചിട്ടുണ്ടോ? (റോമ. 14:23).
16. വീടിന്റെ അതിരുകള്‍ വിലക്കിയിട്ടുണ്ടോ?
17. വിശുദ്ധര്‍ക്കു അമിത പ്രാധാന്യം നല്‍കിയിട്ടുണ്ടോ?
18. ദൈവത്തെക്കാള്‍ അധികം വിശുദ്ധരെ ഭയപ്പെടുകയോ വണങ്ങുകയോ ചെയ്തിട്ടുണ്ടോ?
(സക്രാരിയിലെ ദിവ്യകാരുണ്യത്തെ വണങ്ങാതെ, വിശുദ്ധരുടെ രൂപങ്ങള്‍ മാത്രം വണങ്ങിപോകുന്നത് അടക്കമുള്ള തെറ്റുകള്‍).
19. ദൈവത്തില്‍ വിശ്വാസമില്ലായ്മ കാണിച്ചിട്ടുണ്ടോ?
20. കൂദാശകളില്‍ വിശ്വാസമില്ലായ്മ കാണിച്ചിട്ടുണ്ടോ? അവയെ പരിഹസിച്ചിട്ടുണ്ടോ?
21. പ്രത്യേക മാസങ്ങള്‍, കാലങ്ങള്‍, തീയതികള്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കിയിട്ടുണ്ടോ?
➜ C) ഹൃദയത്തിലുള്ള വ്യക്തിവിഗ്രഹങ്ങൾ
1. ദൈവപ്രീതിയെക്കാൾ മനുഷ്യപ്രീതിക്കു പ്രാധാന്യം കൽപിച്ചിട്ടുണ്ടോ?
2. വ്യക്തിപൂജ - കുട്ടിദൈവങ്ങൾ, അവതാരങ്ങളെന്ന് അവകാശപ്പെടുന്നവർ, സിനിമാതാരങ്ങൾ, കായികതാരങ്ങൾ, രാഷ്ട്രീയനേതാക്കൾ തുടങ്ങിയവർ വിഗ്രഹങ്ങൾ ആയിട്ടുണ്ടോ?
3. പ്രസ്ഥാനങ്ങൾ, പ്രത്യയ ശാസ്ത്രങ്ങൾ, അധികാരികൾ, ജീവിതപങ്കാളി, മക്കൾ, മറ്റു കുടുംബാംഗങ്ങൾ, കൂട്ടുകാർ, തുടങ്ങിയ ബന്ധങ്ങൾ വിഗ്രഹങ്ങളായിട്ടുണ്ടോ?
4. അഹങ്കാരം - (അഹംഭാവം - 'ഞാൻ' എന്ന ഭാവം) 'ഞാൻ' സ്വയം വിഗ്രഹമാകുന്ന അവസ്ഥ ഉണ്ടായിട്ടുണ്ടോ?
5. അധികാരം, സ്ഥാനമാനങ്ങൾ, സൗന്ദര്യം, ആരോഗ്യം, വിദ്യാഭ്യാസം, സമ്പത്ത്, കഴിവുകൾ, കുടുംബമഹിമ, തുടങ്ങിയവ ഓർത്തുള്ള അഹങ്കാരം / മുൻകോപം / മർക്കടമുഷ്ടി, പിടിവാശി എന്നിവ ഉണ്ടായിട്ടുണ്ടോ?
6. സ്വന്തം അഭിപ്രായങ്ങളും തീരുമാനങ്ങളും മുറുകെപ്പിടിച്ച് അന്യരെ അവഗണിച്ചിട്ടുണ്ടോ?
7. ധാര്‍ഷ്ട്യ സ്വഭാവത്തോടെ പെരുമാറിയിട്ടുണ്ടോ?
8. മറ്റുള്ളവരെ പരിഹസിക്കുന്ന സ്വഭാവം / കുറ്റം വിധിക്കൽ, കുറ്റംപറച്ചിൽ എന്നിവ നടത്തിയിട്ടുണ്ടോ?
9. തിരുത്തലുകൾ സ്വീകരിക്കാനുള്ള എളിമയില്ലായ്മ കാണിച്ചിട്ടുണ്ടോ?
10. പൊങ്ങച്ചം / സ്വയം പുകഴ്ത്തൽ / സ്വാർത്ഥ സ്നേഹം എന്നിവ ഉണ്ടായിട്ടുണ്ടോ?
11. സ്വന്തം ഇഷ്ടങ്ങൾക്കു മാത്രം പ്രാധാന്യം കൊടുത്ത് മറ്റുള്ളവരെ അവഗണിച്ചിട്ടുണ്ടോ?
12. നേട്ടങ്ങൾ ദൈവദാനമാണെന്നറിഞ്ഞ് നന്ദി പറയാതെ സ്വന്തം മേന്മയായി കരുതി അഹങ്കരിച്ചിട്ടുണ്ടോ? (1 കോറി. 4:7, ലൂക്കാ. 17:10)
13. മറ്റുള്ളവരെ സഹായിച്ചിട്ട് അത് മേന്മയായി അവതരിപ്പിച്ചു അംഗീകാരം നേടാന്‍ ശ്രമിച്ചിട്ടുണ്ടോ?
➜ D) വസ്തു/ സമ്പത്ത് വിഗ്രഹങ്ങളായ പാപങ്ങള്‍
1. പണം, വരുമാനമാർഗ്ഗങ്ങൾ - ജോലി, കൃഷിയിടം, ബിസിനസ് എന്നിവ വിഗ്രഹങ്ങളായി മാറിയിട്ടുണ്ടോ?
2. ദൈവത്തേക്കാള്‍ ഒന്നാം സ്ഥാനം മറ്റ് എന്തെങ്കിലും നല്‍കിയിട്ടുണ്ടോ?
3. ധൂർത്ത് / ആഡംബരം / സുഖലോലുപത /മേക്കപ്പ്, വസ്ത്രധാരണം, ഇഷ്ടഭക്ഷണം, ആഭരണങ്ങൾ, വാഹനങ്ങൾ, പാർപ്പിടം തുടങ്ങിയവ വിഗ്രഹങ്ങളായിട്ടുണ്ടോ?
4. ലഹരിവസ്തുക്കൾ - ദൈവം വിലക്കിയ മദ്യപാനം, മയക്കുമരുന്ന്, കഞ്ചാവ്, പുകവലി, പാൻമസാല, മുറുക്ക്, ചീട്ടുകളി, പൊടിവലി തുടങ്ങിയ വിഗ്രഹങ്ങളായി ആസക്തിയായി മാറിയിട്ടുണ്ടോ?
5. സിനിമാഭ്രമം - ടെലിവിഷൻ, മൊബൈൽഫോൺ, ഇന്റർനെറ്റ്, സമൂഹ മാധ്യമങ്ങള്‍ മാധ്യമങ്ങൾ എന്നിവയുടെ നിയന്ത്രണമില്ലാത്ത ഉപയോഗം ഉണ്ടായിട്ടുണ്ടോ? നിയന്ത്രണമില്ലാത്ത ഉപയോഗം അടിമത്തമാണ്, വിഗ്രഹാരാധനയാണ്.
6. മറ്റുള്ളവരെ ദുശീലങ്ങളിലേക്ക് ആകര്‍ഷിച്ചിട്ടുണ്ടോ? അതിനായി അവരെ പ്രേരിപ്പിച്ചിട്ടുണ്ടോ?
➜ E) ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഗൗരവകരമായ പാപങ്ങള്‍
1. ദൈവത്തെ സ്നേഹിക്കാതിരിന്നിട്ടുണ്ടോ?
2. ദൈവം ദാനമായി തന്ന കഴിവുകള്‍ ഉപയോഗിക്കാതിരിന്നിട്ടുണ്ടോ?
3. അനുഗ്രഹമായി അവിടുന്ന് തന്ന കഴിവുകള്‍ വളര്‍ത്തിയെടുക്കാന്‍ വിമുഖത കാണിച്ചിട്ടുണ്ടോ?
4. ദൈവത്തിന് പ്രത്യേകം പ്രതിഷ്ഠിച്ചിരിക്കുന്നവരെ (മെത്രാന്‍മാര്‍, വൈദികര്‍, കന്യാസ്ത്രീകള്‍, പ്രേഷിതര്‍, വചനപ്രഘോഷകര്‍) നിന്ദിച്ചിട്ടുണ്ടോ?
5. അവരുടെ സല്‍പ്പേരിന് കളങ്കം വരുത്തിയിട്ടുണ്ടോ?
6. പള്ളിയുമായി കേസുകള്‍/ തര്‍ക്കങ്ങള്‍ നടത്തിയിട്ടുണ്ടോ?
⧪ രണ്ടാം പ്രമാണം ⧪ ദൈവത്തിന്റെ തിരുനാമം വൃഥാ ഉപയോഗിക്കരുത്.
1) ആണയിടൽ (മത്താ. 5:33-37) സ്വഭാവമുണ്ടോ?
2. ദൈവനാമത്തിൽ കള്ളം പറഞ്ഞിട്ടുണ്ടോ ?
3. കള്ളസത്യം ചെയ്തിട്ടുണ്ടോ?
4. ആദരവില്ലാതെ ദൈവത്തിന്റെ പൂജ്യനാമത്തെ അനാവശ്യമായി ഉപയോഗിച്ചിട്ടുണ്ടോ?
5. സ്വന്തം വാക്കിനു വിലകിട്ടാൻ ദൈവനാമം കൂട്ടിച്ചേർത്തിട്ടുണ്ടോ?
6. കള്ളസന്ദേശങ്ങൾ പങ്കുവെച്ചിട്ടുണ്ടോ?
7) ദൈവനാമം ഉപയോഗിച്ച് ശപിച്ചിട്ടുണ്ടോ?
8. ദൈവത്തെ ദുഷിച്ചുള്ള സംസാരം നടത്തിയിട്ടുണ്ടോ?
9. കഷ്ടതകളിലും ദുരിതങ്ങളിലും ദൈവത്തെ നിന്ദിക്കുകയോ, തള്ളിപ്പറയുകയോ, പുച്ഛിക്കുകയോ ചെയ്തുള്ള സംസാരം നടത്തിയിട്ടുണ്ടോ? 10. സംസാരിച്ചിട്ടുണ്ടോ?
11. ദൈവത്തെപ്പറ്റി മറ്റുള്ളവരിൽ വെറുപ്പുളവാക്കുന്ന പ്രവര്‍ത്തി സംസാരം ഉണ്ടായിട്ടുണ്ടോ?
12. യേശുവിനെ ഏറ്റുപറയുന്നതിൽ ലജ്ജിച്ചിട്ടുണ്ടോ?
13. ദൈവവചന ദുരുപയോഗം നടത്തിയിട്ടുണ്ടോ? (2 തിമൊ. 3:16)
14. വിശുദ്ധ ഗ്രന്ഥം ദുരുപയോഗിച്ചിട്ടുണ്ടോ? അനാദരവോടെ കൈകാര്യം ചെയ്തിട്ടുണ്ടോ?
15. ദൈവവചനത്തെയും ദൈവവചനശുശ്രൂഷകളെയും നിന്ദിക്കൽ, തടസ്സപ്പെടുത്തൽ ഉണ്ടായിട്ടുണ്ടോ?
16. ദൈവവചനത്തെ വളച്ചൊടിച്ചു ദുർവ്യാഖ്യാനം ചെയ്‌തു പഠിപ്പിച്ചിട്ടുണ്ടോ?
17. കത്തോലിക്കാ സഭയിൽ നിന്നും സത്യവിശ്വാസത്തിൽ നിന്നും അകന്നു പോകുകയും, സഭാവിരുദ്ധപ്രസ്ഥാനങ്ങൾ നടത്തുകയും ചെയ്യുന്ന ഗ്രൂപ്പുകളുമായി സമ്പർക്കം, അത്തരക്കാരെ ഭവനത്തിൽ സ്വീകരിക്കൽ, അവരുടെ സമ്മേളനത്തിൽ പങ്കെടുക്കൽ, അവരുടെ തെറ്റായ പ്രബോധനം സ്വീകരിക്കൽ തുടങ്ങിയവ നടത്തിയിട്ടുണ്ടോ?
18. ക്രിസ്തുവിന്റെ ദൈവത്വത്തെ അംഗീകരിക്കാത്തവരുമായി സഹകരിച്ചിട്ടുണ്ടോ (2 യോഹ. 9:11).
19. സ്വാർത്ഥലാഭത്തിനുവേണ്ടി തിരുവചനങ്ങളെയും ശുശ്രൂഷകളെയും ദുരുപയോഗിച്ചിട്ടുണ്ടോ?
20. നേർച്ച നേർന്നിട്ട് ലാഘവത്തോടെ, മന:പൂർവ്വം നിറവേറ്റാതിരിന്നിട്ടുണ്ടോ?
21. എപ്പോഴും എല്ലാറ്റിനും നേർച്ച നേർന്ന് ദൈവത്തെ പരീക്ഷിച്ചിട്ടുണ്ടോ? (നിയമാ. 23, 21-22, പ്രഭാ.18:22-23)
22. പരിശുദ്ധ അമ്മയെയും വിശുദ്ധരെയും തിരുസഭയെയും നിന്ദിച്ചിട്ടുണ്ടോ?
23. തിരുക്കർമ്മങ്ങളെ അനാദരിക്കൽ / തിരുവസ്തുക്കൾ, കുരിശ്, കൊന്ത, തിരുസ്വരൂപങ്ങൾ തുടങ്ങിയവ ദുരുപയോഗിക്കൽ എന്നിവ നടത്തിയിട്ടുണ്ടോ?
24. വിശുദ്ധ സ്ഥലങ്ങൾ - ദേവാലയം, ദേവാലയ പരിസരം, കുരിശടി, സെമിത്തേരി, ധ്യാനകേന്ദ്രങ്ങൾ,പ്രാർത്ഥനാലയങ്ങൾ, തീർത്ഥാടനകേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളെ ലഹരിവസ്തുക്കളുടെ ഉപയോഗംകൊണ്ടും മ്ലേച്ഛമായ വസ്ത്രധാരണം കൊണ്ടും തെറ്റായ പ്രവർത്തനങ്ങൾ കൊണ്ടും അശുദ്ധമാക്കിയിട്ടുണ്ടോ?
25. ദൈവാലയശുശ്രൂഷകളും മറ്റു ദൈവശുശ്രൂഷകളും അനാദരവോടെയും അശ്രദ്ധയോടെയും അലസതയോടെയും ചെയ്തിട്ടുണ്ടോ?
26. അഭിഷിക്തരെയും (മാർപാപ്പ, മെത്രാന്മാർ, വൈദികർ) സന്യസ്തരെയും ദൈവശുശ്രൂഷകരെയും ഉപദ്രവിച്ചിട്ടുണ്ടോ? (സങ്കീ. 105:15, പ്രഭാ. 7:29 -31).
27. വിശുദ്ധരെയും, തിരുവസ്തുക്കളെയും നിന്ദിച്ചു പറഞ്ഞിട്ടുണ്ടോ? 8. ക്രിസ്തുവിന്റെ ദൈവത്വം അംഗീകരിക്കാത്തവരുമായി സഹകരിച്ചിട്ടുണ്ടോ?
28. യേശുക്രിസ്തുവിനെ മറ്റുള്ളവരുടെ മുമ്പിൽ സാക്ഷ്യപ്പെടുത്താൻ ലജ്ജിച്ചിട്ടുണ്ടോ?(റോമ 10:9, ലൂക്കാ 9:25-25)
29. ദൈവമാണ് എന്റെ തകർച്ചയുടെ കാരണം എന്ന് പറഞ്ഞിട്ടുണ്ടോ?
30. വചനദുരൂപയോഗം, വചനത്തെ നിന്ദിക്കൽ, വെറുക്കൽ, സന്ദേശ ദുർവ്യാഖ്യാനം നടത്തിയിട്ടുണ്ടോ?
31. വിശുദ്ധ ഗ്രന്ഥം ദിവസവും വായിക്കുകയും പഠിക്കുകയും ചെയ്യാതിരിക്കുന്നുണ്ടോ?
32. വി. ഗ്രന്ഥം പ്രചരിപ്പിക്കുന്നതിനു തന്നാലാകുന്ന വിധത്തിൽ (2 കൊറി 9:16, നിയ 6:69) സഹായിക്കാതിരുന്നിട്ടുണ്ടോ?
33. കള്ളകുമ്പസാരം, വി ഗ്രന്ഥത്തെ അവഗണിക്കുക തുടങ്ങിയവ ചെയ്തിട്ടുണ്ടോ?
34. അർത്ഥമില്ലാത്ത പ്രാർത്ഥന നടത്തിയിട്ടുണ്ടോ?
⧪ മൂന്നാം പ്രമാണം ⧪ കർത്താവിന്റെ ദിവസം പരിശുദ്ധമായി ആചരിക്കണം.
1. ഞായറാഴ്ചകളിലും കടപ്പെട്ട ദിവസങ്ങളിലും ദിവ്യബലിയിൽ മനഃപൂർവം സംബന്ധിക്കാതിരുന്നോ?
2. ബലിയർപ്പണത്തിന് യോജിക്കാത്ത വസ്ത്രധാരണം, നിൽപ്പ്, പെരുമാറ്റം എന്നിവ ഉണ്ടായിട്ടുണ്ടോ?
3. ഇവ വഴി ആർക്കെങ്കിലും ബലിയർപ്പണത്തിനു തടസ്സം നിന്നിട്ടുണ്ടോ?
4. അന്നേ ദിവസം ജോലി ചെയ്യുകയോ, ചെയ്യിപ്പിക്കുകയോ, മറ്റുള്ളവർക്ക് വിശുദ്ധ ദിനാചരണത്തിനു തടസ്സം നില്ക്കുകയോ ചെയ്തിട്ടുണ്ടോ?
5. അന്നേ ദിവസം ദൈവിക കാര്യങ്ങൾക്കായി സമയം മാറ്റിവയ്ക്കുന്നതിൽ ഉത്സാഹം കാണിക്കാതിരുന്നോ? (സജീവമായും ശ്രദ്ധയോടും കൂടി) (നിയ 5:12-15, ഏശ 58:13-14)
6. വിശുദ്ധ കുർബാന അയോഗ്യതയോടെ സ്വീകരിച്ചിട്ടുണ്ടോ?
7. ഞായറാഴ്ചകളിൽ കൂലിവേല ചെയ്യാറുണ്ടോ? ചെയ്യിപ്പിക്കാറുണ്ടോ?
8. സമ്പത്ത്, കഴിവ് ആരോഗ്യം എന്നിവ തന്റെ സാമർത്ഥ്യം കൊണ്ട് ഉണ്ടായതാണെന്ന ധാരണയിൽ, ദൈവത്തിന്റെ ആധിപത്യത്തെ നിഷേധിച്ചിട്ടുണ്ടോ? (നിയ 8:17, 18, യാക്കോ 4:13,14)
9. പ്രാർത്ഥനാ ജീവിതം എങ്ങനെയുണ്ട്. വ്യക്തിപരമായ പ്രാർത്ഥനയ്ക്കു മുടക്കം വരുത്തിയിട്ടുണ്ടോ?
10. കുടുംബപ്രാർത്ഥനയിൽ സജീവമായി സംബന്ധിക്കാതിരുന്നോ?
11. കുടുംബ പ്രാർത്ഥന നടത്താറുണ്ടോ? (ലൂക്കാ 21:34, 38) ഇതിന് മുന്‍കൈ എടുക്കാതെ ഒഴിഞ്ഞു മാറിയിട്ടുണ്ടോ?
12. കൂദാശകൾ ഒരുക്കമില്ലാതെ, അയോഗ്യതയോടെ, വിശ്വാസമില്ലാതെ സ്വീകരിച്ചിട്ടുണ്ടോ? (1 കൊറി 11:27-32)
13.. ആണ്ട് കുമ്പസാരം നടത്താതിരുന്നിട്ടുണ്ടോ?
14. പെസഹാകാലത്ത് പരിശുദ്ധ കുർബാന സ്വീകരിക്കാതിരുന്നിട്ടുണ്ടോ?
15. വെള്ളിയാഴ്ച മാംസം ഉപയോഗിച്ചിട്ടുണ്ടോ?
16. വെള്ളിയാഴ്ച മാംസം ഉപയോഗിക്കുന്നതിന് മറ്റുള്ളവരെ പ്രേരിപ്പിച്ചിട്ടുണ്ടോ?
17. സഭ നിർദ്ദേശിച്ചിരിക്കുന്ന ദിവസങ്ങളിൽ വിലക്കപ്പെട്ട ഭക്ഷണസാധനങ്ങൾ വർജ്ജിക്കാതിരുന്നിട്ടുണ്ടോ?
18. നോമ്പുകാലത്ത് വിവാഹം ആഘോഷിക്കുകയോ, സഭ വിലക്കിക്കിയിരിക്കുന്ന ആളുകളുമായി വിവാഹം നടത്തുകയോ ചെയ്തിട്ടുണ്ടോ?
19. രജിസ്റ്റർ വിവാഹം ചെയ്തിട്ടുണ്ടോ?
20. രജിസ്റ്റർ വിവാഹത്തിന് പ്രേരണ നൽകിയിട്ടുണ്ടോ?
21. ദൈവത്തിനും ദൈവശുശ്രൂഷകർക്കും വൈദികാദ്ധ്യക്ഷൻ നിശ്ചയിച്ചിട്ടുള്ള പതവാരവും ഓഹരിയും കൊടുക്കാതിരുന്നിട്ടുണ്ടോ?
22. ദൈവത്തിനു കൊടുക്കേണ്ട ദശാംശം മാറ്റിവച്ച് കൊടുക്കാതിരുന്നിട്ടുണ്ടോ?
23. ദശാംശം നല്‍കുന്നവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ?
24. വചനപ്രഘോഷണം അനുവദിക്കാതിരുന്നിട്ടുണ്ടോ?
25. വീടുവെഞ്ചരിപ്പ്, വിവാഹം, മാമ്മോദീസാ, പ്രഥമ ദിവ്യ കാരുണ്യ സ്വീകരണം തുടങ്ങിയ വിശുദ്ധ ദിനങ്ങളെ അനാദരിച്ച പ്രവര്‍ത്തികള്‍ എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ?
26. തിരുസഭ ആഹ്വാനം ചെയ്തിട്ടുള്ള ഉപവാസ ദിവസങ്ങളിൽ ഉപവസിക്കാതിരിന്നിട്ടുണ്ടോ?
27. ദൈവാലയ പരിശുദ്ധിക്ക് കളങ്കം വരുത്തുന്ന പ്രവർത്തനം നടത്തിയിട്ടുണ്ടോ?
28. അത്തരത്തിലുള്ള സംസാരം, പെരുമാറ്റം എന്നിവ ദേവാലയത്തിന് സമീപമോ അല്ലാതെയോ നടത്തിയിട്ടുണ്ടോ?
29. ദൈവത്തോട് മടുപ്പ് തോന്നിയിട്ടുണ്ടോ?
30. ദൈവത്തെപ്പറ്റി മറ്റുള്ളവരിൽ വെറുപ്പ് ഉളവാക്കിയിട്ടുണ്ടോ?
31. നന്മ ലഭിച്ചു കഴിഞ്ഞിട്ട് ദൈവത്തിൽ നിന്ന് പിൻമാറിയിട്ടുണ്ടോ?
32. ദൈവത്തെ പ്രകോപിപ്പിച്ചിട്ടുണ്ടോ?
33. ദൈവമഹത്വത്തെ പരിഹസിച്ചിട്ടുണ്ടോ?
34. ദൈവത്തെ പരീക്ഷിച്ചിട്ടുണ്ടോ?
35. ദൈവത്തിന്റെ രക്ഷാകരപദ്ധതി തിരസ്ക്കരിച്ചിട്ടുണ്ടോ?
36. ദൈവത്തിന്റെ പ്രവൃത്തികൾ ശ്രദ്ധിക്കാതിരുന്നിട്ടുണ്ടോ?
37. അനുഗ്രഹം ലഭിച്ചിട്ട് നന്ദി പറയാതിരുന്നിട്ടുണ്ടോ?
38. ദൈവത്തെ മറന്നിട്ടുണ്ടോ?
⧪ നാലാം പ്രമാണം ⧪ മാതാപിതാക്കൻമാരെ ബഹുമാനിക്കണം.
1. മാതാപിതാക്കളെ ബഹുമാനിക്കാതിരിന്നിട്ടുണ്ടോ?
2. മറ്റുള്ളവരുടെ മുന്നില്‍ ഇവരെ ഇകഴ്ത്തി സംസാരിച്ചിട്ടുണ്ടോ?
3. വിചാരത്താൽ ബഹുമാനമില്ലായ്‌മ, പുച്ഛം, കോപം, നിഷേധഭാവം, അവഗണന എന്നിവ പ്രകടിപ്പിച്ചിട്ടുണ്ടോ?
4. കുത്തുവാക്കാൽ പരുഷവാക്കുകളാല്‍ മുറിപ്പെടുത്തിയിട്ടുണ്ടോ?
5. തർക്കുത്തരം പറഞ്ഞിട്ടുണ്ടോ?
6. മാതാപിതാക്കള്‍ക്കെതിരെ അസഭ്യം, മോശം വാക്കുകള്‍ ഉപയോഗിച്ചിട്ടുണ്ടോ?
7. അവരെ ശപിച്ചിട്ടുണ്ടോ?
8. ധിക്കാരത്തോടെ അവരോടു പെരുമാറിയിട്ടുണ്ടോ?
9. അവര്‍ക്കെതിരെ കള്ളം പറഞ്ഞിട്ടുണ്ടോ?
10. ശാരീരികമായി മാതാപിതാക്കളെ വേദനിപ്പിച്ചിട്ടുണ്ടോ?
11. അവരെ കുടുംബത്തില്‍ നിന്ന്‍, സ്വന്തം റൂമില്‍ നിന്ന്, കൂട്ടമായി സംസാരിക്കുന്ന ഇടങ്ങളില്‍ നിന്ന്‍ ഇറക്കിവിട്ടിട്ടുണ്ടോ?
12. മാതാപിതാക്കളെ ഒറ്റപ്പെടുത്തിയിട്ടുണ്ടോ?
13. രോഗാവസ്ഥയിലും അവശതയിലും ആവശ്യമായ ശുശ്രൂഷ, ചികിത്സ എന്നിവ നല്കാതിരിന്നിട്ടുണ്ടോ?
14. അവരുടെ ആത്മീയവും, മാനസീകവും ശാരീരികവുമായ മറ്റാവശ്യങ്ങൾ നിഷേധിച്ചിട്ടുണ്ടോ?
15. മാതാപിതാക്കളെ അനുസരിക്കാതിരിന്നിട്ടുണ്ടോ?
16. ജീവിത പങ്കാളിയുടെ മാതാപിതാക്കളെ സ്വന്തം മാതാപിതാക്കളായി കണ്ട് ബഹുമാനിക്കാതിരുന്നിട്ടുണ്ടോ? അവരെ വേദനിപ്പിച്ചിട്ടുണ്ടോ? (മുകളില്‍ വിവരിച്ചിരിക്കുന്ന ഓരോ ചോദ്യങ്ങളും ജീവിതപങ്കാളിയുടെ മാതാപിതാക്കളുടെ കാര്യത്തിലും തുല്യമാണ്; ഓരോന്നും വിലയിരുത്തുക).
17. ജീവിത പങ്കാളിയെ വേദനിപ്പിച്ചിട്ടുണ്ടോ?
18. ജീവിത പങ്കാളിയോട് വിചാരത്താൽ- വെറുപ്പ്, സ്നേഹരാഹിത്യം, അവിശ്വസ്തത, പുച്ഛം, ബഹുമാനമില്ലായ്‌മ, വിധേയത്വം ഇല്ലായ്മ, സംശയം വച്ചുപുലർത്തുന്നത് തുടങ്ങിയവ ഉണ്ടായിട്ടുണ്ടോ?
19. ജീവിത പങ്കാളിയോട് വാക്കാൽ - ശാപം, അസഭ്യം, പരുഷ വാക്കുകൾ, പരിഹാസം, മാനസീക പീഢനം, മുറിപ്പെടുത്തുന്ന സംസാരം, മറ്റുള്ളവരുടെ മുമ്പിൽ പുച്ഛിച്ചും തരം താഴ്ത്തിയും സംസാരിക്കൽ എന്നിവ ഉണ്ടായിട്ടുണ്ടോ?
20. ജീവിത പങ്കാളിയോട് പ്രവര്‍ത്തിയാല്‍ - ശാരീരികമായ ഉപദ്രവം, പീഢനം, ഇറക്കിവിടുന്നത്, ദാമ്പത്യവിശ്വസ്തത കാട്ടാതെ വഞ്ചിക്കുന്നത്, മദ്യപിച്ച് ലൈഗീകപീഢനം എന്നിവ ഉണ്ടായിട്ടുണ്ടോ?
21. ജീവിത പങ്കാളിയോട് ഉപേക്ഷയാൽ- ആത്മീയവും, മാനസീകവും, ശാരീരികവുമായ ആവശ്യങ്ങൾ നിഷേധിക്കൽ. പട്ടിണിക്കിടുന്നത്, പരിഗണിക്കാതിരിക്കുന്നത്, ഒറ്റപ്പെടുത്തൽ, ദാമ്പത്യധർമ്മം നിർവ്വഹിക്കാത്തത്, പ്രാർത്ഥനയും കൗദാശിക ജീവിതവും തടസ്സപ്പെടുത്തുന്നത്, അനുസരിക്കാതിരിക്കുന്നത് എന്നിവ ഉണ്ടായിട്ടുണ്ടോ?
22. മക്കളുമായുള്ള ബന്ധത്തിലുള്ള വീഴ്‌ചകൾ സംഭവിച്ചിട്ടുണ്ടോ?
23. വിചാരത്താൽ സ്നേഹമില്ലായ്മ്‌മ, പക്ഷപാതം എന്നിവവെച്ചു പുലര്‍ത്തിയിട്ടുണ്ടോ?
24. മക്കളോട് അവഗണന, മക്കൾ ശല്യമാണെന്ന ചിന്ത എന്നിവ ഉണ്ടായിട്ടുണ്ടോ?
25. മക്കളോട് - അസഭ്യം, ശാപം, മനസ്സു തകർക്കുന്ന വാക്കുകൾ, മക്കളുടെ മുമ്പിൽ വച്ച് മറ്റുള്ളവരുടെ, പ്രത്യേകിച്ച് അധികാരികളുടേയോ, ജീവിത പങ്കാളി യുടേയോ കുറ്റം പറയുന്നത് എന്നിവ ഉണ്ടായിട്ടുണ്ടോ?
26. മക്കളോട് - കലി തീർക്കുന്ന ക്രൂരമായ ശിക്ഷാ നടപടികൾ, പീഢനം, ദുർമാതൃക നൽകുന്നത്, തിന്മയ്ക്കു കൂട്ടുനിൽക്കുന്നത് എന്നിവ ഉണ്ടായിട്ടുണ്ടോ?
27. ആത്മീയ വളർച്ചയ്ക്ക് - ആവശ്യമായ പ്രാർത്ഥനാ ജീവിതം, കൗദാശിക ജീവിതം, വചനാധിഷ്‌ഠിത ജീവിതം, സഭാത്മക ജീവിതം എന്നിവയിൽ വളർത്താത്തത്, തെറ്റുകൾ തിരുത്തിക്കൊടുക്കാത്ത അവസ്ഥ എന്നിവ ഉണ്ടായിട്ടുണ്ടോ?
28. മാനസീക വളർച്ചയ്ക്ക് ആവശ്യമായ സ്നേഹം, പരിഗണന, പ്രോത്സാഹനം, വിദ്യാഭ്യാസം എന്നിവ നൽകാതിരിന്നിട്ടുണ്ടോ?
29. ശാരീരിക വളർച്ചയ്ക്ക് ആവശ്യമായ ഭക്ഷണം, വസ്ത്രം, നല്കാതിരിന്നുണ്ടോ?
30. മക്കൾക്കായി പ്രാർത്ഥിക്കാതിരിന്നിട്ടുണ്ടോ? അവര്‍ക്ക് സ്വത്ത് നിഷേധിച്ചിട്ടുണ്ടോ?
31. അവകാശങ്ങൾ നിഷേധിക്കുന്നത് - പ്രായപൂർത്തിയായിട്ടും വീതം നൽകാതിരിക്കൽ, ജീവിതാന്തസിലേയ്ക്ക് നയിക്കാതിരിക്കൽ- എന്നിവ ഉണ്ടായിട്ടുണ്ടോ?
32. ദൈവം നൽകുന്ന കുഞ്ഞുങ്ങളെ സ്വീകരിക്കാനും, ജൻമം നൽകാനും താത്പര്യം ഇല്ലായ് കാണിച്ചിട്ടുണ്ടോ?
33. മരുമക്കളുമായുള്ള ബന്ധം - മരുമക്കളെ സ്വന്തം മക്കളായി തിരിച്ചറിഞ്ഞ് ആത്മാർത്ഥമായി സ്വീകരി ക്കുന്നതിൽ വീഴ്ച്‌ച സംഭവിച്ചിട്ടുണ്ടോ?
34. മരുമക്കളെ ഉപദ്രവിച്ചിട്ടുണ്ടോ? (വിചാരം, വാക്ക്, പ്രവൃത്തി, ഉപേക്ഷ നാലുതലങ്ങളും പരിശോധിക്കുക - അവഗണന, സ്നേഹം ഇല്ലായ്‌മ, പുച്ഛം, വെറുപ്പ്, കുറ്റം പറച്ചിൽ, ശാപം, അസഭ്യം, സംശയം, ഭിന്നിപ്പിക്കൽ, ഇറക്കിവിടൽ, വിവാഹ മോചനത്തിന് ശ്രമിക്കൽ, ഗർഭഛിദ്രത്തിന് നിർബന്ധിക്കൽ, ശാരീരിക ഉപദ്രവം, കരുണ കാണിക്കാതിരിക്കൽ, ഭക്ഷണം, വസ്ത്രം മുതലായവ നിഷേധിക്കൽ തുടങ്ങിയവ ഉണ്ടായിട്ടുണ്ടോ)
35. അധികാരികളുമായുള്ള ബന്ധം- മേലധികാരികളോടും, അദ്ധ്യാപകരോടും, മുതിർന്നവരോടുമുള്ള ബഹുമാനം, അനുസരണം, ആത്മാർത്ഥത, അവർക്കായി പ്രാർത്ഥിയ്ക്കുക തുടങ്ങിയ കടമകൾ നിർവ്വഹിക്കുന്നതിൽ വീഴ്ച്‌ച എന്നിവ സംഭവിച്ചിട്ടുണ്ടോ? (വിചാരം,വാക്ക്, പ്രവൃത്തി, ഉപേക്ഷ നാലു തലങ്ങൾ പരിശോധിക്കുക)
36. വേലക്കാരോടുള്ള ബന്ധം എപ്രകാരമുള്ളതാണ്? അവരോട് അനീതി കാണിച്ചിട്ടുണ്ടോ?
37. സമൂഹത്തിലെ ബുദ്ധിമാന്ദ്യം ഉള്ളവർ, മാനസീക രോഗികൾ, അന്ധർ, മൂകർ, ബധിരർ, വികലാംഗർ, ഭിക്ഷാടകർ തുടങ്ങിയവരോടുള്ള കടമകൾ നിർവ്വഹിക്കാത്തത്, അനുകമ്പ ഇല്ലാത്തത് - എന്നീ സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ടോ?
38. ദരിദ്രരോടുളള കടമകൾ നിർവ്വഹിക്കാതിരിന്നിട്ടുണ്ടോ?
39. മറ്റുള്ളവരുടെ പരാജയത്തില്‍ ആഹ്ളാദിച്ചിട്ടുണ്ടോ?
40. ഗുരുക്കന്മാരോട് അനുസരണവും ബഹുമാനവും കാണിക്കാതിരിന്നിട്ടുണ്ടോ?
⧪ അഞ്ചാം പ്രമാണം ⧪ കൊല്ലരുത്
1. ആരുടെയെങ്കിലും മരണത്തിനു കാരണമായിട്ടുണ്ടോ?
2. ആരുടെയെങ്കിലും ജീവനെടുക്കാന്‍ ഗൂഢാലോചന നടത്തിയിട്ടുണ്ടോ?
3. മറ്റുള്ളവരുടെ ജീവനെടുക്കാന്‍ പ്രേരണ നൽകിയിട്ടുണ്ടോ?
4. അപരന്റെ ജീവനെടുക്കാന്‍ സഹായിച്ചിട്ടുണ്ടോ?
5. രക്തച്ചൊരിച്ചിൽ നടത്തിയിട്ടുണ്ടോ?
6. പണത്തിനുവേണ്ടിയോ, സംഘടനകൾക്കോ പാർട്ടികൾക്കോ വേണ്ടിയോ പ്രതികാരത്തിനോ, വിദ്വേഷത്താലോ ആരെയെങ്കിലും ഉപദ്രവിച്ചിട്ടുണ്ടോ?
7. സമരങ്ങൾ, ബന്ദ്, ഹർത്താൽ തുടങ്ങിയ അവസരങ്ങളില്‍ അക്രമ പ്രവർത്തികളിലൂടെ ആരുടെയെങ്കിലും മരണത്തിനോ. അംഗവൈകല്യങ്ങൾക്കോ, ദുരിതങ്ങൾക്കോ കാരണമായിട്ടുണ്ടോ?
8. റാഗിംങ് നടത്തിയിട്ടുണ്ടോ?
9. കൃത്രിമ ജനനനിയന്ത്രണ മാർഗ്ഗങ്ങൾ / വന്ധ്യംകരണം /IVF (In Vitro Fertilization) ( ടെസ്റ്റ്യൂബ് ശിശുക്കളെ ജനിപ്പിക്കൽ എന്നിവയ്ക്ക് വിധേയമാകുകയോ, ആരെയെങ്കിലും പ്രേരിപ്പിക്കുകയോ ചെയ്‌തിട്ടുണ്ടോ?
10. ഭ്രൂണഹത്യ ചെയ്യാൻ ഒരുങ്ങുകയോ, തീരുമാനിക്കുകയോ ചെയ്തിട്ടുണ്ടോ?
11. ഭ്രൂണഹത്യ നടത്തിയിട്ടുണ്ടോ?
12. ഭ്രൂണഹത്യയ്ക്ക് കൂട്ടു നിന്നിട്ടുണ്ടോ? ജോലിയുടെ ഭാഗമായി ഭ്രൂണഹത്യ ചെയ്റ്റുണ്ടോ?
13. ഭ്രൂണഹത്യയ്ക്ക് പ്രേരിപ്പിച്ചിട്ടുണ്ടോ?
14. ഭ്രൂണഹത്യയ്ക്കുശേഷം പരിഹാരം ചെയ്യാതിരുന്നിട്ടുണ്ടോ?
15. ആത്മഹത്യാശ്രമം നടത്തിയിട്ടുണ്ടോ?
16. ആത്മഹത്യക്കു പ്രേരണ നല്‌കിയിട്ടുണ്ടോ?
17. മറ്റുള്ളവരെ വെറുത്തിട്ടുണ്ടോ?
18. അസൂയ ഉണ്ടോ? പിണങ്ങിക്കഴിയുന്നുണ്ടോ?
19. അസഭ്യ വചനങ്ങൾ പറയുന്ന സ്വഭാവം ഉണ്ടോ?
20. ആരോടെങ്കിലും ക്ഷമിക്കുവാനുണ്ടോ?
21. മദ്യപാനം, പുകവലി, മയക്കുമരുന്ന്, അമിതമായ ജോലി, അമിതമായ ഉറക്ക ഒഴിവ്, അമിതമായ ഭക്ഷണരീതി തുടങ്ങിയവ വഴി ശരീരത്തിന്റെ ആരോഗ്യത്തെ ഹനിച്ചിട്ടുണ്ടോ? (സുഭാ 23:29-35)
22. പൊതു മുതൽ നശിപ്പിച്ചിട്ടുണ്ടോ?
23. സഹായം അർഹിക്കുന്ന സഹോദരനിൽ നിന്ന് ഒഴിഞ്ഞുമാറിയിട്ടുണ്ടോ?
24. പ്രതികാരം ചെയ്തിട്ടുണ്ടോ?
25. മറ്റുള്ളവരെ കളിയാക്കി രസിക്കുക, ദ്രോഹിക്കുക, വഞ്ചിക്കുക എന്നിവ ചെയ്തിട്ടുണ്ടോ?
26. മറ്റുള്ളവരെ പാപം ചെയ്യാൻ പ്രേരിപ്പിച്ചിട്ടുണ്ടോ?
27. മദ്യപിച്ച് വാഹനമോടിച്ച് ആരുടെയെങ്കിലും ജീവനോ, ആരോഗ്യത്തിനോ ക്ഷതം സംഭവിച്ചിട്ടുണ്ടോ?
28. മറ്റുള്ളവരെ വേദനിപ്പിച്ചിട്ടുണ്ടോ?
29. ആരോടെങ്കിലും വിദ്വേഷം വച്ചു പുലർത്തിയിട്ടുണ്ടോ?
30. മറ്റുള്ളവരുടെ സൽപ്പേരിന് കളങ്കം വരുത്തിയിട്ടുണ്ടോ?
31. അവരെ തേജോവധം ചെയ്തിട്ടുണ്ടോ?
32. വിവാഹം മുടക്കിയിട്ടുണ്ടോ?
33. മുൻകോപം ഉണ്ടോ?
34. പക്ഷപാതം കാണിച്ചിട്ടുണ്ടോ?
35. മറ്റുള്ളവരുടെ വളര്‍ച്ചയില്‍ അസ്വസ്ഥത തോന്നിയിട്ടുണ്ടോ?
36. ശപിച്ചിട്ടുണ്ടോ?
37. രഹസ്യം വെളിപ്പെടുത്തി ദ്രോഹിച്ചിട്ടുണ്ടോ?
38. മദ്യ നിര്‍മ്മാണം, മദ്യ കച്ചവടം നടത്തിയിട്ടുണ്ടോ?
39. മദ്യപിക്കുവാന്‍ മറ്റുള്ളവരെ പ്രേരിപ്പിച്ചിട്ടുണ്ടോ?
40. വാശി തീര്‍ക്കാന്‍ സ്വയം ശരീരത്തെ പീഡിപ്പിച്ചിട്ടുണ്ടോ?
⧪ ആറ്, ഒന്‍പത് പ്രമാണങ്ങള്‍ ⧪ വ്യഭിചാരം ചെയ്യരുത് (പുറപ്പാട് 20:14, നിയമാവർത്തനം 5:17) (CCC 2331-2400); അന്യന്റെ ഭാര്യയെ മോഹിക്കരുത് - (പുറപ്പാട് 20:17, നിയമ 5:20) (CCC 2514-2533)
* കൗദാശികമായി ആശീർവ്വദിക്കപ്പെട്ട വിവാഹജീവിതത്തിനു വെളിയിലുള്ള സർവ്വവിധ ലൈംഗിക ആസ്വാദനങ്ങളും ലൈംഗീക പ്രവൃത്തികളും വ്യഭിചാരമാണ് (1 തെസ 4:3-7, 1 കോറി 6:15-18, (പ്രഭാ 9:3-8, എഫേ 5:3-5, പ്രഭാ 23:16, പ്രഭാ 6:2)
1. അശുദ്ധ ചിന്തകളെ താലോലിച്ചിട്ടുണ്ടോ?
2. പഴയപാപങ്ങളോർത്ത് സന്തോഷിച്ചിട്ടുണ്ടോ?
3. ജഡിക പാപങ്ങൾക്കായുള്ള ആഗ്രഹം മനസ്സിൽ സൂക്ഷിച്ചിട്ടുണ്ടോ?
4. വികാരങ്ങൾ നിയന്ത്രിക്കുന്നതിൽ അശ്രദ്ധ കാണിച്ചിട്ടുണ്ടോ?
5. ആസക്തിയോടെ പുരുഷനെയോ, സ്ത്രീയേയോ നോക്കിയിട്ടുണ്ടോ?
6. അവരുടെ നഗ്നത കാണാൻ ശ്രമിച്ചിട്ടുണ്ടോ?
7. അശ്ലീല ചിത്രങ്ങൾ, സിനിമകൾ, പുസ്‌തകങ്ങൾ, പോസ്റ്ററുകൾ, വെബ്സൈറ്റ് എന്നിവ വഴി ലൈംഗീകാസ്വാദനം നടത്തിയിട്ടുണ്ടോ/
8. ഇതിനായി ഇന്റർനെറ്റ്, മൊബൈൽ ഫോൺ, ടെലിവിഷൻ മറ്റുള്ള മാര്‍ഗ്ഗങ്ങള്‍ ദുരുപയോഗം ചെയ്തിട്ടുണ്ടോ?
9. അശ്ലീല സംഭാഷണം, സംഗീതം കേട്ടിട്ടുണ്ടോ?
10. അശ്ലീല സംഭാഷണം നടത്തുകയോ അതിന് ആരെയെങ്കിലും പ്രേരിപ്പിക്കുകയോ ചെയ്‌തിട്ടുണ്ടോ?
11. അശ്ലീല സംഭാഷണം ആസ്വദിച്ചിട്ടുണ്ടോ?
12. സംസാരത്തെ വഴി തിരിച്ച് വിട്ടു അശ്ലീല സംഭാഷണം നടത്താന്‍ ശ്രമിച്ചിട്ടുണ്ടോ?
13. അശുദ്ധ ലക്ഷ്യത്തോടെ പുരുഷനെയോ സ്ത്രീയേയോ സ്‌പർശിച്ചിട്ടുണ്ടോ?
14. അതിനായി ശ്രമം നടത്തിയിട്ടുണ്ടോ?
15. സ്വയംഭോഗം ചെയ്തിട്ടുണ്ടോ?
16. സ്വവര്‍ഗ്ഗഭോഗം നടത്തിയിട്ടുണ്ടോ?
17. മൃഗഭോഗം/മറ്റു ലൈംഗിക വൈകൃതങ്ങൾ ചെയ്തിട്ടുണ്ടോ?
19. ബലാൽസംഗം ചെയ്തിട്ടുണ്ടോ?
20. ജീവിതപങ്കാളിയെ കൂടാതെ മറ്റാരെങ്കിലുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ?
21. ദാമ്പത്യധർമ്മം അനുഷ്ഠിക്കുന്നതില്‍ നിന്ന്‍ ഒഴിഞ്ഞു മാറിയിട്ടുണ്ടോ?
22. അന്യപുരുഷനെയോ സ്ത്രീയേയോ മനസ്സിൽ ധ്യാനിച്ച് ജീവിത പങ്കാളിയോടൊത്ത് ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടിടുണ്ടോ?
23. മദ്യലഹരിയിലോ, പങ്കാളിയോട് ബഹുമാനമില്ലാതെയോ ദാമ്പത്യധര്‍മ്മത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ?
24. വിവാഹശേഷവും മനസ്സിനിണങ്ങിയ ജീവിത പങ്കാളിയെ ലഭിക്കാത്തതിൽ ദുഃഖിച്ചിട്ടുണ്ടോ?
25. അന്യന്റെ ഭാര്യയെയോ, ഭർത്താവിനെയോ സ്വന്തമാക്കാൻ ആഗ്രഹിച്ചിട്ടുണ്ടോ? ശ്രമിച്ചിട്ടുണ്ടോ?
26. അന്യന്റെ ഭാര്യയെയോ, ഭർത്താവിനെയോ വശീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ?
27. വിവാഹിതരാകുവാനുള്ളവരെന്ന് ന്യായീകരണം പറഞ്ഞ് വിവാഹത്തിന് മുമ്പ് ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടോ?
28. നഗ്നത പ്രദർശനം/മാന്യമല്ലാത്ത വസ്ത്രധാരണം എന്നിവ വഴി ഉതപ്പിന് കാരണമായിട്ടുണ്ടോ?
29. അശുദ്ധിയിലേയ്ക്കു നയിക്കുന്ന മാധ്യമങ്ങളുടെ -ബ്ലൂഫിലിം, ടെലിവിഷൻ, ഇൻ്റർനെറ്റ്, മൊബൈൽ ഫോൺ, മെമ്മറി കാർഡുകൾ, സി.ഡികൾ തുടങ്ങിയവ ദുരുപയോഗം ചെയ്തിട്ടുണ്ടോ?
30. ബ്ലൂ ഫിലിം നിർമ്മാണം, വിതരണം, വിപണനം എന്നിവ വഴി പാപത്തിന് പ്രേരണ നല്‍കിയിട്ടുണ്ടോ?
31. അപരന്റെ സ്വകാര്യത പകര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ടോ?
32. ഒളിഞ്ഞു നോക്കിയിട്ടുണ്ടോ?
33. ലൈംഗീകത ദൈവത്തിന്റെ ദാനമാണെന്ന് മനസിലാക്കി ദൈവത്തിന് നന്ദി പറയാതിരിന്നിട്ടുണ്ടോ?
34. നോട്ടം, ആംഗ്യം, സംസാരം, സ്‌പർശനം. പെരുമാറ്റം, ടെലഫോൺ, സംഭാഷണം, സന്ദേശങ്ങൾ, കത്തുകൾ, മേക്കപ്പ് തുടങ്ങിയവയിലൂടെ പാപത്തിന് പ്രേരണ നല്‍കിയിട്ടുണ്ടോ?
35. പ്രലോഭിപ്പിച്ച്/ ഭീഷണിയിലൂടെ പാപത്തിലേക്ക് നയിച്ചിട്ടുണ്ടോ?
36. ദൈവിക പദ്ധതിക്കായി കാത്തിരിക്കാതെയും, വികാരങ്ങളെ പക്വതയോടെ നിയന്ത്രിക്കാതെയും തെറ്റായ ആസക്തിയാൽ നയിക്കപ്പെട്ട് സ്നേഹബന്ധങ്ങളിൽ അകപ്പെട്ടിട്ടുണ്ടോ?
37. തെറ്റായ ബന്ധങ്ങള്‍ക്കായി ആരെയെങ്കിലും പ്രേരിപ്പിച്ചിട്ടുണ്ടോ?
38. പാപം ചെയ്യാന്‍ മറ്റുള്ളവര്‍ക്ക് കൂട്ട് നിന്നിട്ടുണ്ടോ?
⧪ ഏഴ്, പത്ത് പ്രമാണങ്ങള്‍ ⧪ VII. മോഷ്ടിക്കരുത്, X. അന്യൻ്റെ വസ്തുക്കൾ മോഹിക്കരുത്
( പുറപ്പാട് 20:15, നിയമ 5:18) (CCC 2401-2406), ( പുറപ്പാട് 20:17, നിയമ 5:21) (CCC 2534-2557).
1. മറ്റുള്ളവരുടെ സാധനങ്ങൾ, പണം മോഷ്ടിച്ചിട്ടുണ്ടോ?
2. മോഷണത്തിന് കൂട്ടുനിന്നിട്ടുണ്ടോ?
3. മോഷണത്തിന് പ്രേരണ നല്‍കിയിട്ടുണ്ടോ?
4. മോഷണം നടത്തിയിട്ട് അതിനെ ന്യായീകരിച്ചിട്ടുണ്ടോ?
5. മോഷണം നടത്തിയ വസ്തുക്കള്‍ വിൽക്കാൻ സഹായിച്ചിട്ടുണ്ടോ?
6. അനീതിയ്ക്ക് കൂട്ടുനില്‍ക്കാന്‍ പണം, വസ്തുക്കള്‍ മറ്റ് എന്തെങ്കിലും സ്വീകരിച്ചിട്ടുണ്ടോ?
7. കൈക്കൂലി വാങ്ങിയിട്ടുണ്ടോ?
8. അധികാരികളുടെ മുന്നില്‍ കാപട്യം കാണിച്ചിട്ടുണ്ടോ?
9. കള്ളതുക്കം, കള്ളത്രാസ് എന്നിവയിലൂടെ വഞ്ചിച്ചിട്ടുണ്ടോ?
10. വസ്തുക്കള്‍ക്ക് അന്യായവില ഈടാക്കിയിട്ടുണ്ടോ?
11. അന്യായ പലിശയ്ക്കു പണം നല്‍കിയിട്ടുണ്ടോ?
12. നേര്‍ച്ച നേര്‍ന്നിട്ട് അത് നിറവേറ്റാതെ ഇരിന്നിട്ടുണ്ടോ?
13. കൂടെ കൂടെ നേര്‍ച്ച നേരുന്ന സ്വഭാവമുണ്ടോ?
14. വേലക്കാർക്ക് ന്യായമായ കൂലി കൊടുക്കാതിരുന്നിട്ടുണ്ടോ?
15. അവര്‍ക്ക് കുടിവെള്ളം നല്‍കുന്നത് നിഷേധിച്ചിട്ടുണ്ടോ?
16. കോപ്പിയടി നടത്തിയിട്ടുണ്ടോ? അവയ്ക്കു പ്രേരണ നല്‍കിയിട്ടുണ്ടോ? അതിന് സഹായിച്ചിട്ടുണ്ടോ?
17. പണത്തിന്റെ ധൂർത്ത് നടത്തിയിട്ടുണ്ടോ?
18. കീഴ്ജോലിക്കാരോട്, മക്കളോട് അപമര്യാദയായി പെരുമാറുകയും അവരുടെ വ്യക്തിത്വത്തെ ബഹുമാനിക്കാത്ത രീതിയിൽ പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ടോ?
19. സഹോദരങ്ങളോട് പക്ഷപാതപരമായി പെരുമാറിയിട്ടുണ്ടോ? (യാക്കോ 2:1-9)
20. അന്യന്റെ വസ്തു കൈയടക്കിയിട്ടുണ്ടോ?
21. അതിർത്തിക്കല്ല് മാറ്റിയിട്ടിട്ടുണ്ടോ?
22. അതിരുമാന്തി അന്യൻ്റെ വസ്‌തുവകകൾ തട്ടിയെടുത്തിട്ടുണ്ടോ?
23. പൊതുമുതലോ, അന്യൻ്റെ വസ്‌തുവകകളോ നശിപ്പിച്ചിട്ടുണ്ടോ?
24. മായം ചേർത്ത് വില്പന നടത്തിയിട്ടുണ്ടോ?
25. തൂക്കത്തിൽ വെട്ടിപ്പ് കാണിച്ചിട്ടുണ്ടോ?
26. കരിഞ്ചന്ത വില്‍പ്പന, പൂഴ്‌ത്തിവയ്പ്പ്, എന്നിവ നടത്തിയിട്ടുണ്ടോ?
27. കളവ് പറഞ്ഞ് വില്‌പന നടത്തിയിട്ടുണ്ടോ?
28. അനേകരെ തിന്മയിലേയ്ക്കും നാശത്തിലേയ്ക്കും നയിക്കുന്ന മദ്യം/ ലഹരിവസ്‌തുക്കൾ/ ബ്ലൂഫിലിം തുടങ്ങിയവയുടെ വിപണനത്തിലൂടെ പണം നേടിയിട്ടുണ്ടോ?
29. നികുതിവെട്ടിപ്പ് /കൃത്രിമ ഒപ്പ്/ കൃത്രിമ സീലുകൾ എന്നിവ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയിട്ടുണ്ടോ?
30. കള്ളപ്രമാണം / കൃത്രിമ രേഖകൾ/ കള്ള സർട്ടിഫിക്കറ്റുകൾ എന്നിവ തയാറാക്കിയിട്ടുണ്ടോ?
31. അവ തയാറാക്കാന്‍ മറ്റുള്ളവര്‍ക്ക് പ്രേരണ നല്‍കിയിട്ടുണ്ടോ?
32. കള്ളനോട്ട് ഉപയോഗിച്ചിട്ടുണ്ടോ? അവ വഴി വിനിമയം നടത്തിയിട്ടുണ്ടോ?
33. വിൽപത്രത്തിൽ മാറ്റം വരുത്തിയിട്ടുണ്ടോ?
34. വീതം വയ്ക്കലിൽ കൃത്രിമം കാട്ടിയിട്ടുണ്ടോ?
35. പലിശയുടെ പേരിൽ സ്വത്തു പിടിച്ചെടുത്തിട്ടുണ്ടോ?
36. കളഞ്ഞുകിട്ടിയവ സ്വന്തമാക്കിയിട്ടുണ്ടോ?
37. മീറ്റർ കേടാക്കി ഇലക്ട്രിസിറ്റി, വെള്ളം മുതലായവ മോഷ്‌ടിച്ചിട്ടുണ്ടോ?
38. ടിക്കറ്റെടുക്കാതെ യാത്ര ചെയ്തിട്ടുണ്ടോ?
39. കുടിവെള്ളം, വഴി, ഇലക്ട്രിസിറ്റി മുതലായവ അയൽക്കാര്‍ക്ക് തടഞ്ഞിട്ടുണ്ടോ?
40. ഭൂമി, വസ്തുവകകള്‍ എല്ലാം ദൈവം തന്ന ദാനമാണ്. അതിന് ദൈവത്തിന് നന്ദി പറയാതെ ഇരിന്നിട്ടുണ്ടോ?
41. സഹായം അർഹിക്കുന്നവനെ അവഗണിച്ച് ആഡംബരത്തിനും ധൂർത്തിനും സ്വത്തു ചിലവഴിച്ചിട്ടുണ്ടോ?
42. അർഹതപ്പെട്ടവർക്ക് നീതി നിഷേധിക്കപ്പെട്ടപ്പോൾഅതിനെതിരെ ശബ്ദമുയർത്താതെ അലസത കാട്ടിയിട്ടുണ്ടോ?
43. വസ്തു തര്‍ക്കങ്ങളില്‍ സത്യമറിയാമായിരിന്നിട്ടും നിശബ്ദത പാലിച്ചിട്ടുണ്ടോ?
44. സമയത്തിന്റെയും സമ്പത്തിന്റെയും ഒക്കെ ദശാംശം ദൈവത്തിനവകാശപ്പെട്ടതാണ്. ദശാംശം കൊടുക്കാന്‍ വിമുഖത കാണിച്ചിട്ടുണ്ടോ?
45. ഉത്തരവാദിത്വത്തില്‍ നിന്നു ഒഴിഞ്ഞു മാറിയിട്ടുണ്ടോ?
46. ജോലികളില്‍ കൃത്യനിഷ്ഠ പാലിക്കാതെ ഇരിന്നിട്ടുണ്ടോ?
47. മറ്റുള്ളവരുടെ കൃഷി നശിപ്പിച്ചിട്ടുണ്ടോ?
48. മറ്റുള്ളവരുടെ തകര്‍ച്ചയ്ക്കു വേണ്ടി ആരോഗ്യമോ സമയമോ സമ്പത്തോ മാറ്റിവെച്ചിട്ടുണ്ടോ?
49. കടം വാങ്ങിയത് മടക്കികൊടുക്കാതെ ഇരിന്നിട്ടുണ്ടോ?
50. സത്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടുണ്ടോ?
51. ഇല്ലാക്കഥകള്‍ പറഞ്ഞു പരത്തിയിട്ടുണ്ടോ?
⧪ എട്ടാം പ്രമാണം ⧪ കള്ളസാക്ഷ്യം പറയരുത്
( പുറപ്പാട് 23:1-2, നിയമ 5:19) (CCC 2464-2513)
1. നുണ പറയാറുണ്ടോ ?
2. കള്ളസത്യം ചെയ്തിട്ടുണ്ടോ?
3. മറ്റുള്ളവരുടെ സത്കീര്‍ത്തിയ്ക്ക് കളങ്കം വരുത്തുവാന്‍ കള്ളസാക്ഷ്യം പറഞ്ഞിട്ടുണ്ടോ?
4. കോടതിയിലോ മറ്റ് നിയമ സംവിധാനങ്ങള്‍ക്കിടയിലോ തെറ്റിദ്ധരിപ്പിക്കുവാന്‍ ശ്രമം നടത്തിയിട്ടുണ്ടോ?
5. വ്യക്തിഗതമായി കിട്ടുന്ന ആനുകൂല്യത്തിന് വേണ്ടി ഇല്ലാത്ത കാര്യങ്ങള്‍ വാക്കാല്‍ പ്രവര്‍ത്തിയാല്‍ മെനഞ്ഞെടുക്കുവാന്‍ ശ്രമിച്ചിട്ടുണ്ടോ?
6. കൂടെ കൂടെ ആണയിടാറുണ്ടോ?
7. സ്വന്തം വാക്കിനു വിലകിട്ടാൻ ഇല്ലാക്കഥകള്‍ മെനയാറുണ്ടോ?
8. കള്ളക്കുമ്പസാരം നടത്തിയിട്ടുണ്ടോ?
9. പാപം മറച്ചുവച്ചു കുമ്പസാരിച്ചിട്ടുണ്ടോ?
10. കുമ്പസാരത്തില്‍ ബോധപൂർവ്വം അവ്യക്തമായി പാപം ഏറ്റുപറഞ്ഞിട്ടുണ്ടോ?
12. വൈദികൻ പാപം മനസ്സിലാക്കാതിരിക്കാൻ മറുവാക്കുകൾ / മനസിലാക്കാന്‍ കഴിയാത്ത പദപ്രയോഗങ്ങള്‍ എന്നിവ ഉപയോഗിച്ചിട്ടുണ്ടോ?
13. വീണ്ടും പാപം ചെയ്യാൻ തീരുമാനിച്ചുകൊണ്ട് കുമ്പസാരിച്ചിട്ടുണ്ടോ?
14. ഒരു കാര്യം സത്യമാണെന്ന് അറിഞ്ഞിട്ടും അതിനെ നിഷേധിച്ചിട്ടുണ്ടോ?
15. മറ്റുള്ളവരുടെ പ്രശംസ ലഭിക്കുവാന്‍ കൌദാശിക ചടങ്ങുകളെ ഉപയോഗിച്ചിട്ടുണ്ടോ?
16. പരദൂഷണം നടത്തുന്ന സ്വഭാവമുണ്ടോ?
17. മറ്റുള്ളവര്‍ക്ക് നേരെ കുറ്റം പറയുന്ന സ്വഭാവമുണ്ടോ?
18. സത്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടുണ്ടോ?
18. സ്വന്തം തെറ്റിനെ മറയ്ക്കുവാന്‍ മറ്റുള്ളവരുടെ മേല്‍ കുറ്റാരോപണം നടത്തിയിട്ടുണ്ടോ?
19. രഹസ്യ സ്വഭാവമുള്ള കാര്യങ്ങള്‍ അവരുടെ അനുമതിയില്ലാതെ വെളിപ്പെടുത്തിയിട്ടുണ്ടോ?
20. വിശ്വാസ വഞ്ചന കാണിച്ചിട്ടുണ്ടോ?
21. ഊമക്കത്ത് എഴുതിയിട്ടുണ്ടോ?
22. വ്യാജ പ്രചരണം നടത്തിയിട്ടുണ്ടോ?
23. സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ ഉള്ളടക്കമുള്ള വിവരങ്ങള്‍ പ്രചരിപ്പിച്ചിട്ടുണ്ടോ?
24. പങ്കുവെയ്ക്കുന്നത് വ്യാജ ഉള്ളടക്കമുള്ള വിവരങ്ങള്‍ ആണെന്ന്‍ മനസിലാക്കിയിട്ടും അത് പിന്‍വലിക്കുവാന്‍ താത്പര്യം കാണിക്കാതെ ഇരിന്നിട്ടുണ്ടോ?
25. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചിട്ട് സത്യമാണെന്ന് തിരിച്ചറിഞ്ഞിട്ടും അത് തിരുത്താന്‍ തയാറാകാതെ ഇരിന്നിട്ടുണ്ടോ?
26. അസത്യത്തെ കൂട്ടുപിടിച്ച് വിവാഹാലോചന മുടക്കിയിട്ടുണ്ടോ?
27. മുഖസ്തുതി പറയാറുണ്ടോ?
28. സത്യം പറയേണ്ട ഇടങ്ങളില്‍ നിശബ്ദത പാലിച്ചിട്ടുണ്ടോ?
29. വ്യര്‍ഥ സംഭാഷണം നടത്തിയിട്ടുണ്ടോ?
30. കള്ളക്കേസില്‍ മറ്റുള്ളവരെ കുടുക്കിയിട്ടുണ്ടോ?
മേല്‍ വിവരിച്ചിരിക്കുന്ന ഓരോ ചോദ്യങ്ങളിലും നമ്മുക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അവ ഓരോന്നും കുമ്പസാരത്തില്‍ നമ്മുക്ക് അനുതാപത്തോടെ പങ്കുവെക്കാം. അവയ്ക്കു പരിഹാരം അനുഷ്ഠിക്കാം. മേലില്‍ പാപം ചെയ്യുകയില്ലെന്ന് പ്രതിജ്ഞയെടുക്കാം. അനുതാപ പൂര്‍ണ്ണമായ ഒരു കുമ്പസാരത്തോടെ നമ്മുക്ക് വിശുദ്ധവാരത്തിനായി ഒരുങ്ങാം.
