News
ലെയോ പാപ്പയില്‍ നിന്ന് തിരുപ്പട്ടം സ്വീകരിച്ച് 11 നവവൈദികര്‍
പ്രവാചകശബ്ദം 02-06-2025 - Monday
റോം: യേശുവിനെപ്പോലെ മാംസവും അസ്ഥിയുമുള്ള ആളുകളാണ് ദൈവജനമെന്നും അവരിൽ നിന്ന് മാറി ഒറ്റപ്പെട്ടു നില്ക്കാതെയും തങ്ങൾക്കു ലഭിച്ച ദാനം ഒരു സവിശേഷാനുകൂല്യമായി കരുതാതെയും അവർക്കായി സമർപ്പണ ബോധത്തോടെ പ്രവർത്തിക്കണമെന്നും നവവൈദികരോട് ലെയോ പതിനാലാമന്‍ പാപ്പ. മെയ് 31 ശനിയാഴ്ച വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ, റോം രൂപതയ്ക്കുവേണ്ടി പതിനൊന്ന് ഡീക്കന്മാർക്ക് വൈദികപട്ടം നല്കിയ തിരുക്കർമ്മ മദ്ധ്യേ സുവിശേഷ സന്ദേശം നല്കുകയായിരുന്നു റോമിൻറെ മെത്രാൻ കൂടിയായ ലെയോ പതിനാലാമൻ പാപ്പ.
വൈദികൻറെ അനന്യത നിത്യ പരമ പുരോഹിതനായ ക്രിസ്തുവുമായുള്ള അവൻറെ ഐക്യത്തെ ആശ്രയിച്ചിരിക്കുന്നുവെന്ന് പാപ്പു നവവൈദികരെ ഓർമ്മപ്പെടുത്തി. പൗരോഹിത്യം സ്വീകരിക്കുന്നവർ യേശുവിൻറെ രീതിയിലായിത്തീരണമെന്നും ദൈവത്തിൽ നിന്നുള്ളവരാകുകയും ദൈവത്തിൻറെ ദാസരാകുകയും ദൈവജനമാകുകയും ചെയ്യുന്നത് വഴി ഭൂമിയുമായി യഥാർത്ഥത്തിൽ ബന്ധിപ്പിക്കപ്പെടുകയാണെന്നും പാപ്പ പറഞ്ഞു. വൈദികരും ദൈവജനവും തമ്മിൽ ഉണ്ടായിരിക്കേണ്ട ബന്ധത്തെക്കുറിച്ചും പാപ്പ വിശദീകരിച്ചു. പൗരോഹിത്യാഭിഷേകവേളയിൽ അനുഭവിക്കുന്ന ദിവ്യമായ ആനന്ദത്തിൻറെ ആഴവും അതിൻറെ ദൈർഘ്യം പോലും ജനങ്ങളുമായുള്ള ബന്ധത്തിന് ആനുപാതികമായിരിക്കണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.
റോം രൂപതയ്ക്കു വേണ്ടി അഭിഷിക്തരായ 11 പുതിയ വൈദികരും 28 നും 49 നും ഇടയിൽ പ്രായമുള്ളവരാണ്. ലെയോ പതിനാലാമൻ പാപ്പ റോം രൂപതയിൽപെട്ടവർക്ക് ആദ്യമായി നല്‍കിയ തിരുപ്പട്ട ശുശ്രൂഷയെന്ന പ്രത്യേകത ശനിയാഴ്ച നടന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് ഉണ്ടായിരിന്നു. വൈദികരായി അഭിഷിക്തരാകുന്നവരിൽ ഏഴ് പേർ റോം രൂപതാ സെമിനാരിയിൽ പരിശീലനം നേടിയരും നാല് പേർ റെദെംതോറിസ് മാത്തർ സെമിനാരിയിൽ പരിശീലനം നേടിയവരുമാണ്.
⧪ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
