News
ആറര പതിറ്റാണ്ട് ദരിദ്രരായ കുഞ്ഞുങ്ങള്‍ക്ക് പുതുജീവിതം സമ്മാനിച്ച 'തായ്‌വാന്റെ മദര്‍ തെരേസ' വിടവാങ്ങി
പ്രവാചകശബ്ദം 02-06-2025 - Monday
തായ്‌പേയ്: 65 വർഷത്തോളം തായ്‌വാനിലെ വിദൂര ഗ്രാമത്തില്‍ ദരിദ്രരായ കുട്ടികളെ പരിചരിച്ചു അവര്‍ക്ക് പുതുജീവിതം സമ്മാനിച്ച ഇറ്റാലിയന്‍ സന്യാസിനി നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടു. വടക്കൻ തായ്‌വാനിലെ ഹ്സിഞ്ചു കൗണ്ടിയിലെ ഗ്രാമത്തിൽ ആറര പതിറ്റാണ്ട് സേവനം ചെയ്ത സിസ്റ്റർ ഗ്യൂസെബിയാന ഫ്രോംഗിയ തൊണ്ണൂറ്റിയാറാമത്തെ വയസ്സിലാണ് ഈശോയുടെ സന്നിധിയിലേക്ക് യാത്രയായത്. ഹ്സിഞ്ചു കൗണ്ടി സുബെയ് സിറ്റി മേയർ ചെങ് ചാവോ-ഫാങ്ങാണ് നാടിന് വേണ്ടി രാവും പകലും സേവനം ചെയ്ത സിസ്റ്റർ ഗ്യൂസെബിയാന ഫ്രോംഗിയയുടെ വിയോഗ വാര്‍ത്ത പുറംലോകത്തെ അറിയിച്ചത്.
1932-ൽ ഇറ്റലിയിലെ സർഡിനിയയിൽ ജനിച്ച ഫ്രോംഗിയ സന്യാസ വ്രത വാഗ്ദാനം നടത്തിയ ശേഷം 1960കളിലാണ് തായ്‌വാനില്‍ എത്തിച്ചേരുന്നത്. ഹ്സിഞ്ചു കൗണ്ടിയിലെ ജിയാൻഷി മേഖലയില്‍ വിദ്യാഭ്യാസം വിദൂരത്തായിരിന്ന കാലമായിരിന്നു അത്. തദ്ദേശീയരായ കുട്ടികളെ പഠിപ്പിക്കുന്നതിനും മിഷ്ണറി പ്രവർത്തനങ്ങൾ നടത്തുന്നതിനുമായി തന്റെ ജീവിതം സിസ്റ്റർ ഗ്യൂസെബിയാ സമർപ്പിക്കുകയായിരിന്നു. കിന്റർഗാർട്ടന്‍ ഒരുക്കി ആയിരകണക്കിന് കുഞ്ഞുങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കുവാനും അവരുടെ ജീവിതത്തെ പടുത്തുയര്‍ത്താനും ഈ സന്യാസിനി രാവും പകലുമില്ലാതെ അധ്വാനിച്ചിരിന്നു. സിസ്റ്ററുടെ നിസ്വാര്‍ത്ഥമായ സേവനം തദ്ദേശീയ സമൂഹത്തിലെ പാവങ്ങളിലേക്കും അടിച്ചമര്‍ത്തപ്പെട്ടവരിലേക്കും നീണ്ടു.
"തായ്‌വാനിലെ മദർ തെരേസയ്ക്ക് തുല്യം" എന്നാണ് സുബെയ് സിറ്റി മേയർ ചെങ് ചാവോ സന്യാസിനിയെ വിശേഷിപ്പിച്ചത്. പ്രാദേശിക ഭാഷയായ അതയാലിൽ അമ്മ എന്നർത്ഥം വരുന്ന "മുമു" എന്ന പേരിലാണ് സിസ്റ്റര്‍ ഫ്രോംഗിയ അറിയപ്പെട്ടിരിന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിസ്റ്ററുടെ ഇടപെടലില്‍ ജീവിതം കരുപിടിപ്പിച്ച നിരവധി പേര്‍ രാജ്യത്തിന്റെ വിവിധ മേഖലകളില്‍ സേവനം ചെയ്യുന്നുണ്ട്. ഇറ്റാലിയൻ വംശജയായ കന്യാസ്ത്രീ, തായ്‌വാൻ പൗരയാകാൻ ആഗ്രഹിക്കുന്നുവെന്ന് ഭരണകൂടം മനസിലാക്കി കഴിഞ്ഞ വര്‍ഷം ജൂണിൽ സിസ്റ്റര്‍ ഫ്രോംഗിയയ്ക്കു പൗരത്വം നല്‍കിയിരിന്നു.
⧪ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
