News

ക്രിസ്തുവിനെ മറ്റുള്ളവരോട് ധൈര്യപൂര്‍വ്വം പ്രഘോഷിക്കണം: ആഹ്വാനവുമായി ലെയോ പതിനാലാമൻ പാപ്പ

പ്രവാചകശബ്ദം 05-06-2025 - Thursday

വത്തിക്കാന്‍ സിറ്റി: ക്രിസ്തുവിനെ വിശ്വസ്തതാപൂർവ്വം അനുധാവനം ചെയ്യാനും ധൈര്യപൂർവ്വം അവിടുത്തെ പ്രഘോഷിക്കാനും ആഹ്വാനം ചെയ്‌ത്‌ ലെയോ പതിനാലാമൻ പാപ്പ. ജൂൺ 4 ബുധനാഴ്ച വത്തിക്കാനിൽ വിശ്വാസികള്‍ക്ക് അനുവദിച്ച പൊതുകൂടിക്കാഴ്ച സമ്മേളനത്തിന്റെ അവസാനം വിവിധ ഭാഷക്കാരായ തീർത്ഥാടകരെയും സന്ദർശകരെയും അഭിസംബോധന ചെയ്ത അവസരത്തിലാണ് ക്രൈസ്തവ വിശ്വാസം പ്രഘോഷിക്കാനുള്ള ആഹ്വാനം പാപ്പ നടത്തിയത്. ധൈര്യപൂർവ്വം കർത്താവിനെ അനുഗമിച്ചുകൊണ്ട്, നിങ്ങൾ ഓരോരുത്തർക്കും ക്രിസ്തു നൽകുന്ന വിളിക്ക് ഉത്തരം നൽകാൻ പാപ്പ പോളണ്ടില്‍ നിന്നെത്തിയവരെ ഉദ്‌ബോധിപ്പിച്ചു.

വിശ്വാസജീവിതത്തിൽ വിശുദ്ധരും വാഴ്ത്തപ്പെട്ടവരും നമുക്ക് മാതൃകയാണെന്ന് ഓർമ്മിപ്പിച്ച പാപ്പ, പോളണ്ടിലെ ലെദ്നീസ ക്യാമ്പിൽ നടക്കാനിരിക്കുന്ന യുവജനനസംഗമത്തിന്റെ മധ്യസ്ഥനായ വാഴ്ത്തപ്പെട്ട പിയർ ഫ്രസാത്തിയെ പ്രത്യേകം പരാമർശിച്ചു. ഇറ്റാലിയൻ ഭാഷക്കാരായ തീർത്ഥാടകരെയും വിശ്വാസികളെയും അഭിവാദ്യം ചെയ്യവേ, തങ്ങളെത്തന്നെ ക്രിസ്തുവിന് സമർപ്പിക്കാനും, കുടുംബങ്ങളിലും തങ്ങൾ ആയിരിക്കുന്ന എല്ലായിടങ്ങളിലും അവിടുത്തെ ധൈര്യപൂർവ്വം പ്രഘോഷിക്കാനും പാപ്പ ഓര്‍മ്മിപ്പിച്ചു. വിശ്വാസജീവിതത്തിൽ ആഴപ്പെടാനും, അതുവഴി സുവിശേഷവത്കരണത്തിൽ സവിശേഷപങ്കാളികളാകാനും പാപ്പ വിശ്വാസികളെ ആഹ്വാനം ചെയ്തു.

പരിശുദ്ധാത്മാവിന്റെ വരവിനെ അനുസ്മരിക്കുന്ന പന്തക്കുസ്താ തിരുനാളിനൊരുങ്ങുന്ന ദിവസങ്ങളിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് ഓർമ്മിപ്പിച്ച പാപ്പ, ആത്മാവിന്റെ പ്രവർത്തനങ്ങളോട് സഹകരിക്കാനും, അവന്റെ പ്രകാശത്തിനും ശക്തിക്കുമായി പ്രാർത്ഥിക്കാനും ഉദ്‌ബോധിപ്പിച്ചു. സ്പാനിഷ് ഭാഷയിൽ ആളുകളെ അഭിവാദ്യം ചെയ്യവേ, ജീവിതത്തിൽ ക്രിസ്തുവിന്റെ സാന്നിദ്ധ്യം ഉണ്ടാകാനും അത് തിരിച്ചറിയാനും വേണ്ടി പ്രാർത്ഥിക്കാനും, ജീവിതത്തിന്റെ അന്ധകാരനിമിഷങ്ങളിലൂടെയും ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വത്തിലൂടെയും കടന്നുപോകുന്ന യുവജനങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാനും പാപ്പാ ആഹ്വാനം ചെയ്തിരുന്നു. മുപ്പത്തിഅയ്യായിരത്തോളം ആളുകളാണ് ഇന്നലെ ബുധനാഴ്ച വത്തിക്കാനിൽ പാപ്പ അനുവദിച്ച പൊതുകൂടിക്കാഴ്ചാസമ്മേളനത്തിൽ സംബന്ധിച്ചത്.

പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍


Related Articles »