News - 2025
നൈജീരിയയില്‍ ഇരുനൂറിലേറെ പേർ കൊല്ലപ്പെട്ടു, ഭൂരിഭാഗം പേരും ക്രൈസ്തവര്‍; പ്രാര്‍ത്ഥനയുമായി പാപ്പ
പ്രവാചകശബ്ദം 16-06-2025 - Monday
അബൂജ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയിലെ ബെന്യൂ സംസ്ഥാനത്ത് ഭീകരാക്രമണത്തിൽ ഇരുനൂറിലേറെ പേർ കൊല്ലപ്പെട്ടു. ദാരുണമായി കൊല്ലപ്പെട്ടവരിലേറെയും ക്രൈസ്‌തവരാണ്. വെള്ളിയാഴ്‌ച രാത്രിയും ശനിയാഴ്ച പുലർച്ചെയുമായി യേൽവാതയിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തെ തുടര്‍ന്നു നിരവധി പേരെ കാണാതായി. പ്രദേശത്തെ കാത്തലിക് മിഷൻ അഭയമൊരുക്കിയവരാണ് കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിരവധി ആളുകളെ ഇപ്പോഴും കാണാനില്ല. അനേകം ആളുകള്‍ക്ക് പരിക്കേറ്റു, മതിയായ വൈദ്യസഹായം ലഭിക്കാതെ നിരവധിപേരുണ്ട്. നിരവധി കുടുംബങ്ങളെ അവരുടെ കിടപ്പുമുറികൾക്കുള്ളിൽ പൂട്ടിയിട്ട് അഗ്നിയ്ക്കിരയാക്കുകയായിരിന്നുവെന്ന് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റിയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. നൈജീരിയയിലെ മധ്യമേഖലയില്‍ സ്ഥിതി ചെയ്യുന്ന ബെന്യുവിലെ തെക്ക് ഭാഗം ക്രൈസ്തവര്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലമാണ്. സംസ്ഥാനത്തു ദിവസവും നടക്കുന്ന രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കണമെന്ന് ആംനസ്റ്റി ഇന്‍റര്‍നാഷണൽ നൈജീരിയൻ സർക്കാരിനോടാവശ്യപ്പെട്ടു. ബെന്യൂവില്‍ നടന്ന ഭയാനകമായ കൂട്ടക്കൊലയുടെ ഇരകൾക്കായി ഇന്നലെ ഞായറാഴ്ച ലെയോ മാർപാപ്പ പ്രാർത്ഥിച്ചു.
Pope Leo prays for the victims of a “terrible massacre” in Benue State, Nigeria.
— Vatican News (@VaticanNews) June 15, 2025
Around 200 people were “brutally killed” in Yelwata, in the Guma Local Government Area on the night of the 13th/14th June, the Pope said, most of them internally displaced persons “sheltered by the… pic.twitter.com/gOZw8Ny0L2
ജൂൺ 13, 14 തീയതികളിൽ രാത്രിയിൽ ഗുമ തദ്ദേശ സ്വയംഭരണ പ്രദേശമായ യെൽവാട്ടയിൽ ഏകദേശം 200 പേർ ക്രൂരമായി കൊല്ലപ്പെട്ടുവെന്നും അവരിൽ ഭൂരിഭാഗവും പ്രാദേശിക കത്തോലിക്ക മിഷനുകളില്‍ അഭയം പ്രാപിച്ച ആന്തരികമായി കുടിയിറക്കപ്പെട്ട ആളുകളായിരുന്നുവെന്ന്‍ പാപ്പ അനുസ്മരിച്ചു. ഞായറാഴ്ച ത്രികാല പ്രാർത്ഥന നടത്തുന്നതിന് തൊട്ടുമുമ്പ് സംസാരിച്ച മാർപാപ്പ, നൈജീരിയയിൽ സുരക്ഷ, നീതി, സമാധാനം എന്നിവ പുലരുന്നതിന് പ്രാർത്ഥിച്ചു. അക്രമത്തിന് നിരന്തരം ഇരകളായ ബെന്യൂ സംസ്ഥാനത്തെ ഗ്രാമീണ ക്രിസ്ത്യൻ സമൂഹങ്ങളെക്കുറിച്ച് താൻ ചിന്തിക്കുന്നുണ്ടെന്നും പാപ്പ പറഞ്ഞു.
കന്നുകാലികൾക്ക് മേച്ചിൽസ്ഥലം തേടുന്ന ഇടയന്മാരും കൃഷിക്ക് കൃഷിയോഗ്യമായ ഭൂമി ആവശ്യമുള്ള കർഷകരും തമ്മിലുള്ള സംഘർഷങ്ങൾ കാരണം, ഭൂവിനിയോഗത്തെച്ചൊല്ലി പ്രദേശത്തു മത്സരം നേരിടുന്നുണ്ട്. വംശീയവും മതപരവുമായ വിഭജനങ്ങളെയും തുടര്‍ന്നാണ് സംഘർഷങ്ങൾ പലപ്പോഴും വഷളാകുന്നത്. കഴിഞ്ഞ മാസം, നൈജീരിയയിലെ ബെന്യൂ സംസ്ഥാനത്തെ ഗ്വെർ വെസ്റ്റ് ജില്ലയിലുടനീളം നടന്ന വാരാന്ത്യ ആക്രമണ പരമ്പരയിൽ കുറഞ്ഞത് 42 പേരെ ഫുലാനി ഹെര്‍ഡ്മാന്‍ തീവ്രവാദികള്‍ ക്രൂരമായി കൊലപ്പെടുത്തിയിരിന്നു.
⧪ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
