News - 2025
“യുദ്ധം കൊണ്ട് നമുക്കെല്ലാം നഷ്ടമായേക്കാം”; മുന്‍ഗാമിയുടെ വാക്കുകൾ ആവർത്തിച്ച് ലെയോ പാപ്പ
പ്രവാചകശബ്ദം 19-06-2025 - Thursday
വത്തിക്കാന്‍ സിറ്റി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നുവരുന്ന സായുധ സംഘർഷങ്ങളും യുദ്ധങ്ങളും സഭയുടെ ഹൃദയത്തെ മുറിപ്പെടുത്തുന്നുണ്ടെന്നും, യുദ്ധം കൊണ്ട് നമുക്കെല്ലാം നഷ്ടമായേക്കാമെന്നും ലെയോ പതിനാലാമൻ പാപ്പ. ജൂൺ 18 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ച വേളയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. "യുദ്ധത്തോടെ എല്ലാം നഷ്ടപ്പെട്ടേക്കാം" എന്ന പിയൂസ് പന്ത്രണ്ടാം പാപ്പായുടെ വാക്കുകൾ ആവര്‍ത്തിച്ചു. യുദ്ധങ്ങളെ സാധാരണ സംഭവങ്ങളായി കണക്കാക്കുന്ന മനസ്ഥിതി അവസാനിക്കണമെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.
രണ്ടാം ലോകമഹായുദ്ധകാലത്ത് പന്ത്രണ്ടാം പിയൂസ് പാപ്പാ പറഞ്ഞ, "സമാധാനം കൊണ്ട് നമുക്കൊന്നും നഷ്ടമാകുന്നില്ല, എന്നാൽ യുദ്ധം കൊണ്ട് നമുക്കെല്ലാം നഷ്ടമായേക്കാം" എന്ന വാക്കുകൾ ആർത്തിച്ചുകൊണ്ടാണ് ലെയോ പതിനാലാമൻ പാപ്പ യുദ്ധമെന്ന തിന്മയ്‌ക്കെതിരെ സ്വരമുയര്‍ത്തിയത്. യുക്രൈൻ, ഇറാൻ, ഇസ്രായേൽ, ഗാസാ തുടങ്ങി, യുദ്ധങ്ങൾ അരങ്ങേറുന്ന ലോകത്തിന്റെ വിവിധയിടങ്ങളിൽനിന്നുയരുന്ന വിലാപം സഭയുടെ ഹൃദയത്തെ മുറിവേൽപ്പിക്കുന്നുണ്ടെന്ന് പാപ്പ പ്രസ്താവിച്ചു.
യുദ്ധങ്ങളുമായി പൊരുത്തപ്പെട്ടു ജീവിക്കുകയെന്നതു പരിതാപകരമായ അവസ്ഥയാണെന്നും ശക്തവും സങ്കീർണവുമായ ആയുധങ്ങളോടുള്ള ആകർഷണത്തിൽപ്പെടരുതെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. അത്തരം പ്രലോഭനങ്ങളെ തള്ളിക്കളയാൻ നമുക്കാകണം.
യുദ്ധങ്ങളിൽ വിവിധ തരങ്ങളിലുള്ള ശാസ്ത്ര സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന ആയുധങ്ങൾ ഇക്കാലത്ത് ഉപയോഗിക്കുന്നതുകൊണ്ടുതന്നെ, മുൻകാലങ്ങളെക്കാൾ ഏറെ വലിയ ക്രൂരതയിലേക്കാണ് നാം നയിക്കപ്പെടുന്നതെന്ന് രണ്ടാം വത്തിക്കാൻ കൗൺസിലിലെ “ഗൗദിയും എത് സ്‌പേസ്” (n.79) ഉദ്ധരിച്ചുകൊണ്ട് പാപ്പ പ്രസ്താവിച്ചു.
