News - 2025
കുരിശിനെ അവഹേളിച്ച് ഇന്ത്യൻ വംശജയായ കനേഡിയൻ റാപ്പർ
പ്രവാചകശബ്ദം 23-06-2025 - Monday
ഒട്ടാവ: കുരിശിനെ അവഹേളിച്ച് ഇന്ത്യൻ വംശജയായ കനേഡിയൻ റാപ്പർ പങ്കുവെച്ച മ്യൂസിക് വീഡിയോയ്ക്കു എതിരെ പ്രതിഷേധം കനക്കുന്നു. ജെനസിസ് യാസ്‌മിൻ മോഹൻരാജ് എന്ന ടോമി ജെനസിസിന്റെ സംഗീത ആല്‍ബത്തിനെതിരെയാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. കഴിഞ്ഞ ദിവസം 'ട്രൂ ബ്ലൂ' എന്ന പേരില്‍ പുറത്തിറക്കിയ മ്യൂസിക് വീഡിയോ ആല്‍ബത്തില്‍ ഹിന്ദു ദേവതയോട് സാദൃശ്യം തോന്നുന്ന വിധത്തില്‍ അർദ്ധ നഗ്നയായി കുരിശും പിടിച്ചാണ് ഇവർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പാട്ടിനിടെ ടോമി കുരിശിൽ അത്യന്തം അശ്ലീലമായ രീതിയിൽ നക്കുകയും അശ്ലീല ചായ്‌വോടെ കൈ കൂപ്പുകയും ചെയ്യുന്നുണ്ട്.
സ്വകാര്യ ഭാഗങ്ങളില്‍ കുരിശുവെച്ചും ഇവര്‍ വീഡിയോയില്‍ അവഹേളിക്കുന്നുണ്ട്. വിശ്വാസ അവഹേളനം നടത്തി കാഴ്‌ചക്കാരെ കൂട്ടാനുള്ള ഗായികയുടെ തരംതാണ ശ്രമമാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു. ക്രൈസ്തവരെയും ഹൈന്ദവരെയും ഒരുപോലെ അവഹേളിക്കുന്ന ബോധപൂർവ്വമായ നീക്കമാണിതെന്ന് പലരും ചൂണ്ടിക്കാട്ടി. 'ഇത് ദൈവനിന്ദയാണെന്നും വിശ്വാസ വികാരങ്ങളെ വ്രണപ്പെടുത്തുന്നത് ഒരു ഫാഷനായി മാറിയിരിക്കുകയാണെന്നുമുള്ള നിരവധി അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയായില്‍ ഉയരുകയാണ്.
അതേസമയം വീഡിയോ റിപ്പോര്‍ട്ട് ചെയ്തു യൂട്യൂബില്‍ നിന്നു നീക്കം ചെയ്യാനുള്ള ക്യാംപെയിനും നടക്കുന്നുണ്ട്. ഇന്ത്യൻ പശ്ചാത്തലമുള്ള കുടുംബത്തില്‍ നിന്നുള്ള ജെനസിസ് യാസ്‌മിൻ നിലവില്‍ കാനഡയിലാണ് താമസിക്കുന്നത്. അടുത്ത കാലത്ത് ഇവര്‍ ഇറക്കുന്ന പല വീഡിയോകളും അത്യന്തം അരോചകമായി തോന്നുന്നതായി പലരും അഭിപ്രായപ്പെട്ടിരിന്നു. വീഡിയോക്ക് ചുവടെ വന്നിരിക്കുന്ന അയ്യായിരത്തോളം കമന്റുകളില്‍ ഭൂരിഭാഗവും പ്രതിഷേധം അറിയിക്കുന്നതാണ്.
