News - 2025
ഞാൻ നിങ്ങളോട് ഒപ്പമുണ്ട്: മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവരോട് ലെയോ പതിനാലാമന്‍ പാപ്പ
പ്രവാചകശബ്ദം 26-06-2025 - Thursday
വത്തിക്കാന്‍ സിറ്റി: മധ്യപൂര്‍വ്വേഷ്യയിലെ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരോടുള്ള തന്റെ അടുപ്പം പ്രകടിപ്പിച്ച് ലെയോ പതിനാലാമന്‍ പാപ്പ. കഴിഞ്ഞ ഞായറാഴ്ച ഡമാസ്കസിലെ മാർ ഏലിയാസിന്റെ നാമധേയത്തിലുള്ള ഗ്രീക്ക് ഓർത്തഡോക്സ് ദേവാലയത്തിൽ നടന്ന തീവ്രവാദ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, പശ്ചിമേഷ്യൻ ക്രൈസ്തവർക്ക് തന്റെയും ആഗോള സഭ മുഴുവന്റെയും സാമീപ്യം ലെയോ പതിനാലാമൻ പാപ്പ ഉറപ്പുനൽകി. ഇന്നലെ ജൂൺ 25 ബുധനാഴ്ച വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിൽ സംസാരിക്കവേയാണ് മധ്യപൂർവ്വേഷ്യയില്‍ നടന്നുവരുന്ന സംഘർഷങ്ങളുമായി ബന്ധപ്പെട്ട ഗുരുതര പ്രശ്നങ്ങളെ പാപ്പ പരാമർശിച്ചത്.
"മധ്യപൂർവദേശത്തെ ക്രിസ്ത്യാനികളോട്, ഞാൻ പറയുന്നു: ഞാൻ നിങ്ങളോട് ഒപ്പമുണ്ട്! സഭ മുഴുവനും നിങ്ങളോട് അടുപ്പത്തിലാണ്!" ലെയോ പാപ്പ വത്തിക്കാന്‍ ചത്വരത്തില്‍ തിങ്ങികൂടിയ പതിനായിരങ്ങളെ സാക്ഷിയാക്കി പറഞ്ഞു. വർഷങ്ങളായുള്ള സംഘർഷത്തിനും അസ്ഥിരതയ്ക്കും ശേഷവും സിറിയ ഇപ്പോഴും നേരിടുന്ന അഗാധമായ ദുർബലതയെ ഓർമ്മിപ്പിക്കുന്നതാണ് ഈ ദാരുണമായ സംഭവമെന്നും പാപ്പ പറഞ്ഞു. അന്താരാഷ്ട്രസമൂഹം ഈ രാജ്യത്തിൽനിന്ന് മുഖം തിരിക്കരുതെന്നും, സമാധാനത്തിനും അനുരഞ്ജനത്തിനും വേണ്ടിയുള്ള പരിശ്രമങ്ങൾ നടത്തുകയും, സിറിയക്ക് ഐക്യദാർഢ്യത്തിന്റെതായ സഹായസഹകരണങ്ങൾ നൽകുകയും ചെയ്യേണ്ടതുണ്ടെന്നും പാപ്പ ഓർമ്മിപ്പിച്ചു.
കഴിഞ്ഞ ഞായറാഴ്ച ഡമാസ്കസിലെ ഓർത്തഡോക്സ് ദേവാലയത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ ഭീകരാക്രമണത്തില്‍ മുപ്പതോളം വിശ്വാസികള്‍ക്ക് ജീവൻ നഷ്ടപ്പെട്ടു. ജൂൺ 22-ന് ഞായറാഴ്ച കോർപ്പസ് ക്രിസ്റ്റി തിരുനാൾ ദിനത്തിൽ സിറിയൻ തലസ്ഥാനത്തിന്റെ പ്രാന്തപ്രദേശത്തുള്ള ദൗയിലയിലെ സെന്റ് ഏലിയാസ് ഗ്രീക്ക് ഓർത്തഡോക്സ് പള്ളിയിൽ ആയുധധാരികളായ ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികളാണ് ചാവേര്‍ ആക്രമണം നടത്തിയത്. 2024 ഡിസംബറിൽ അസദ് ഭരണകൂടത്തിന്റെ പതനത്തിനു ശേഷം ഇസ്ലാമിക് സ്റ്റേറ്റ്സ് നടത്തിയ ആദ്യ ആക്രമണത്തിൽ 63 പേർക്ക് പരിക്കേറ്റിരിന്നു. ഇവരില്‍ ചിലരുടെ ആരോഗ്യ നില ഇപ്പോഴും ഗുരുതരമാണ്.
