News

നൂറ്റാണ്ടുകള്‍ പഴക്കമുള്ള വെസ്റ്റ് ബാങ്കിലെ ക്രൈസ്തവ ദേവാലയത്തിന് നേരെ നടന്ന ആക്രമണത്തെ അപലപിച്ച് ക്രിസ്ത്യൻ നേതൃത്വം

പ്രവാചകശബ്ദം 15-07-2025 - Tuesday

ജെറുസലേം: വെസ്റ്റ് ബാങ്കിലെ അവശേഷിക്കുന്ന അവസാനത്തെ ക്രിസ്ത്യൻ പട്ടണമായ തായ്‌ബെയില്‍ സ്ഥിതി ചെയ്യുന്ന അഞ്ചാം നൂറ്റാണ്ടില്‍ സ്ഥാപിക്കപ്പെട്ട സെന്റ് ജോർജ്ജ് ദേവാലയത്തില്‍ ഇസ്രായേലി കുടിയേറ്റക്കാര്‍ നടത്തിയ ആക്രമണത്തെ അപലപിച്ച് പ്രാദേശിക ക്രിസ്ത്യൻ നേതാക്കൾ. ആക്രമണം ദേവാലയത്തിനും അതിനടുത്തുള്ള ക്രിസ്ത്യൻ സെമിത്തേരിക്കും കേടുപാടുകൾ വരുത്തിയെന്നും ക്രിസ്ത്യൻ സമൂഹത്തിനെ നേരിട്ടു ലക്ഷ്യംവച്ചുള്ള ആക്രമണത്തിന്റെ ഭാഗമാണിതെന്ന് കരുതുന്നതായും പ്രാദേശിക ക്രിസ്ത്യൻ നേതാക്കൾ പറഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് ദേവാലയത്തിനും സെമിത്തേരിയ്ക്കും നേരെ ആക്രമണമുണ്ടായത്. അഗ്നിയ്ക്കിരയാക്കുവാനായിരിന്നു ശ്രമം.

ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയാർക്കീസ് തിയോഫിലോസ് മൂന്നാമനും ലാറ്റിൻ പാത്രിയാർക്കീസ് പിയർബാറ്റിസ്റ്റ പിസാബല്ലയും തായ്ബെ ഗ്രാമത്തിൽ ഇന്നലെ സന്ദര്‍ശനം നടത്തി. ആക്രമണത്തെ അപലപിക്കുകയാണെന്നും ഇസ്രായേൽ അധികൃതർ ആക്രമണ സംഭവത്തില്‍ പ്രതികരിച്ചില്ലായെന്നും ഇരുവരും പറഞ്ഞു. ക്രൈസ്തവരെ അവരുടെ പൂർവ്വിക ഭൂമിയിൽ നിന്ന് പുറത്താക്കാനുള്ള പ്രചാരണത്തിന്റെ ഭാഗമായുള്ള ആക്രമണമാണിതെന്ന് ജറുസലേമിലെ വിവിധ സഭാ മേധാവികളുടെ കൗൺസിൽ പ്രസ്താവിച്ചു.

കന്നുകാലികളെ ക്രൈസ്തവരുടെ കൃഷിയിടങ്ങളിലേക്ക് മേയാൻ കൊണ്ടുവിടുക, ഉപജീവന സഹായമായ ഒലിവ് തോട്ടങ്ങൾ നശിപ്പിക്കുക, വീടുകൾ ആക്രമിക്കുക തുടങ്ങിയ ആക്രമണ സംഭവങ്ങൾ സമീപ മാസങ്ങളിൽ ആവർത്തിച്ചുള്ളതായി ക്രിസ്ത്യൻ നേതാക്കൾ വെളിപ്പെടുത്തിയതായി 'കാത്തലിക് ഹെറാള്‍ഡ്' റിപ്പോര്‍ട്ട് ചെയ്യുന്നു. "നിങ്ങൾക്ക് ഇവിടെ ഭാവിയില്ല" എന്നെഴുതിയ ബോർഡുകളും ഇസ്രായേലി കുടിയേറ്റക്കാർ സ്ഥാപിച്ചിട്ടുണ്ട്.

ഇംഗ്ലണ്ടിലെയും വെയിൽസിലെയും ബിഷപ്പ്സ് കോൺഫറൻസിന്റെ അന്താരാഷ്ട്ര കാര്യ വകുപ്പിന്റെ അധ്യക്ഷൻ ബിഷപ്പ് നിക്കോളാസ് ഹഡ്‌സൺ ആക്രമണത്തെ അപലപിച്ചു. പലസ്തീൻ ക്രൈസ്തവ സമൂഹത്തോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയാണെന്നും അധികാരികളിൽ നിന്ന് നിർണായക നടപടി ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. അക്രമ സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ച് പരിശുദ്ധ സിംഹാസനത്തിലെ ഇസ്രായേലി അംബാസഡർ യാരോൺ സൈഡ്മാൻ രംഗത്ത് വന്നിട്ടുണ്ട്. ആക്രമണം ഗൗരവമായി അന്വേഷിക്കുമെന്നു അദ്ദേഹം പറഞ്ഞു. ജോർദാനിലെ അബ്ദുള്ള രണ്ടാമൻ രാജാവും ആക്രമണങ്ങളെ അപലപിച്ചിരിന്നു. വെസ്റ്റ് ബാങ്കിലെ ഏകദേശം 61% വരുന്ന ഏരിയ സി പൂർണ്ണമായും ഇസ്രായേലിന്റെ നിയന്ത്രണത്തിലാണ്. ഇവിടെയാണ് അധിനിവേശ ആക്രമണങ്ങള്‍ നടക്കുന്നത്.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍


Related Articles »