News
'കരുണ കാണിക്കൂ, യുദ്ധം നിര്‍ത്തി ആളുകളെ കൊല്ലുന്നത് അവസാനിപ്പിക്കൂ'; യാചനയുമായി ഗാസയിലെ ഏക കത്തോലിക്ക വൈദികന്‍
പ്രവാചകശബ്ദം 26-09-2025 - Friday
ഗാസ: "ഇവിടെ എല്ലാവരും കരുണയ്ക്കായി അപേക്ഷിക്കുകയാണ്, കരുണ കാണിക്കൂ, അനുകമ്പ കാണിക്കൂ, ഈ യുദ്ധം ഒന്നു അവസാനിപ്പിക്കൂ" ഗാസയിലെ ഏക കത്തോലിക്ക വൈദികനായ ഫാ. ഗബ്രിയേൽ റൊമാനെല്ലി കഴിഞ്ഞ ദിവസം പങ്കുവെച്ച ഒരു വീഡിയോയിൽ പറഞ്ഞ വാക്കുകളാണ്. ഇസ്രായേല്‍ പാലസ്തീനിലും ഗാസയിലുമായി നടത്തുന്ന നരനായാട്ടിനെതിരെ കനത്ത പ്രതിഷേധമാണ് ആഗോള തലത്തില്‍ ഉയരുന്നത്. ഇതിനിടെയാണ് സമാധാനത്തിന് വേണ്ടി അപേക്ഷയുമായി ഗാസയിലെ ഏക കത്തോലിക്ക ദേവാലയമായ തിരുകുടുംബ ദേവാലയത്തിന്റെ വികാരി രംഗത്ത് വന്നിരിക്കുന്നത്.
“ഇവിടെ ശരിക്കും ഭയാനകമായ കഥകളാണുള്ളത്. ആളുകൾ വളരെയധികം ദുഃഖിതരാണ്, എല്ലാവരോടും കരുണ കാണിക്കാനും ദൈവത്തിന് മുന്നില്‍ കരുണ പ്രകടിപ്പിക്കാനും അവർ അപേക്ഷിക്കുന്നു, ദൈവസ്നേഹത്തെപ്രതി ഈ യുദ്ധം അവസാനിപ്പിക്കാൻ എല്ലാവരോടും കരുണ കാണിക്കാനും അവർ അപേക്ഷിക്കുന്നു. ഗാസയിൽ ബോംബാക്രമണം തുടരുകയാണ്. സ്ഫോടനങ്ങള്‍ 200, 300 മീറ്റർ മാറി സംഭവിക്കുന്നുണ്ട്. സ്ഫോടനത്തിന്റെ ശബ്ദം വളരെ ഉച്ചത്തിൽ മുഴങ്ങുന്നു, അവരുടെ അടുത്തിരിക്കുന്നവരോ ആ സ്ഥലങ്ങളിലുള്ളവരോ ആയ ആളുകൾക്ക് അത് എങ്ങനെ ബാധിക്കുമെന്ന് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. എല്ലാ ദിവസവും കൂടുതൽ മരണങ്ങളും ഉണ്ടാകുന്നു.
പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരോട് എന്തു പറയണമെന്ന് ചിലപ്പോൾ തനിക്ക് അറിയില്ല. സമാധാനത്തിനു വേണ്ടി യഥാർത്ഥ പുരോഗതി ഇതുവരെ ഉണ്ടായിട്ടില്ല. എടുത്ത മോശം തീരുമാനങ്ങൾ തിരുത്തിയെഴുതിയിട്ടില്ല. തങ്ങളുടെ പൂർവ്വികർ ജനിച്ചതും അവർക്ക് അവകാശമുള്ളതുമായ വീടുകൾ പുനർനിർമ്മിക്കാൻ പോലും അനുമതിയില്ലാതെ ആയിരിക്കുന്നു. ലെയോ പതിനാലാമൻ മാർപാപ്പയും ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കീസായ കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസാബല്ലയും സമാധാനത്തിനായി നടത്തുന്ന ഇടപെടലുകള്‍ക്കു നന്ദിയര്‍പ്പിക്കുന്നതായും ഫാ. ഗബ്രിയേൽ റൊമാനെല്ലി പറഞ്ഞു. പ്രതിസന്ധിയുടെ ഈ കാലയളവില്‍ വിവിധ മതവിശ്വാസികളായ ആയിരക്കണക്കിന് കുടുംബങ്ങൾക്ക്, അഭയം ഒരുക്കിയും ഭക്ഷണവും മറ്റു വസ്തുക്കളും നല്‍കി ചേര്‍ത്തുപിടിക്കുന്ന ഇടവകയാണ് ഫാ. ഗബ്രിയേൽ റൊമാനെല്ലി അധ്യക്ഷനായ ഹോളി ഫാമിലി ദേവാലയം.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
