News - 2026

നൈജീരിയയിൽ തടങ്കലിലായിരുന്ന 86 ക്രൈസ്തവ വിശ്വാസികൾ മോചിതരായി

പ്രവാചകശബ്ദം 06-02-2026 - Friday

കടൂണ: നൈജീരിയയില്‍ സായുധധാരികള്‍ തട്ടിക്കൊണ്ടുപോയ 86 ക്രൈസ്തവ വിശ്വാസികൾ മോചിതരായി. വടക്കേ നൈജീരിയയിലെ കടുണ പ്രവിശ്യയിൽ നിന്നു ജനുവരി പതിനെട്ടാം തീയതി തട്ടിക്കൊണ്ടുപോയ വിശ്വാസികളെ വിവിധ സുരക്ഷാ സേനകളുടെ സംയുക്ത നീക്കത്തിലൂടെയാണ് മോചിപ്പിച്ചത്. രണ്ടു ദേവാലയങ്ങളിലായി നടന്ന ആക്രമണങ്ങൾക്കിടയിൽ, 166 വിശ്വാസികളെ തട്ടിക്കൊണ്ടു പോകുകയും തടവിലാക്കുകയും ചെയ്തിരുന്നു. ജനുവരി അവസാനത്തോടെ ഏകദേശം എൺപതോളം തടവുകാരെ വിട്ടയച്ചിരുന്നു.

ബാക്കിയുണ്ടായിരുന്ന എൺപത്തിയാറോളം വിശ്വാസികളെയാണ് ഫെബ്രുവരി നാലാം തീയതി മോചിപ്പിച്ചത്. വിവിധ സുരക്ഷാ സേനകളുടെ സംയുക്ത നീക്കത്തിലൂടെയാണ് അവരെ മോചിപ്പിച്ചതെന്നു അധികൃതർ പറഞ്ഞു. ഫെബ്രുവരി 4ന് രാത്രി 11നും പുലർച്ചെ 2നും ഇടയിൽ മാരോ നഗരത്തിന് ചുറ്റുമുള്ള ഒരു വനത്തിൽ ചില ട്രക്കുകൾ പ്രവേശിക്കുകയും പുറത്തുകടക്കുകയും ചെയ്യുന്നത് കണ്ടതിനെത്തുടർന്നാണ്, തട്ടിക്കൊണ്ടുപോയവരെ മോചിപ്പിച്ച വിവരം ഗ്രാമവാസികൾ തിരിച്ചറിഞ്ഞത്.

നേരത്തെ പള്ളിയിൽ ആരാധന നടക്കുന്നതിനിടെയാണ് അക്രമികൾ വൻതോതിൽ എത്തി ആരാധനാലയങ്ങൾ വളയുകയും, പ്രവേശന വഴികൾ തടസ്സപ്പെടുത്തി വിശ്വാസികളെ ബലപ്രയോഗത്തിലൂടെ തട്ടിക്കൊണ്ടുപോകുകയും ചെയ്തത്. വർഷങ്ങളായി സായുധ അക്രമം, കൂട്ട തട്ടിക്കൊണ്ടുപോകൽ, സിവിലിയന്മാർക്കും സന്യാസ സമൂഹങ്ങൾക്കും നേരെയുള്ള കടന്നുകയറ്റം എന്നിവയ്ക്ക് വേദിയായ വടക്കൻ-മധ്യ നൈജീരിയയിലെ ഏറ്റവും സംഘർഷഭരിതമായ പ്രദേശങ്ങളിലൊന്നാണ് കടുണ. പ്രദേശം കടന്നുപോകുന്ന ദയനീയ സാഹചര്യം വിവരിച്ച് നിരവധി തവണ മെത്രാന്‍മാര്‍ രംഗത്തുവന്നിരിന്നു. നൈജീരിയയിൽ, 2025-ൽ മാത്രം 3490 വിശ്വാസികളാണ് കൊല്ലപ്പെട്ടത്.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? ‍




Related Articles »