News - 2026

ഫാ. ജാക്വസ് ഹാമലിന്റെ ഓർമ്മ പുതുക്കി ഫ്രഞ്ച് പ്രസിഡന്റ്; ഭീകരതയ്ക്കു മുന്നിൽ ഫ്രാൻസ് വഴങ്ങില്ലെന്ന് മാക്രോൺ

പ്രവാചകശബ്ദം 28-07-2026 - Tuesday

പാരീസ്: ഫ്രാന്‍സില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിനിടെ ഇസ്ലാമിക ഭീകരവാദികള്‍ കഴുത്തറത്തു കൊന്ന ഫാ. ജാക്വസ് ഹാമലിന്റെ ദാരുണാന്ത്യത്തിന് പത്തു വര്‍ഷം തികഞ്ഞിരിക്കെ അനുസ്മരണവുമായി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേല്‍ മാക്രോണ്‍. വെറുപ്പിനെ തിരസ്കരിക്കുകയും സാഹോദര്യവും പ്രത്യാശയും ഉൾക്കൊള്ളുകയും ചെയ്ത വ്യക്തിയായതുകൊണ്ടാണ് ഫാ. ഹാമല്‍ ആക്രമിക്കപ്പെട്ടതെന്ന് പ്രസിഡന്‍റ് 'എക്സ്'-ല്‍ പങ്കുവെച്ച കുറിപ്പില്‍ പ്രസ്താവിച്ചു.

ഫാ. ജാക്വസ് ഹാമലിനെ നാം മറന്നിട്ടില്ല. പത്തു വർഷം മുൻപ് ഇതേ ദിവസമാണ്, രണ്ടു ഇസ്ലാമിസ്റ്റ് ഭീകരർ അദ്ദേഹത്തെ ഭീരുത്വത്തോടെ കൊലപ്പെടുത്തിയത്. വെറുപ്പിനെ തിരസ്കരിക്കുകയും സാഹോദര്യവും പ്രത്യാശയും ഉൾക്കൊള്ളുകയും ചെയ്ത വ്യക്തിയായതുകൊണ്ടാണ് അദ്ദേഹത്തെ തീവ്രവാദികള്‍ ലക്ഷ്യമിട്ടത്. അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവർക്കും ഇടവകക്കാർക്കും, സെന്റ്-എറ്റിയെൻ-ദു-റൂവ്രേയിലെ എല്ലാ നിവാസികൾക്കും ഫ്രാൻസിലെ കത്തോലിക്കർക്കും രാഷ്ട്രത്തിന്റെ സാഹോദര്യപൂർണ്ണവുമായ ആശംസകൾ നേരുകയാണെന്ന് മാക്രോൺ കുറിച്ചു.



"അദ്ദേഹത്തിന്റെ ഓർമ്മകൾ നമുക്ക് മേൽ ഒരു കടമ ചുമത്തുന്നുണ്ട്. റിപ്പബ്ലിക് ഉറപ്പുനൽകുകയും സംരക്ഷിക്കുകയും ചെയ്യുന്ന മനഃസാക്ഷിയുടെ സ്വാതന്ത്ര്യത്തെ മടുപ്പില്ലാതെ സംരക്ഷിക്കാൻ അത് നമ്മെ പ്രേരിപ്പിക്കുന്നു. ഇസ്ലാമിസ്റ്റ് ഭീകരതയ്ക്കു മുന്നിൽ ഫ്രാൻസ് ഒറ്റക്കെട്ടായി നിലകൊള്ളുന്നു. അതിന്റെ അടിസ്ഥാന മൂല്യങ്ങളോട് വിശ്വസ്തത പുലർത്തുന്നു". നമ്മെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് മുന്നിൽ ഒട്ടും വഴങ്ങില്ലായെന്ന് നിശ്ചയിച്ചുറപ്പിച്ചിരിക്കുകയാണെന്നും മാക്രോണ്‍ പ്രസ്താവിച്ചു.

2016 ജൂലൈ 26-ന് നോര്‍മണ്ടിയിലെ സെയിന്റ് ഏറ്റിയന്നെ-ഡു-റൌവ്റെ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരിക്കെയാണ് ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവികളായ ആദേല്‍ ഖെര്‍മിച്ചെ, അബ്ദേല്‍ മാലിക് പെറ്റിറ്റ്ജീന്‍ എന്നീ യുവാക്കള്‍ 85 വയസ്സുകാരനായ ഫാ. ജാക്വസ് ഹാമലിനെ കഴുത്തറത്ത് കൊലപ്പെടുത്തിയത്. അന്നു ഫാ. ഹാമലിനെ രക്തസാക്ഷിപ്പട്ടികയില്‍ ചേര്‍ക്കുവാന്‍ ഫ്രാന്‍സിസ് പാപ്പ നിര്‍ദ്ദേശം നല്‍കിയിരിന്നു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »