News - 2026

സമാധാനവും അനുരഞ്ജനവും സാധ്യമാകാന്‍ ജപമാല ചൊല്ലുക: അഭ്യര്‍ത്ഥനയുമായി അറേബ്യന്‍ വികാരിയേറ്റ്

പ്രവാചകശബ്ദം 02-03-2026 - Monday

അബുദാബി: മധ്യപൂര്‍വ്വേഷ്യയെ ഭീതിയിലാഴ്ത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സമാധാനവും അനുരഞ്ജനവും സാധ്യമാകാന്‍ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുവാന്‍ അഭ്യര്‍ത്ഥനയുമായി സതേണ്‍ അറേബ്യന്‍ അപ്പസ്തോലിക് വികാരിയേറ്റ്. യു.എ.ഇ, ഒമാൻ, യെമൻ എന്നിവിടങ്ങളുടെ പരിധിയിലുള്ള ദക്ഷിണ അറേബ്യയുടെ അപ്പസ്‌തോലിക് വികാരിയായി ബിഷപ്പ് പൗലോ മാർട്ടിനെല്ലിയാണ് ആഹ്വാനം നടത്തിയിരിക്കുന്നത്.

അധികാരികള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും ശാന്തമായി തുടരുവാനും ബിഷപ്പ് വിശ്വാസി സമൂഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാറ്റിനുമുപരി, സമാധാനത്തിനായുള്ള പ്രാർത്ഥനയിൽ നാമെല്ലാവരും ഐക്യത്തോടെ നിലകൊള്ളേണ്ട സമയമാണിത്. സമാധാനത്തിനും അനുരഞ്ജനത്തിനുമായി എല്ലാ ദിവസവും ജപമാല ചൊല്ലാൻ ഞാൻ നിങ്ങളെയെല്ലാം ക്ഷണിക്കുന്നു. എല്ലാ വിശുദ്ധ കുർബാനകളിലും, പ്രദേശത്തെ സര്‍വ്വമനുഷ്യരുടെയും സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.

കർത്താവ് നിങ്ങളെയും നിങ്ങളുടെ കുടുംബങ്ങളെയും സംരക്ഷിക്കട്ടെ; മാതാവിന്റെയും വിശുദ്ധ പത്രോസിന്റെയും പൌലോസിന്റെയും അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെയും മാധ്യസ്ഥം യാചിച്ചാണ് സന്ദേശം അവസാനിക്കുന്നത്. ദക്ഷിണ അറേബ്യയുടെ ഇപ്പോഴത്തെ അപ്പസ്‌തോലിക് വികാരിയായ ബിഷപ്പ് പൗലോ മാർട്ടിനെല്ലിയെ 2022 മെയ് 1-ന് ഫ്രാൻസിസ് പാപ്പയാണ് നിയമിച്ചത്. യുഎഇ, ഒമാൻ, യെമൻ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന വികാരിയത്തിന്റെ ആസ്ഥാനം അബുദാബിയാണ്. മധ്യപൂര്‍വ്വേഷ്യയിലെ സമാധാനത്തിന് വേണ്ടി അദ്ദേഹം നിരന്തരം ഇടപെടല്‍ നടത്തുന്നുണ്ട്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »