News - 2026

ഒരു വര്‍ഷത്തിനിടെ ഭാരതത്തിലെ ക്രൈസ്തവര്‍ക്ക് നേരെ 747 അക്രമ സംഭവങ്ങള്‍ അരങ്ങേറിയതായി ഇ‌എഫ്‌ഐ റിപ്പോര്‍ട്ട്

പ്രവാചകശബ്ദം 25-03-2026 - Wednesday

ന്യൂഡൽഹി: ഭാരതത്തിലെ ക്രൈസ്തവര്‍ തീവ്രഹിന്ദുത്വവാദികളില്‍ നിന്നു നേരിടുന്ന ക്രൂരമായ മതപീഡനത്തിന്റെ നേര്‍ച്ചിത്രവുമായി ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യ (EFI) പുതിയ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. 2025 വര്‍ഷത്തില്‍ ക്രൈസ്തവര്‍ക്ക് നേരെ 747 അക്രമ സംഭവങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ഇ‌എഫ്‌ഐ വ്യക്തമാക്കി. ഇന്നലെ മാർച്ച് 24ന് ന്യൂഡൽഹിയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടില്‍ ക്രൈസ്തവര്‍ - ശത്രുത, ഭീഷണി, അക്രമം, വിവേചനം എന്നിവ നേരിടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു. രാജ്യവ്യാപകമായുള്ള നെറ്റ്‌വർക്ക് വഴി ലഭിച്ച 915-ലധികം റിപ്പോർട്ടുകളിൽ നിന്നു 747 കേസുകൾ എടുത്തതെന്നും ശ്രദ്ധാപൂർവ്വം പരിശോധിച്ചുറപ്പിച്ചതിന് ശേഷമാണ് കണക്കില്‍ ഉൾപ്പെടുത്തിയതെന്നും കമ്മീഷൻ വ്യക്തമാക്കി.

രാജ്യത്തിന്റെ പല ഭാഗങ്ങളിലും ക്രൈസ്തവ സമൂഹങ്ങൾ നേരിടുന്ന വെല്ലുവിളികളുടെ തുടർച്ചയാണ് വിവിധ ഇടങ്ങളില്‍ നടക്കുന്നതെന്നും പ്രാർത്ഥനാ യോഗങ്ങളും ദേവാലയ ശുശ്രൂഷകളും തടസ്സപ്പെടുത്തൽ, വൈദികര്‍ക്കും വചനപ്രഘോഷകര്‍ക്കും വിശ്വാസികൾക്കും നേരെയുള്ള ഭീഷണികൾ, മതപരിവർത്തന ആരോപണങ്ങളുമായി ബന്ധപ്പെട്ട വ്യാജ പരാതികൾ, ബലപ്രയോഗത്തിന്റെയും ശാരീരിക അക്രമത്തിന്റെയും സംഭവങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ക്രൈസ്തവര്‍ക്ക് നേരെ ഏറ്റവും കൂടുതൽ അക്രമ സംഭവങ്ങൾ ഉത്തർപ്രദേശിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തൊട്ടുപിന്നാലെ ഛത്തീസ്ഗഢ്. റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്ന കേസുകൾ സ്ഥിരീകരിക്കപ്പെട്ട സംഭവങ്ങളാണെന്നും ഭയം, സാമൂഹിക സമ്മർദ്ദം അല്ലെങ്കിൽ നിയമപരമായ പരിഹാരങ്ങൾക്കുള്ള പരിമിതി എന്നിവ മൂലം നിരവധി കേസുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടാകുമെന്നും ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യ വ്യക്തമാക്കി.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️




Related Articles »