News
കുരിശ് രൂപം വഹിച്ച് ലെയോ പാപ്പ; കൊളോസിയത്തിലെ കുരിശിന്റെ വഴിയില്‍ പങ്കെടുത്ത് ആയിരങ്ങള്‍
പ്രവാചകശബ്ദം 04-04-2026 - Saturday
റോം: ഇന്നലെ ദുഃഖ വെള്ളി ദിനത്തിൽ റോമിലെ കൊളോസിയത്തിൽ രാത്രിയില്‍ നടന്ന കുരിശിന്റെ വഴി പ്രാർത്ഥനയ്ക്ക്, ലെയോ പതിനാലാമൻ പാപ്പ നേതൃത്വം നൽകി. പതിനാലു സ്ഥലങ്ങളിലൂടെയും നടത്തിയ പ്രദക്ഷിണത്തിൽ, പരിശുദ്ധ പിതാവ് വിശുദ്ധ കുരിശു വഹിച്ചു. വിശുദ്ധ നാടിൻറെ സൂക്ഷിപ്പുകാരനായി സേവനം ചെയ്ത, കപ്പൂച്ചിൻ വൈദികൻ ഫാ. ഫ്രാന്‍സ്സെസ്കോ പാറ്റൺ തയ്യാറാക്കിയ ധ്യാനചിന്തകൾ സഹിതമായിരിന്നു കുരിശിന്റെ വഴി പ്രാര്‍ത്ഥന നടന്നത്.
യേശു എല്ലാവരെയും കരുതുന്നുവെന്നു അടിവരയിടുന്നതും, അവനിൽ പ്രത്യാശയും ജീവിക്കാനുള്ള യുക്തിയും നഷ്ടപ്പെട്ടവർക്ക് പോലും, ഒരിക്കൽ കൂടി പ്രതീക്ഷ നല്കുന്നതുമായിരുന്നു ധ്യാന ചിന്തകൾ. എകദേശം മുപ്പതിനായിരത്തോളം വിശ്വാസികള്‍ നേരിട്ടും സോഷ്യൽ മീഡിയ, ടെലിവിഷൻ, റേഡിയോ എന്നിവയിലൂടെ ലഭ്യമാക്കിയ തത്സമയ സംപ്രേക്ഷണത്തില്‍ ലക്ഷകണക്കിന് വിശ്വാസികളും പങ്കുചേര്‍ന്നു. അനേകം ആദിമ ക്രിസ്ത്യാനികളുടെ രക്തസാക്ഷിത്വത്തിന് സാക്ഷ്യം വഹിച്ച കൊളോസിയത്തിൽ കത്തിച്ച മെഴുകുതിരിയുമായാണ് വിശ്വാസികള്‍ അനുഗമിച്ചത്.
കുരിശിന്റെ വഴിയുടെ സമാപനത്തില്‍ കർത്താവായ യേശുക്രിസ്തുവിന്റെ കാൽച്ചുവടുകൾ പിന്തുടരാൻ ഏവരെയും സഹായിക്കണമേയെന്ന യാചിച്ചുകൊണ്ട്, പ്രാർത്ഥന നടത്തി. എല്ലാ വർഷവും പീഡാനുഭവ വെള്ളിയോട് അനുബന്ധിച്ച് മാർപാപ്പയും റോമിലെ വിശ്വാസികളും കൊളോസിയത്തിൽ ഒത്തുകൂടി കുരിശിന്റെ വഴിയുടെ പതിനാല് സ്ഥലങ്ങളിലൂടെ തീർത്ഥാടനം നടത്താറുണ്ട്. പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് മാര്‍പാപ്പ കുരിശിന്റെ വഴിയില്‍ ഉടനീളം കുരിശ് വഹിക്കുന്നത്. 1980-1994 കാലയളവില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് പാപ്പയുടെ കാലത്താണ് ഇതിന് മുന്‍പ് കുരിശിന്റെ വഴിയില്‍ മാര്‍പാപ്പ മുഴുവന്‍ സമയം കുരിശ് വഹിച്ചിട്ടുള്ളത്.
♦️ 'പ്രവാചകശബ്ദ'ത്തെ സഹായിക്കാമോ? ♦️



















