News
ഹൈന്ദവാചാരപ്രകാരം നടന്ന വിവാഹത്തിന് ശ്രീക്കുട്ടിയ്ക്ക് 'അച്ഛനായി' ഫാ. റോയി മാത്യു വടക്കേൽ
പ്രവാചകശബ്ദം 14-04-2026 - Tuesday
കാഞ്ഞിരപ്പള്ളി: ഹൈന്ദവാചാരപ്രകാരം നടന്ന വിവാഹത്തിൽ വധുവിന്റെ അച്‌ഛന്റെ സ്ഥാനത്തുനിന്നു ചടങ്ങുകൾ നിർവ്വഹിച്ച, വളര്‍ത്തു പിതാവായ വൈദികന്‍ മാധ്യമ ശ്രദ്ധ നേടുന്നു. അമ്മയുടെ അകാലനിര്യാണത്തെത്തുടർന്ന് ഒന്നാം വയസ്സില്‍ മുണ്ടക്കയം വണ്ടൻപതാൽ ബെത്ലഹം ആശ്രമത്തിൽ എത്തിയ പാർവതിയെ ചേര്‍ത്ത് പിടിച്ച ആശ്രമ ഡയറക്‌ടറായ ഫാ. റോയി മാത്യു വടക്കേലാണ് വിവാഹമെത്തിയപ്പോഴും അപ്പന്റെ വാത്സല്യത്തോടെ കൂടെ നിന്നത്.
അനാഥാലയത്തില്‍ എത്തിയപ്പോള്‍ മുതൽ പാർവതിയുടെ പിതാവിന്റെ സ്ഥാനത്തായിരുന്നു ഫാ. റോയി. ശ്രീക്കുട്ടി എന്നായിരുന്നു കുട്ടിക്കു ഫാ. റോയി നൽകിയ വിളിപ്പേര്. വിവാഹപ്രായമെത്തിയപ്പോൾ അദ്ദേഹം തന്നെ മുൻകൈയെടുത്ത് വരനെയും കണ്ടെത്തി. കഴിഞ്ഞ മാസം വണ്ടൻപതാൽ സെന്റ് പോൾസ് പളളി പാരിഷ് ഹാളിൽ നടന്ന വിവാഹത്തിൽ കട്ടപ്പന സ്വദേശി അനന്തു പാർവതിയുടെ കഴുത്തിൽ താലിചാർത്തി.
ഹൈന്ദവ ആചാരപ്രകാരം പെൺകുട്ടിയുടെ കൈപിടിച്ച് വരനെ ഏൽപിക്കുന്ന പിതാവിൻ്റെ ചുമതലയാണ് നിറഞ്ഞ മനസ്സോടെ ഫാ. റോയി ഏറ്റെടുത്തത്. ഇതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്. ഭിന്നിപ്പുകളുടെ ഈ കാലത്ത് മതസാഹോദര്യത്തിൻ്റെയും മനുഷ്യത്വത്തിന്റെയും സന്ദേശം കൈമാറിയ റോയി അച്ചന് വലിയ അഭിനന്ദനമാണ് നവമാധ്യമങ്ങളില്‍ ലഭിച്ചുക്കൊണ്ടിരിക്കുന്നത്. ഓർഫനേജ് കൺട്രോൾ ബോർഡിലെ അംഗം കൂടിയാണ് ഫാ. റോയി.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


















