News
തിരുനാള്‍ ദിനത്തില്‍ ഫാത്തിമ തീര്‍ത്ഥാടന കേന്ദ്രത്തിലെത്തിയത് ലക്ഷങ്ങള്‍
പ്രവാചകശബ്ദം 14-05-2026 - Thursday
ലിസ്ബണ്‍: ഇന്നലെ ഫാത്തിമ മാതാവിന്റെ തിരുനാള്‍ ദിനത്തില്‍ പോർച്ചുഗലിലെ ഫാത്തിമ തീര്‍ത്ഥാടന ദേവാലയത്തിൽ എത്തിയത് ലക്ഷകണക്കിന് തീർത്ഥാടകർ. 109 വർഷങ്ങൾക്ക് മുമ്പ് മൂന്ന് ഇടയ കുട്ടികൾക്ക് മാതാവ് പ്രത്യക്ഷപ്പെട്ട സ്ഥലത്ത് പതിനായിരങ്ങള്‍ മെഴുകുതിരികള്‍ കത്തിച്ച് ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചു. ഇന്നലെ നടന്ന തിരുനാള്‍ ബലിയര്‍പ്പണത്തില്‍ പോർച്ചുഗലിലെ ലിസ്ബണിലെ പാത്രിയാർക്കീസായ റൂയി മാനുവൽ സൂസ വലേരിയോ മുഖ്യകാര്‍മ്മികനായി.
തീർത്ഥാടനം ഇവിടെ അവസാനിക്കുകയല്ല മറിച്ച് ഫാത്തിമ, മാറ്റത്തിന് വേണ്ടി പുറപ്പെടാനുള്ള ഒരു ഇടമാണെന്നും വിശുദ്ധ കുര്‍ബാന മദ്ധ്യേയുള്ള സന്ദേശത്തില്‍ പാത്രിയാർക്കീസ് ഓര്‍മ്മിപ്പിച്ചു. ഇന്നലെ വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിലും വൈകീട്ട് കത്തിച്ച മെഴുകുതിരികളുമായി നടന്ന ജപമാല സമര്‍പ്പണത്തിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ലക്ഷകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. കുറഞ്ഞത് മൂന്നു ലക്ഷത്തോളം വിശ്വാസികള്‍ ഇന്നലെ വൈകീട്ട് ജപമാല സമര്‍പ്പണത്തില്‍ പങ്കെടുത്തുവെന്നാണ് കണക്ക്.
1917 മെയ് 13 മുതൽ ഒക്ടോബർ 13 വരെയുള്ള കാലയളവിൽ ഫാത്തിമയിൽ ആറു തവണയാണ് പരിശുദ്ധ കന്യകാമറിയം ഇടയ ബാലകരായ ലൂസിയാ, ഫ്രാൻസിസ്കോ, ജസീന്ത എന്നിവർക്കു പ്രത്യക്ഷപ്പെട്ടത്. 1917 മേയ് 13ന് ആയിരുന്നു കന്യകാമറിയത്തിന്റെ ആദ്യദർശനം. അന്നു ഫ്രാൻസിസ്കോയ്ക്ക് ഒൻപതും ജസീന്തയ്ക്ക് ഏഴും വയസ്സായിരുന്നു. തുടർന്ന് ഒക്ടോബർ വരെയുള്ള കാലത്തിനിടെ ആറുതവണകൂടി കന്യകാമറിയത്തിന്റെ ദർശനം ഇവർക്കു ലഭിച്ചു. രണ്ടുവർഷത്തിനുശേഷം അസുഖബാധിതരായി ഇരുവരും മരിച്ചെങ്കിലും ഫാത്തിമയിലെ മാതാവിന്റെ ദർശനസ്ഥലം സഭയുടെ പേരുകേട്ട മരിയ തീർത്ഥാടനകേന്ദ്രങ്ങളിലൊന്നായി മാറുകയായിരിന്നു.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️

















