News
കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ക്രൂര പീഡനങ്ങൾ ഏറ്റുവാങ്ങിയ വാഴ്ത്തപ്പെട്ട ഹോപ്കോയുടെ ഓര്‍മ്മയ്ക്കു അര നൂറ്റാണ്ട്
പ്രവാചകശബ്ദം 19-05-2026 - Tuesday
ഹ്രാബ്സ്കെ, സ്ലോവാക്യ: കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ക്രൂര പീഡനങ്ങൾ ഏറ്റുവാങ്ങി നിത്യതയിലേക്ക് യാത്രയായ ഗ്രീക്ക് കത്തോലിക്ക മെത്രാനായ വാഴ്ത്തപ്പെട്ട വസിൽ ഹോപ്കോയുടെ 50-ാം ചരമവാർഷികം സ്ലോവാക്യയിൽ ആചരിച്ചു. ജന്മനാടായ ഹ്രാബ്സ്കെയിൽ നൂറുകണക്കിന് വിശ്വാസികൾ ഒത്തുകൂടിയാണ് അനുസ്മരണ ആഘോഷങ്ങളിൽ പങ്കെടുത്തത്. അനുസ്മരണ ബലിയ്ക്കു പ്രെസോവിലെ മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് ജോനാസ് മാക്സിം കാര്‍മ്മികനായി. അമേരിക്കയിലെ പസായിക് ബൈസന്റൈന്‍ കത്തോലിക്ക രൂപതാധ്യക്ഷൻ ബിഷപ്പ് കര്‍ട്ട് ബര്‍നറ്റ് സഹകാർമ്മികനായിരുന്നു. മുപ്പതിലധികം വൈദികരും സന്യാസിനികളും നിരവധി വിശ്വാസികളും ശുശ്രൂഷകളില്‍ പങ്കെടുത്തു.
1904 ഏപ്രിൽ 21 ന് ഇന്നത്തെ കിഴക്കൻ സ്ലോവാക്യയിലെ ഹ്രാബ്സ്കെയിലാണ് വസിൽ ഹോപ്കോയുടെ ജനനം. 1929 ഫെബ്രുവരി 3ന് അദ്ദേഹം ഗ്രീക്ക് കത്തോലിക്കാ വൈദികനായി അഭിഷിക്തനായി. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം, വളർന്നുവന്ന സോവിയറ്റ് കമ്മ്യൂണിസ്റ്റ് സ്വാധീനം, പ്രീസോവിനെ ബാധിച്ചപ്പോള്‍ ചെക്കോസ്ലോവാക്യയിലെ ബിഷപ്പ് പാവോൾ പീറ്റർ ഗോജ്ഡിക്, ഗ്രീക്ക് കത്തോലിക്കാ സഭയ്ക്കായി ഒരു സഹായ മെത്രാനെ വേണമെന്ന് വത്തിക്കാനോട് അഭ്യര്‍ത്ഥിച്ചു. ഇതേ തുടര്‍ന്നു 1947 മെയ് 11ന് ഹോപ്കോ മെത്രാനായി നിയമിതനായി. ഗ്രീക്ക് കത്തോലിക്ക സഭയുടെ മേല്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തല്‍ രൂക്ഷമായ സമയമായിരിന്നു അത്.
കമ്മ്യൂണിസ്റ്റ് അധിനിവേശം ഗ്രീക്ക് കത്തോലിക്കാ സഭയെ വലിയ തോതിൽ ബാധിച്ചു. 1950-ൽ കത്തോലിക്ക സഭയ്ക്കു വിലക്കേര്‍പ്പെടുത്തുകയും സ്വത്തുക്കൾ റഷ്യൻ ഓർത്തഡോക്സ് സഭയ്ക്ക് കൈമാറുകയും ചെയ്തു. ബിഷപ്പ് പാവോൾ പീറ്ററിനെ അറസ്റ്റ് ചെയ്ത് ജീവപര്യന്തം വിധിച്ച് തടവിലാക്കി. 1950 ഏപ്രിൽ 28-ന് ബിഷപ്പ് ഹോപ്കോയെ അറസ്റ്റ് ചെയ്തു.
തടവറയില്‍ അദ്ദേഹം ക്രൂരമായ പീഡനങ്ങള്‍ക്കാണ് ഇരയായത്. ആഴ്ചകളോളം അദ്ദേഹത്തിന് ഭക്ഷണം നിഷേധിച്ചു. ഇതിനിടെ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാക്കി. വത്തിക്കാനോട് വിശ്വസ്തത പുലർത്തിയതില്‍ വിറളിപൂണ്ട നേതാക്കള്‍ വൈകാതെ അദ്ദേഹത്തെ വിചാരണ ചെയ്ത് 15 വർഷത്തെ തടവിന് ശിക്ഷിച്ചു. ദിനംപ്രതി അദ്ദേഹത്തിന്റെ ശരീരം ശോഷിക്കുകയായിരിന്നു. 1964-ൽ അദ്ദേഹത്തെ വൃദ്ധസദനത്തിലേക്ക് മാറ്റി.
1968-ലെ ചെക്കോസ്ലോവാക് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിലെ രാഷ്ട്രീയ ഉദാരവൽക്കരണത്തിന്റെ ഭാഗമായാണ് ഗ്രീക്ക് കത്തോലിക്ക സഭ നിയമപരമായി പുനഃസ്ഥാപിക്കപ്പെട്ടത്. ഇതേ തുടര്‍ന്നു അനാരോഗ്യത്തിനിടയിലും ബിഷപ്പ് ഹോപ്കോ മെത്രാന് ശുശ്രൂഷ പുനരാരംഭിച്ചു. നിരവധി വൈദികരെ വിവിധ ശുശ്രൂഷകള്‍ക്കായി നിയമിക്കുകയും തന്റെ ആരോഗ്യപരമായ ബലഹീനതകൾക്കിടയിലും സഭാജീവിതം പുനർനിർമ്മിക്കുവാന് വലിയ ഇടപെടലുകളും നടത്തി. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം 1976 ജൂലൈ 23ന് പ്രിസോവിൽവെച്ച് അദ്ദേഹം നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടു. 2003 സെപ്റ്റംബർ 14-ന് ബ്രാറ്റിസ്ലാവയിൽ നടന്ന ചടങ്ങിൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയാണ് അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്.
♦️ 'പ്രവാചകശബ്ദ'ത്തെ സഹായിക്കാമോ? ♦️




















