News

വിശുദ്ധ പാദ്രെ പിയോ സ്ഥാപിച്ച ആശുപത്രിയുടെ നിലനില്‍പ്പിന് നവീകരണ പദ്ധതിയുമായി ലെയോ പാപ്പ

പ്രവാചകശബ്ദം 29-05-2026 - Friday

റോം: ഇറ്റലിയിലെ സാൻ ജിയോവന്നി റൊത്തോന്തോയിൽ വിശുദ്ധ പാദ്രെ പിയോ ആരംഭിച്ച കാസ സൊള്ളിയെവോ ദെല്ല സൊഫെറൻസ എന്ന ആശുപത്രി സാമ്പത്തിക പ്രവർത്തനബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുന്ന പശ്ചാത്തലത്തില്‍ ആശുപത്രിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ നവീകരണപദ്ധതിയുടെ ഭാഗമായി ഫൗണ്ടേഷനെ നയിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി പുതിയ കമ്മീഷനെ മാര്‍പാപ്പ നിയമിച്ചു. പിയെത്രൾച്ചീനയില്‍ സ്ഥിതി ചെയ്യുന്ന ആശുപത്രി ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമേകുന്ന ഭവനം എന്ന പേരിലാണ് അറിയപ്പെട്ടിരിന്നത്.

1956 മെയ് 5-ന് ആരംഭിച്ച ആശുപത്രി ശാസ്ത്രപരീക്ഷണങ്ങളും ഗവേഷണങ്ങളും പ്രോത്സാഹിപ്പിക്കുന്നതുമായ വിധത്തില്‍ ഏറെ ശ്രദ്ധ നേടിയിരിന്നു. ഏതാണ്ട് ആയിരത്തിനടുത്ത് കിടക്കകളും, മൂവായിരത്തോളം പ്രവർത്തകരുമുള്ള ഇവിടെ വർഷംതോറും അറുപതിനായിരത്തിപ്പരം കിടപ്പുരോഗികൾ ഉൾപ്പെടെ ലക്ഷക്കണക്കിന് രോഗികൾക്കാണ് ചികിത്സ നൽകപ്പെടുന്നത്. എഴുപത് വർഷങ്ങൾക്ക് മുൻപ് വിശുദ്ധ പാദ്രെ പിയോ സ്ഥാപിച്ച ഈ സ്ഥാപനം, സാമ്പത്തിക, പ്രവർത്തന ബുദ്ധിമുട്ടുകൾ അഭിമുഖീകരിക്കുന്ന സാഹചര്യത്തിലാണ് അടിയന്തര ഇടപെടല്‍ മാര്‍പാപ്പ നടത്തിയത്.

ഇനി മുതല്‍ ആശുപത്രിയെ നയിക്കുന്നതും, അതിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതും, മാക്സിമോ കബയ്യേറോ ലേദോ അധ്യക്ഷനായുള്ള വത്തിക്കാനിലെ ധനകാര്യവിഭാഗം സെക്രട്ടറിയേറ്റിന്റെ (SPE) കമ്മീഷനായിരിക്കും. പരിശുദ്ധ സിംഹാസനത്തിന്റെ പൈതൃകസ്വത്തുക്കൾ കൈകാര്യം ചെയ്യുന്ന വിഭാഗം സെക്രട്ടറി ഫാബിയോ ഗാസ്പെരീനി കമ്മീഷന്റെ പ്രവർത്തനങ്ങളെ ക്രോഡീകരിക്കുന്നതിൽ അധ്യക്ഷനെ സഹായിക്കുക.

ആശുപത്രിയുമായി ബന്ധപ്പെട്ട പ്രസ്ഥാനങ്ങളുടെ നിലവിലെ സാമ്പത്തികസ്ഥിതി, നടത്തിപ്പ്, ധനവിനിയോഗം തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കുക, അതിന്റെ അടിസ്ഥാനത്തിൽ പ്രസ്ഥാനത്തെ മെച്ചപ്പെടുത്താനുപകരിക്കുന്ന ഹ്രസ്വ-ദീർഘകാല പദ്ധതികൾക്ക് വേണ്ട നിർദ്ദേശങ്ങൾ സമർപ്പിക്കുകയും, അവയ്ക്ക് അംഗീകാരം കിട്ടുന്ന മുറയ്ക്ക് അവ നടപ്പിലാക്കുകയും ചെയ്യുക തുടങ്ങിയവയായിരിക്കും കമ്മീഷന്റെ പ്രധാന ചുമതലകൾ. പരിശുദ്ധ പിതാവിന്റെ അംഗീകാരത്തോടെയും അറിവോടെയുമായിരിക്കും പ്രധാനപ്പെട്ട തീരുമാനങ്ങളും പ്രവർത്തനങ്ങളും നടക്കുക.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »