News - 2026
മധ്യപൂർവേഷ്യയിൽ ക്രൈസ്തവരുടെ എണ്ണം ക്രമാതീതമായി കുറയുന്നതില്‍ ആശങ്ക: പൗരസ്ത്യ ഡിക്കാസ്റ്ററിയുടെ തലവന്‍
പ്രവാചകശബ്ദം 29-08-2026 - Saturday
റോം: മധ്യപൂർവേഷ്യയിൽ ക്രൈസ്തവരുടെ എണ്ണം ക്രമാതീതമായി കുറയുന്നത് ആശങ്ക ഉളവാക്കുകയാണെന്ന് പൗരസ്ത്യ സഭകൾക്കായുള്ള ഡിക്കാസ്റ്ററിയുടെ കർദ്ദിനാൾ ക്ലൗദിയോ ഗുജറോത്തി. ഇറ്റലിയിലെ റിമിനിയിൽ നടന്ന നാല്പത്തിയേഴാമത് 'ജനതകളുടെ സൗഹൃദത്തിനായുള്ള സമ്മേളനത്തിലാണ് പൗരസ്ത്യ സഭകൾക്കായുള്ള ഡിക്കാസ്റ്ററിയുടെ തലവന്‍ പൗരസ്ത്യ നാടുകളിൽ ക്രിസ്ത്യാനികൾ നേരിടുന്ന വെല്ലുവിളികളെ ചൂണ്ടിക്കാട്ടിയത്.
മധ്യപൂർവേഷ്യയിൽ യുദ്ധങ്ങളും, കുടിയിറക്കങ്ങളും ഏറെ ദുരിതം വിതയ്ക്കുന്ന ഈ കാലഘട്ടത്തിൽ പൗരസ്ത്യ സഭകളിലെ ക്രിസ്ത്യാനികൾ ആ സ്ഥലങ്ങളിൽ, പൂർണ്ണമായും ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ക്രിസ്തീയ വിശ്വാസം ഒരു ബഹുസ്വര യാഥാർത്ഥ്യമാണ്. ഈ ബഹുസ്വരത വൈവിധ്യത്തിൽ സമ്പന്നമാണ്. കിഴക്കൻ ലോകം ഇന്ന് ആഭ്യന്തര യുദ്ധത്തിന്റെ പിടിയിലായതോടെ പ്രതിസന്ധിയുടെ ആക്കം കൂട്ടിയിരിക്കുകയാണ്.
സഭയാകുന്ന ക്രിസ്തുവിന്റെ ശരീരത്തിന്റെ ഐക്യം നിലനിർത്തുന്നതില്‍ ആഭ്യന്തര പ്രശ്നങ്ങൾ ഏറെ അസ്വസ്ഥത സൃഷ്ടിക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റ് പോലെയുള്ള തീവ്രവാദ സംഘടകൾ ഉണ്ടാക്കുന്ന ഭീഷണികളിൽ, തങ്ങളുടെ മാതൃരാജ്യങ്ങൾ വിട്ട് മറ്റെവിടെയെങ്കിലും സുരക്ഷ തേടി പലായനം ചെയുന്ന ക്രിസ്ത്യാനികൾക്ക് അതിജീവനം പോലും വഴി മുട്ടുന്ന ഒരു അവസ്ഥയാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവ ജനസംഖ്യ കുറയുന്നതിൽ ദുഃഖം പ്രകടിപ്പിച്ച് ലെബനോനിലെ മാരോണൈറ്റ് സഭയുടെ പാത്രിയാർക്കീസായ കർദ്ദിനാൾ ബെച്ചാര റായ് ഉള്‍പ്പെടെയുള്ള ക്രൈസ്തവ നേതാക്കളും രംഗത്ത് വന്നിരിന്നു.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️

















