News
ഡിജിറ്റല്‍ സുവിശേഷവത്ക്കരണത്തിന് ആഹ്വാനവുമായി പ്രഥമ കാത്തലിക് ഡിജിറ്റൽ മിഷ്ണറി അസംബ്ലിയ്ക്കു സമാപനം
പ്രവാചകശബ്ദം 16-09-2026 - Wednesday
മനില: ഡിജിറ്റൽ സുവിശേഷവൽക്കരണത്തിനായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും, പരസ്പരം പങ്കുവയ്ക്കുന്ന കാഴ്ചപ്പാട് വികസിപ്പിക്കുന്നതിനുമായി നൂറിലധികം ആശയവിനിമയ മേഖലകളിൽ ഉള്ളവരെയും ഉള്ളടക്ക സ്രഷ്ടാക്കളെയും ഒരുമിച്ച് കൊണ്ടുവന്ന പ്രഥമ ഏഷ്യൻ കാത്തലിക് ഡിജിറ്റൽ മിഷ്ണറി അസംബ്ലിയ്ക്കു സമാപനം. ഓൺലൈനിലെ സ്വാധീനത്തെ ക്രിസ്തീയ സാക്ഷ്യമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പ്രഥമ ഏഷ്യൻ കത്തോലിക്ക ഡിജിറ്റൽ മിഷനറി അസംബ്ലിയ്ക്കു ഫിലിപ്പീൻസിലെ മനിലയാണ് വേദിയായത്.
സെപ്റ്റംബർ 10 മുതൽ 13 വരെ ക്വസോൺ സിറ്റിയിലെ റേഡിയോ വേരിത്താസ് ഏഷ്യ കാമ്പസിലാണ് ഏഷ്യയിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നൂറിലധികം കത്തോലിക്ക ഡിജിറ്റൽ മിഷ്ണറിമാരും കമ്മ്യൂണിക്കേറ്റർമാരും കണ്ടന്റ് ക്രിയേറ്റർമാരും പങ്കെടുത്ത നാലു ദിവസത്തെ സമ്മേളനം നടന്നത്. വിവിധ ഉള്ളടക്കങ്ങൾ നിർമ്മിക്കുന്നതിനപ്പുറം ക്രിസ്തുവിന് സാക്ഷികളാകാനും ഡിജിറ്റൽ സുവിശേഷവൽക്കരണത്തിൽ കൂട്ടായ്മ പ്രോത്സാഹിപ്പിക്കാനും സമ്മേളനം ആഹ്വാനം ചെയ്തു.
ഡിജിറ്റൽ മാധ്യമങ്ങളിലൂടെ ക്രിസ്തുവിന്റെ യഥാർത്ഥ സാക്ഷികളാകാൻ ആഹ്വാനം ചെയ്തുക്കൊണ്ടുള്ള ലെയോ പാപ്പയുടെ സന്ദേശം ചടങ്ങിൽ വായിച്ചു. ക്രിസ്തുവിനെ ജനങ്ങളിലേക്ക് എത്തിക്കേണ്ടത് പ്രഘോഷണങ്ങളിലൂടെ മാത്രമല്ല, അവരുടെ ജീവിതത്തോട് ചേർന്നുനിന്നും ശ്രവിച്ചും സേവിച്ചുമാണെന്ന് ആർച്ച് ബിഷപ്പ് ഗിൽബെർട്ട് ഗാർസെറ ഓർമ്മിപ്പിച്ചു. ഏഷ്യൻ മെത്രാൻ സമിതി ഫെഡറേഷനും (FABC) സോഷ്യൽ കമ്മ്യൂണിക്കേഷൻ ഓഫീസും റേഡിയോ വേരിത്താസ് ഏഷ്യയും വത്തിക്കാൻ കമ്മ്യൂണിക്കേഷൻ ഡിക്കാസ്റ്ററിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


















