News - 2025
പ്രസംഗമല്ല വേണ്ടത്, അജപാലനം : മെത്രാൻമാരോട് ഫ്രാൻസിസ് മാർപാപ്പ
അഗസ്റ്റസ് സേവ്യർ 26-10-2015 - Monday
കൃസ്തുവിന്റെ അനുയായികൾ എന്ന നിലയിൽ നമ്മൾ യേശുഹൃദയത്തെ അനുകരിക്കണമെന്നും, പ്രസംഗങ്ങളില്ലാതെ പ്രവർത്തനത്തിലൂടെ മറ്റുള്ളവരെ അദ്ദേഹത്തിലേക്ക് നയിക്കണമെന്നും, ഫ്രാൻസിസ് മാർപാപ്പ മെത്രാൻമാരെ ആഹ്വാനം ചെയ്തു. കുടുബ സംബന്ധിയായ മെത്രാൻ സിനഡിന്റെ സമാപന ദിനമായ ഒക്ടോബർ 25-ന് സെന്റ് പീറ്റേർസ് ബസലിക്കയിലെ ദിവ്യബലിയർപ്പണവേളയിലാണ്, പിതാവ് അജപാലനത്തെ പറ്റിയുള്ള തന്റെ അഭിപ്രായം പങ്കുവെച്ചത്.
ക്രൈസ്തവ കുടുംബങ്ങൾ ലോകമാസകലം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ പറ്റി മൂന്നാഴ്ച്ചയായി നടന്നു വരുന്ന തീവ്രമായ ചർച്ചകളുടെ മംഗളകരമായ സമാപനമായിരുന്നു ആ ദിവ്യബലി.
ജറീക്കോയിലെ അന്ധയാചകൻ ബർത്തിമേയൂസിനെ യേശു സുഖപ്പെടുത്തുന്ന സുവിശേഷ ഭാഗം (Mark 10:46) പരാമർശിച്ചു കൊണ്ട്, പാവപ്പെട്ടവർക്ക് ഭക്ഷണം കൊടുക്കുന്നതു കൊണ്ട് മാത്രം യേശു തൃപ്തനാകുന്നില്ല എന്ന്, പിതാവ് ചൂണ്ടിക്കാട്ടി. "യേശു നമ്മോട് നേരിട്ട് ഇടപെടാൻ" ആഗ്രഹിക്കുന്നു.
അന്ധകാചകനോട് 'നിനക്കെന്താണ് വേണ്ടത്' എന്ന യേശുവിന്റെ ചോദ്യം നിരർത്ഥകമായി നമുക്ക് തോന്നാം. പക്ഷേ യേശു നമ്മുടെ ആവശ്യങ്ങൾ നേരിട്ട് അറിയാൻ ആഗ്രഹിക്കുന്നു എന്നാണ് അതിന്റെ അർത്ഥം. ''നമ്മുടെ ജീവിത പ്രശ്നങ്ങളും ദുഖങ്ങളും നമ്മുടെ നാവിൽ നിന്നു തന്നെ അറിയാൻ അദ്ദേഹം ആഗ്രഹിക്കുന്നു.''
യേശു ശിഷ്യന്മാർ ബർത്തി മേയൂസിനോട് രണ്ടു വാക്കുകളാണ് പറയുന്നത്. "ധൈര്യമായിരിക്കുക", "എഴുന്നേൽക്കുക.''
അവർ അവനോട് പ്രഭാഷണം നടത്തിയില്ല. പകരം യേശു പറഞ്ഞത് അവർ ബർത്തി മേയൂസിനെ അറിയിച്ചു. അതിനു ശേഷം അവർ അവനെ യേശുവിന്റെ അടുത്തേക്ക് നയിച്ചു.
''ഇന്നും യേശു തന്റെ അനുയായികളോട് ആവശ്യപ്പെടുന്നത് ഇതു തന്നെയാണ്''. ജനങ്ങളെ തന്റെ കരുണ്യസ്പർശത്തിലേക്ക്, അതു വഴി മോചനത്തിലേക്ക് നയിക്കാൻ, യേശു തന്റെ ശിഷ്യരോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു
സഹനത്തിന്റേയും സംഘട്ടനത്തിന്റേയും നിമിഷങ്ങളീൽ, പ്രശ്ന പരിഹാരങ്ങൾക്ക് നമ്മൾ യേശുവിന്റെ വാക്കുകൾ സ്വീകരിച്ചാൽ യേശുവിന്റെ ഹൃദയത്തെ അനുകരിച്ചാൽ, മാത്രം മതിയാകും എന്ന് പിതാവ് ജനകൂട്ടത്തെ ഓർമ്മിപ്പിച്ചു. "ഇത് കരുണയുടെ സമയമാണ്."
കഷ്ടപ്പെടുന്നവരെ കാണുമ്പോൾ നമ്മൾ രണ്ടു പ്രലോഭനങ്ങളിൽ വീണുപോകാൻ ഇടയുണ്ടെന്ന് പിതാവ് മുന്നറിയിപ്പു നൽകി. ഒന്നാമത്തേത്, ബർത്തി മേയൂസിന്റെ സഹനം കണ്ടില്ലെന്ന് സ്വയം വിശ്വസിപ്പിച്ച് മുന്നോട്ടു പോകുക. തങ്ങളുടെ ആത്മീയതയിൽ അങ്ങനെയുള്ളതൊന്നും ഉൾപ്പെടുന്നില്ല എന്ന് സ്വയം ധരിപ്പിക്കുന്ന ഒരു ആത്മീയ വിഭ്രമമാണ് അത്.
ബർത്തി മേയൂസ് അന്ധനാണെങ്കിൽ ഇങ്ങനെയുള്ളവർ ബധിരരാണ്. പ്രശ്നങ്ങളിൽ നിന്നും രക്ഷപ്പെടാനുള്ള വഴി പ്രശ്നങ്ങളുടെ വിലാപം കേൾക്കാതിരിക്കുന്നതാണ് എന്ന് അവർ കരുതുന്നു. പ്രശ്നങ്ങൾ നിങ്ങളെ അലോസരപ്പെടുത്തുന്നുവെങ്കിൽ, പ്രശ്നങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി നടക്കുക എന്നതാണ് അവരുടെ നയം.
ദൈവം കാണിച്ചുതരുന്ന കാഴ്ചകൾ കാണാതെ വികലമായ മറ്റൊരു ലോക വീക്ഷണം അവർ വികസിപ്പിച്ചെടുക്കുന്നു.
"ജീവിതത്തിൽ വേരുറപ്പിക്കാത്ത വിശ്വാസം, ആത്മീയതയുടെ നനവില്ലാത്ത വരണ്ടഭൂമികളും മരുഭൂമികളും ഉണ്ടാക്കുന്നു" അദ്ദേഹം പറഞ്ഞു.
രണ്ടാമത്തെ പ്രലോഭനം നമ്മുടെ സൗകര്യത്തിനനുസരിച്ച് 'സമയബന്ധിതമായ ഒരു വിശ്വാസം' രൂപപ്പെടുത്തുന്നതാണ്. അങ്ങനെയുള്ളവരുടെ ജീവിതത്തിലേക്ക് പ്രശ്നങ്ങൾ കടന്നു കയറുന്നത് അവർക്കിഷ്ടപ്പെടുന്നില്ല. ബർത്തി മേയൂസ് എന്ന യാചകൻ കരഞ്ഞപ്പോൾ അവനെ ശകാരിച്ചത് അവരാണ്. ബർത്തി മേയൂസ് തങ്ങളിൽ പെട്ടവനല്ലെന്ന് അവർ വിശ്വസിക്കുന്നു.
''യേശു എല്ലാവരെയും ഉൾപ്പെടുത്തുവാൻ ആഗ്രഹിക്കുന്നു, പ്രത്യേകിച്ച് പാർശ്വവൽക്കരിക്കപ്പെട്ടവർ." അവരുടെ വിലാപങ്ങൾ യേശു കേൾക്കുന്നു. നാം അത് കേൾക്കാതിരിക്കരുത്"പിതാവ് പറഞ്ഞു.
"പാപത്തിന്റെയും നിരാശാവാദത്തിന്റെയും കരീനിഴൽ നമ്മുടെ മേൽ വീഴാതിരിക്കട്ടെ. പകരം ദൈവത്തിന്റെ കരുണയുടെ പ്രകാശം എല്ലാവർക്കും വഴി കാണിച്ചു തരട്ടെ." പിതാവ് പ്രസംഗം ഉപസംഹരിച്ചു കൊണ്ട് പറഞ്ഞു.
