News - 2025

മാധ്യമപ്രവ൪ത്തകന്റെ വ്യാജപ്രചാരണത്തിനെതിരേ ശക്തമായ മറുപടിയുമായി വത്തിക്കാൻ വൃത്തങ്ങൾ

അഗസ്റ്റസ് സേവ്യ൪ 03-11-2015 - Tuesday

പുനർവിവാഹിതർക്ക് ദിവ്യകാരുണ്യ സ്വീകരണം അനുവദിക്കുമെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞതായി , ഇറ്റാലിയൻ പത്രപ്രവർത്തകൻ യുജിനോ സ്കാൽഫാരി, 'La Repubblica ' എന്ന പ്രസിദ്ധീകരണത്തിൽ റിപ്പോർട്ട് ചെയ്തത് തെറ്റാണെന്ന് വത്തിക്കാൻ വക്താക്കള്‍ വ്യക്തമാക്കി. ഒരു ടെലിഫോൺ ഇന്റർവ്യൂവിൽ ആണ് പിതാവ് തന്നോട് ഈ അഭിപ്രായം പ്രകടിപ്പിച്ചതെന്നാണ് , യുജിനോ സ്കാൽഫാരി വ്യാജ പ്രചാരണം നടത്തുന്നത്.

അതേ സമയം, വത്തിക്കാനു വേണ്ടി Fr. ഫെഡറിക്കോ ലൊംബാർഡി, National Catholic Register- നോട് വ്യക്തമാക്കിയത് ഇങ്ങനെയാണ്. “പിതാവ് പറഞ്ഞതായി യുജിനോ സ്കാൽഫാരി റിപ്പോർട്ട് ചെയ്യുന്ന പല കാര്യങ്ങളും, വാസ്തവ വിരുദ്ധമാകാറുണ്ട്. ഇതിനു മുമ്പ് പല അവസരങ്ങളിലും സംഭവിച്ചിരിക്കുന്നതു പോലെ,പിതാവുമായുള്ള അഭിമുഖങ്ങളൊന്നും സ്കാൽഫാരി റെക്കോർഡ് ചെയ്യാറില്ല. എല്ലാം ഓർമ്മയിൽ നിന്നും എടുത്തെഴുതുന്നതാണ് തന്റെ പതിവ് എന്ന് അദ്ദേഹം തന്നെ നേരത്തെ തുറന്നു സമ്മതിച്ചിട്ടുണ്ട്.'സ്കാൽഫാരിയുടെ’ ശൈലി അറിയാവുന്നവർക്കെല്ലാം ഈ പറഞ്ഞ കാര്യങ്ങൾ വ്യക്തമാണ്."

La Repubblica-ന്റെ സ്ഥാപകരിൽ ഒരാളും, 1976 - 1996 കാലഘട്ടത്തിൽ അതിന്റെ എഡിറ്ററും ആയിരുന്ന, ഇപ്പോൾ 91 വയസ് പ്രായമുള്ള യുജിനോ സ്കാൽഫാരി, 2013-ൽ ഫ്രാൻസിസ് മാർപാപ്പ അധികാരമേറ്റശേഷം, പല തവണ അദ്ദേഹത്തെ ഇന്റർവ്യു ചെയ്തിട്ടുണ്ട്. അപ്പോഴൊന്നും സ്കാൽഫാരി അഭിമുഖം റെക്കോർഡ് ചെയ്തിട്ടില്ല എന്ന് എല്ലാവർക്കും അറിയാം. 2014-ൽ പിതാവ് പറഞ്ഞതായി സ്കാൽഫാരി റിപ്പോർട്ട് ചെയ്ത ലൈംഗീകചൂഷണത്തെ പറ്റിയുള്ള പല ഭാഗങ്ങളും വത്തിക്കാൻ പിന്നീട് നിഷേധിക്കുകയുണ്ടായി.

അറിവില്ലാത്ത വായനക്കാരെ തെറ്റുദ്ധരിപ്പിക്കുന്ന പല കാര്യങ്ങളും, അന്നത്തെ സ്കാൽഫാരിയുടെ റിപ്പോർട്ടിൽ ഉണ്ടായിരുന്നു എന്ന് Fr.ലൊംബാർഡി ഓർമ്മിപ്പിച്ചു. "ഇത്തവണത്തെ സിനഡിൽ, വിവാഹമോചിതരെ കൂടുതലായി ക്രൈസ്തവ സാമൂഹ്യ ജീവിതത്തിൽ ഉൾപ്പെടുത്തണമെന്ന അഭിപ്രായം മാത്രമാണ് ചർച്ച ചെയ്തത്. അവർക്ക് ദിവ്യകാരുണ്യ സ്വീകരണം അനുവദിക്കണമെന്ന കാര്യത്തെപറ്റി സിനഡ് തീരുമാനങ്ങൾ ഒന്നും എടുത്തിരിന്നില്ല"- കത്തോലിക് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

More Archives >>

Page 1 of 12